Please enable javascript.Saree Styles Of India,പിന്‍ കൊസുവവും സിദാ പല്ലുവും മുതൽ മുണ്ടുംനേര്യതും വരെ: സാരിയുടുപ്പിലെ നാനാത്വങ്ങൾ - different styles of saree wrapping - Samayam Malayalam

പിന്‍ കൊസുവവും സിദാ പല്ലുവും മുതൽ മുണ്ടുംനേര്യതും വരെ: സാരിയുടുപ്പിലെ നാനാത്വങ്ങൾ

saree draping styles india
Edited byസന്ദീപ് കരിയൻ | Samayam Malayalam 12 Jul 2023, 5:25 pm

സാരിയെക്കാൾ മനോഹരമായ വസ്ത്രമുണ്ടോ? സാരിയുടുപ്പു തന്നെ ഒരു കലാപ്രവർത്തനമാണ്. ഇന്ത്യയിൽ വിവിധ വിഭാഗങ്ങൾക്കിടയിൽ പലതരം സാരിയുടുപ്പ് രീതികൾ നിലവിലുണ്ട്. ഓരോ പ്രദേശത്തിന്റെ കാലാവസ്ഥയ്ക്ക് യോജിച്ച രീതിയിലാണ് സാരിയുടുപ്പ്.

ഗീതു രാജേന്ദ്രൻ

തഞ്ചാവൂര്‍ പട്ട്, കൂറൈ പട്ട്, ബനാറസി, കൈത്തറി, പട്ടോല, ചന്ദേരി, ജംദനി സാരിയെടുക്കാന്‍ പോയാല്‍ എണ്ണിയാല്‍ തീരാത്തത്ര വൈവിധ്യങ്ങളായിരിക്കും മുന്നില്‍ നിരനിരയായി തെളിയുക. ഒരേ സമയം ആര്‍ഭാടവും അഴകും ഒത്തിണങ്ങുന്ന വേഷമായാണ് ഇന്ത്യയില്‍ സാരികള്‍. 'ട്രഡീഷണല്‍' ആയിട്ടാണെങ്കില്‍ അങ്ങനെ 'ഫാഷനബിള്‍' ആയിട്ടാണെങ്കില്‍ അങ്ങനെ, ഏതു അവസരത്തിലും ഇഷ്ടം പോലെ മാറ്റിമറിച്ചു ഉടക്കാന്‍ പറ്റിയ വേഷം. സാരിതുണികളിലേത് പോലുള്ള വൈവിധ്യം അവ ഉടക്കുന്ന ശൈലിക്കുമുണ്ടെന്ന് അറിയാമോ?

പൊതുവായി എല്ലാവരും ഒരേ ശൈലിയാണ് സാരിയുടുക്കുന്നതിന് പിന്തുടരുന്നത് എങ്കിലും ഓരോ സംസ്ഥാനത്തിനും വിഭാഗങ്ങള്‍ക്കും അനുസരിച്ച് സാരി ഉടുക്കുന്ന രീതി മാറിക്കൊണ്ടിരിക്കും. ഇങ്ങനെയുള്ള ഒരോ രീതിക്കും പറയാന്‍ അതിന്റേതായ കഥകളും പാരമ്പര്യവും ഉണ്ടാകും. അത്തരം ചില സാരിയുടുക്കല്‍ രീതികളെ കുറിച്ച് അറിയാം. ഒരേ രീതിയില്‍ സാരിയുടുത്ത് മടുത്തവര്‍ക്ക് വേണമെങ്കില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തുകയുമാകാം.

കന്നഡികരുടെ കൂര്‍ഗി
coorgi saree wraping style

കൂര്‍ഗി ശൈലിയിൽ സാരിയുടുത്ത രശ്മിക മന്ദാന

മലയാളത്തിലെ കുബേരന്‍ സിനിമ കണ്ടവരെല്ലാം തന്നെ കൂര്‍ഗുകാരിയായ നായിക സാരിയുടുത്ത രീതി മറന്നുകാണില്ല. കര്‍ണാടകയിലെ കൂര്‍ഗ് വിഭാഗത്തിന്റേതാണ് കൂര്‍ഗി ശൈലിയിലുള്ള സാരിയുടുപ്പ്. കുടക് സാരി എന്നും ഈ രീതി അറിയപ്പെടുന്നു. പേരുപോലെത്തന്നെ ഉടുക്കുന്നതിനും തനത് ശൈലിയുണ്ട്.

സാരിയുടെ ഞൊറികള്‍ മുന്‍വശത്തല്ല, പകരം പുറകിലേക്കാണ് എടുത്ത് കുത്തുന്നത്. തുടര്‍ന്ന് മുന്താണിയുടെ അറ്റം പുറകില്‍ നിന്ന് മുന്‍പോട്ടു വരുന്ന രീതിയില്‍ നെഞ്ചുവരെ ഉയരത്തില്‍ ചുറ്റിയെടുക്കും. മുന്താണി (പല്ലു) ഞൊറിയെടുക്കാതെ വിടര്‍ത്തിയിടുന്ന ഈ രീതിക്ക് മുളകട്ടു എന്നാണ് പറയുന്നത്. അതുകൊണ്ടും തീരുന്നില്ല, സാരിക്ക് യോജിച്ച ഒരു തുണികൊണ്ട് തലമൂടുകയും ചെയ്യും. കുടകിലെ മലഞ്ചരുവുകളില്‍ അനായാസേന കയറിയിറങ്ങാന്‍ വസ്ത്രം ഒരു തടയാകാതിരിക്കാന്‍ കൂര്‍ഗി രീതിയിലെ സാരിയുടുക്കല്‍ അവിടത്തെ സ്ത്രീകളെ സഹായിച്ചിരുന്നു. കല്യാണവേളകളില്‍ കാഞ്ചിപുരം പട്ടുസാരി കൂര്‍ഗി രീതിയില്‍ ഉടുത്താണ് വധു ഒരുങ്ങുക.

ആന്ധ്രയില്‍ നിന്നു പടര്‍ന്ന് നിവി
nivi saree drapping style

നിവി ശൈലിയിൽ സാരിയുടുത്ത സ്ത്രീകൾ - ഒരു രവിവർമ്മ ചിത്രം

നിവി, പേര് കേട്ടിട്ട് വലിയ പരിചയമില്ലെന്ന് തോന്നുന്നുണ്ടോ? സാരി ചുറ്റി ഇടുപ്പില്‍ ഞൊറിയെടുത്ത് കുത്തി, മുന്താണി ഞൊറിയെടുത്തോ എടുക്കാതെയോ വലതുവശത്തുകൂടി കൊണ്ടുവന്നു ഇടതുവശത്തെ തോളില്‍ കുത്തുന്നതാണ് നിവി. അതെ, രാജ്യത്താകമാനം എല്ലാവരും പിന്തുടരുന്ന രീതി തന്നെ. ഇന്ന് സാരിയുടുക്കുന്ന എല്ലാവര്‍ക്കിടയിലും പ്രചാരമുള്ള നിവി രീതി യഥാര്‍ഥത്തില്‍ ആന്ധ്രാപ്രദേശില്‍ നിന്നാണ് വരുന്നത്. വലിയ ബുദ്ധിമുട്ടില്ലാതെ നടക്കാനും ശരീരം ചലിപ്പിക്കാനും നിവി രീതി സഹായിക്കും. മറ്റു രീതികളിലേത് പോലെ ഉടുക്കാന്‍ സമയവും എടുക്കില്ല. സ്ഥിരം സാരിയുടുക്കുന്നവര്‍ ഈ രീതിയാണ് ഇഷ്ടപ്പെടുന്നത്.
ആണുങ്ങൾക്ക് പെണ്ണുകിട്ടാത്തത് പെൺകട്ടികളുടെ കഴപ്പമോ? 'വിവാഹപ്പേടി' യാഥാർത്ഥ്യമോ? ഡോ. നിഥിന്റെ പഠനം ആധികാരികമോ?നൗവ്വരി സാരി
nauvari saree

നൗവ്വരി സാരിയുടുപ്പു ശൈലി

യുദ്ധത്തിന് പോകുകയാണെങ്കില്‍ ധൈര്യമായി സാരിയുടുത്ത് പോകാം. നൗവ്വരിയെ കുറിച്ച് ഒറ്റവാക്കില്‍ വേണമെങ്കില്‍ ഇങ്ങനെ പറയാം. മഹാരാഷ്ട്രയുടെ സ്വന്തം ശൈലിയാണ് നൗവ്വരി അഥവാ കസ്ത. ഒമ്പതു അടി നീളമുള്ള സാരിയാണ് നൗവ്വരിക്ക് വേണ്ടത്. അങ്ങനെയാണ് നൗവ്വരി എന്ന പേരും വന്നത്. മറാത്തി സ്ത്രീകള്‍ നൗവ്വരിയുടുത്ത് പാടത്ത് പണിയെടുക്കാന്‍ മാത്രമല്ല യുദ്ധംപോലും ചെയ്തിട്ടുണ്ട്. ദോത്തി (മുണ്ട്) ഉടുക്കുന്നത് പോലെയാണ് നൗവ്വരിയില്‍ സാരിയുടെ ഞൊറിയെടുത്ത് കുത്തുന്നത്. ഞൊറി പക്ഷേ പുറകുവശത്താണ് കുത്തുക. അകണ്ഡ വസ്ത്ര എന്നറിയപ്പെടുന്ന നൗവ്വരിയെ താങ്ങി നിര്‍ത്താന്‍ മറ്റെന്തെങ്കിലും വസ്ത്രങ്ങളുടെ സഹായം വേണ്ടിയിരുന്നില്ല.

മുണ്ടും നേരിയതും
Raja_Ravi_Varma,_Bharani_Thirunal_Rani_Parvathi_Bayi

മുണ്ടും നേര്യതുമുടുത്ത ഭരണി തിരുന്നാൾ റാണി പാർവ്വതി ബായി - ഒരു രവിവർമ്മ ചിത്രം

വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ ഒരുവിഭാഗത്തിനിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന രീതിയാണ് മുണ്ടും നേര്യതും. പേരിലേത് പോലെ തന്നെ രണ്ടുഭാഗങ്ങളായാണ് ഇവയുണ്ടാകുക, മുകള്‍ഭാഗം മറയ്ക്കുന്ന നേര്യതും കീഴ് ഭാഗത്തേക്കുള്ള മുണ്ടും. മുണ്ട് അരയില്‍ ചുറ്റി ഞൊറിയെടുത്ത് മുന്‍വശത്ത് കുത്തും. നേര്യത് ആദ്യകാലങ്ങളില്‍ നെഞ്ചു മറച്ചുകൊണ്ട് ചുറ്റിക്കെട്ടുകയേ ഉള്ളു. ഇപ്പോള്‍ നേര്യതും ഞൊറിയെടുത്ത് ദാവണി പോലെയാണ് ഉടുക്കുന്നത്.

മടിസറു
madisoru kosuvam saree style

കൊസുവം ഉടുത്ത ബ്രാഹ്മണസ്ത്രീ

മടിസറു അഥവാ കൊസുവം തമിഴ്‌നാട്ടിലെ ബ്രാഹ്മണര്‍ക്കിടയില്‍ പ്രചാരത്തിലുള്ള സാരിയുടുക്കല്‍ രീതിയാണ്. ഒമ്പതു അടി നീളമുള്ള മടിസറു ഉടുക്കുന്നത് കുറച്ച് സങ്കീര്‍ണമായാണ്. അടിയില്‍ കൂടി വകഞ്ഞെടുത്തും ചുറ്റിയും, അത്ര എളുപ്പത്തില്‍ ഉടുക്കാന്‍ പറ്റുന്നതല്ല കൊസവം. ബി.സി. രണ്ടാം നൂറ്റാണ്ടോളം പഴക്കമുള്ള കൊസവം തമിഴ്‌നാട്ടിലെ വിവിധ സമുദായങ്ങള്‍ വിവിധ രീതികളിലാണ് ഉടുക്കുന്നത്. അയ്യര്‍, അയ്യങ്കാര്‍ കട്ടു എന്നിങ്ങനെ രണ്ടു രീതികളാണ് മടിസറില്‍ പ്രശസ്തം.

പിന്‍ കൊസുവം

തമിഴ്‌നാട്ടില്‍ തന്നെ പ്രചാരത്തിലുള്ള മറ്റൊരു രീതിയാണ് പിന്‍കൊസുവം. ഞൊറികളില്‍ പുറകിലേക്ക് വരുന്നത് കൊണ്ടാണ് ഈ രീതിക്ക് തമിഴില്‍ പിന്‍ കൊസുവം എന്ന പേരു വന്നത്. സാധാരണ സാരിയുടുക്കുമ്പോള്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ചുറ്റിയെടുക്കുന്ന പിന്‍ കൊസുവില്‍ ഞൊറികള്‍ പുറത്തേക്ക് വരത്തക്ക രീതിയിലാണ് കുത്തുക. കട്ടിയുള്ള കൈത്തറിയിലാണ് പിന്‍ കൊസുവം ഉടുക്കുക. തമിഴ്‌നാട്ടിലെ ചൂടുള്ള കാലാവസ്ഥയ്ക്ക് യോജിക്കുന്നതാണ് പിന്‍ കൊസുവം രീതി.

സീദാ പല്ലു
sidha pallu
ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ഒഡിഷ എന്നിവിടങ്ങളില്‍ പ്രചാരത്തിലുള്ള സീദാ പല്ലു രീതിയില്‍ സാരിയുടെ പല്ലു അഥവാ മുന്താണി മുന്‍വശത്തേക്കാണ് ഉടുക്കുക. അര വരെ നിവി രീതിയില്‍ ഉടുക്കുന്ന സീദാ പല്ലുവിന്റെ മുന്താണി ഭാഗം വലതുവശത്ത് നിന്ന് ഇടത്തോട്ടു ഞൊറിയെടുത്തത് കുത്തുന്നില്ല. പകരം ഞൊറിയെടുത്ത് പുറകില്‍ നിന്ന് മുന്‍വശത്ത് നെഞ്ചുഭാഗം മറയ്ക്കുന്ന രീതിയില്‍ ഇടുകയാണ് പതിവ്. ഉത്സാവഘോഷങ്ങളില്‍ മറ്റു തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലും ഈ രീതി പിന്തുടരാറുണ്ട്. ജോര്‍ജറ്റേ, ഷിഫോണ്‍ മുതലായ കനം കുറഞ്ഞ സാരികളും ബനാറസി കാഞ്ചിവരം പോലുള്ള താരതമ്യേന കട്ടിയുള്ള സാരികളും സീദാ പല്ലുവായി ഉടുക്കാറുണ്ട്.

അട്‌പോറെ
atpoure saree
പശ്ചിമബംഗാളിലും ബംഗ്ലാദേശിലും പ്രചാരത്തിലുള്ള സാരിയുടുക്കല്‍ രീതിയാണ് അട്‌പോറെ. തനത് ബംഗാളി ശൈലി എന്നും അറിയപ്പെടുന്ന ഈ രീതിയുടെ ഏറ്റവും വലിയ പ്രത്യേകത പല്ലു അഥവാ മുന്താണി ഞൊറിയോടെ രണ്ടു തോളുകളിലുമിടുമെന്നതാണ്. ബോര്‍ഡറില്‍ ചുവപ്പുള്ള വെള്ള സാരികളാണ് സാധാരണയായി ബംഗാളി ശൈലിയില്‍ അധികവും കാണാറുള്ളത്. പല്ലുവിന്റെ വലതറ്റത്ത് വിവിധ താക്കോലുകള്‍ പണ്ടുകാലത്ത് കെട്ടിവയ്ക്കുമായിരുന്നു. ഇപ്പോള്‍ സാരിയുടെ തുഞ്ചത്ത് കെട്ടാനായി മാത്രം മുത്തുകളും മണികളും കെട്ടിയ ചെറിയ ശില്പങ്ങളും മറ്റും ലഭിക്കും. ദുര്‍ഗാ പൂജയ്ക്ക് ഇത്തരം സാരികളുടുത്ത് നെറ്റിയില്‍ ചുവന്ന കുങ്കുമം തൊടുന്നത് ബംഗാളിലെ സ്ത്രീകള്‍ക്കിടയില്‍ ഇപ്പോഴും തുടര്‍ന്നുവരുന്നു.

മേഖേല ചഠുര്‍
mekhela chador saree

മേഖേലേ ചഡൂർ ശൈലിയിൽ സാരിയുടുത്ത അസമീസ് പെൺകുട്ടി

കാലങ്ങളായി അസം കാത്തുസൂക്ഷിക്കുന്ന നിധിയാണ് മേഖേല ചഠുര്‍. അസമീസ് വീടകങ്ങളില്‍ കൈത്തറിയായി നിര്‍മിക്കുന്ന ഈ സാരികള്‍ തലമുറകള്‍ കൈമാറ്റം ചെയ്യപ്പെടും. മുണ്ടും നേര്യതും പോലെ രണ്ടു ഭാഗങ്ങളാണ് ഈ മേഖേല ചഠുറിനുമുള്ളത്. അരയ്ക്കു താഴെ വരുന്ന തുണിക്ക് മേഖേല എന്നും അങ്ങോട്ടുമിങ്ങോട്ടും ഞൊറിയെടുത്തുടുക്കുന്ന മുകള്‍ഭാഗത്തെ തുണിക്ക് ചഠുര്‍ എന്നുമാണ് പേര്.

ഹലാക്കി വൊക്കലിഗ

കര്‍ണാടകയില്‍ പശ്ചിമഘട്ടത്തിന്റെ ഭാഗമായ പ്രദേശങ്ങളില്‍ താമസിക്കുന്നവരാണ് ഹലാക്കി വൊക്കലിംഗ രീതിയില്‍ സാരിയുടുക്കുന്നത്. ഞൊറികള്‍ കൊണ്ട് സമൃദ്ധമായി ഹലാക്കി വൊക്കലിംഗ രീതിയില്‍ മുന്താണി മുന്‍വശത്തേക്ക് കെട്ടിയിടാറാണ് പതിവ്. വയനാട്ടിലെ അടിയ വിഭാഗങ്ങള്‍ സാരിയുടുക്കുന്നതിന് സമാനമാണ് ഹലാക്കി വൊക്കലിംഗ രീതി. ഈ ശൈലിയില്‍ സാരിയുടെ തുടക്കം മുതല്‍ കുറച്ചുഭാഗം ആദ്യം തന്നെ ഞൊറിയെടുത്ത് അരയില്‍ കുത്തും. പിന്നീട് സാരി നെഞ്ചുവരെ ചുറ്റി വീണ്ടും ഞൊറിയെടുത്തു പിടിക്കും. ഭാഗിവരുന്ന മുന്താണി പുറകില്‍ കൂടി ചുറ്റി അറ്റം മുന്‍വശത്ത് എടുത്തുപിടിച്ചിരിക്കുന്ന ഞൊറിയുമായി കൂട്ടിക്കെട്ടുന്നു. ഈ രീതിയില്‍ നെഞ്ചുവരെയും പുറകുവശവും മറയ്ക്കുകയും ഉറപ്പോടെ സാരിയുടുക്കാനും സാധിക്കും.
ഫ്രഞ്ച് കിസ്സ്, അമേരിക്കൻ കിസ്സ്, നിബിൾ കിസ്സ്...! വിചിത്രസങ്കീർണ്ണമാണ് ചുംബനങ്ങളുടെ ലോകംകപ്പുളു

ആന്ധ്രാ പ്രദേശിലെ കപ്പുളു വിഭാഗത്തിന്റേതാണ് കപ്പുളു സാരി. പതിവിന് വിപരീതമായി ഇടത്തുനിന്ന് വലത്തേക്കാണ് കപ്പുളു സാരിയുടുക്കുന്നത്. മാത്രമല്ല അരയ്ക്ക് ചുറ്റും നിരവധി മടക്കുകളും കുടുക്കുകളും വരത്തക്ക രീതിയിലാണ് ഇതില്‍ ഞൊറിയെടുക്കുന്നത്. സാരി ഒരിക്കല്‍ കൂടി ശരീരം മുഴുവന്‍ ചുറ്റി ഞൊറിയെടുത്തു ഇടുപ്പില്‍ കുത്തുന്നു. ശരീരം ഭൂരിഭാഗവും ഈ രീതിയില്‍ മറഞ്ഞിരിക്കും.

കുന്‍ബി
kunbi saree
ഗോവയിലെ പുരാതന ഗോത്രവര്‍ഗത്തിന്റെ പേരുള്ള സാരിയുടുക്കല്‍ രീതിയാണ് കുന്‍ബി. ചുവപ്പില്‍ നിറയെ വരകളുള്ള സാരികളാണ് കുന്‍ബിക്കായി ഉപയോഗിക്കുക. ബ്ലൗസില്ലാതെ ഒടുക്കുന്ന കുന്‍ബി സാരികള്‍ക്ക് കാല്‍മുട്ടിന് തൊട്ടുതാഴെ വരെയേ നീളമുണ്ടാകുകയുള്ളു. സാരിയുടെ ആദ്യഭാഗം ഞൊറിയെടുത്ത് ഇടുപ്പില്‍ കുത്തും. ബാക്കി വരുന്ന ഭാഗം ഹലാക്കി വൊക്കലിംഗശൈലിക്ക് സമാനമായ രീതിയില്‍ വലതുതോളില്‍ കെട്ടിവയ്ക്കും. അക്കാലങ്ങളില്‍ വയലില്‍ പണിയെടുക്കുന്ന സ്ത്രീകളാണ് കുന്‍ബി സാരികള്‍ ഉടുത്തിരുന്നത്. എന്നാല്‍ ഇത്തരം തുണികള്‍ നെയ്യുന്നത് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ കൊണ്ട് ഇല്ലാതായതോടെ കുന്‍ബി സാരികള്‍ വിസ്മൃതിയിലായി കൊണ്ടിരിക്കുകയാണ്.

ധന്‍ഗട്ട് സാരി

ഉത്തരഗോവയിലെ സ്ത്രീകള്‍ക്കിടയില്‍ പ്രചാരത്തിലുള്ളതാണ് ധന്‍ഗട്ട് സാരി. ധന്‍ഗട്ട് ശൈലിയില്‍ സാരിയുടുത്താല്‍ ജോലികള്‍ എളുപ്പത്തില്‍ ചെയ്യാമെങ്കില്‍ സാരിയുടുക്കല്‍ അത്ര എളുപ്പമുള്ള ജോലിയല്ല. ആട്ടിടയരുടെ ഞൊറിയുടുക്കല്‍ എന്നും ഈ രീതി അറിയപ്പെടുന്നു. പാവാടയില്ലാതെയാണ് ഈ രീതിയില്‍ സാരിയുടുക്കുന്നത് എന്നതുകൊണ്ട് സാരിയുടെ ആദ്യഭാഗം അരയില്‍ കെട്ടിയുറപ്പിക്കുകയാണ് ആദ്യം ചെയ്യുന്നത്. തുടര്‍ന്ന് സാധാരണ പോലെ ഞൊറിയെടുക്കുകയും പല്ലു ഇടതുതോളിലിടുകയും ചെയ്യുന്നു. ഇതുകൊണ്ട് അവസാനിക്കുന്നില്ല സാരിയുടുക്കല്‍. മുന്‍വശത്തെ സാരിയുടെ അടിഭാഗം പിറകിലേക്കെടുത്ത് ധോത്തി പോലെ കുത്തിവച്ചു, മുന്താണി അരയുടെ മുന്‍വശത്തും കുത്തിവയ്ക്കും. അരഭാഗത്തുള്ള സാരി കാല്‍മുട്ടുവരെ പൊക്കിയുടുക്കുന്നതും പതിവാണ്.

പാഴ്‌സി സാരി
parsi saree
മുംബൈ, ഗുജറാത്ത്, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ പാഴ്‌സി വിഭാഗങ്ങള്‍ സര്‍വസാധാരണമായി ഉപയോഗിക്കുന്നതാണ് പാഴ്‌സി രീതി. സീദാ പല്ലുവിനോട് സാമ്യം തോന്നുന്നതാണ് പാഴ്‌സി രീതി. ഗോല്‍ സാരി എന്നും അറിയപ്പെടുന്ന ഈ രീതിയില്‍ വലത്തേ തോളിന്റെ പുറകില്‍ നിന്ന് മുന്‍ വശത്തേക്കാണ് ഞൊറിയെടുക്കുന്നത്. മുന്താണി ഉപയോഗിച്ച് തല പകുതി മറയ്ക്കാന്‍ പറ്റുന്ന രീതിയിലാണ് സാരിയുടുക്കുക.

ഗൊച്ചി കട്ടു
gochi kattu saree

ദുഷ്യന്തനൊപ്പം നിൽക്കുന്ന ശകുന്തളയുടെ തോഴി സാരി ഉടുത്തിരിക്കുന്നത് ഗൊച്ചി കാട്ടു ശൈലിയിലാണ്. രവിവർമ്മ വരച്ച ചിത്രം.

നൗവ്വരി രീതിയുമായി ചെറിയൊരു സാമ്യമുണ്ട് ഗൊച്ചി കട്ടുവിന്. തെലുങ്കാനയിലെ ഗ്രാമീണ സ്ത്രീകളാണ് ഗൊച്ചി കട്ടു രീതിയില്‍ സാരിയുടുക്കുന്നത്. തെലുങ്കാനയിലെ ആട്ടിടയ വിഭാഗമായ 'ഗൊള്ള' ആണ് ഈ രീതിയുടെ പ്രചാരകര്‍. ഇന്ന് നിസാമബാദ്, കരിംനഗര്‍, അദിലാബാദ് എന്നിവിടങ്ങളില്‍ പ്രായം ചെന്ന സ്ത്രീകള്‍ മാത്രമാണ് ഈ രീതിയില്‍ സാരിയുടുക്കുന്നത്. നൗവ്വരി രീതിയിലേത് പോലെ ഉടുക്കുന്ന സാരി പുറകുവശത്ത് ദോത്തി പോലെ കയറ്റികെട്ടി വയ്ക്കുന്നത് സ്ത്രീകള്‍ക്ക് പ്രയാസമില്ലാതെ പാടങ്ങളില്‍ പണിയെടുക്കാനാണ്. പരുത്തി കൊണ്ടുള്ള നവ്വര്‍ സാരികളാണ് ഈ രീതിയില്‍ ഉടുക്കുക.
സന്ദീപ് കരിയൻ
ഓതറിനെ കുറിച്ച്
സന്ദീപ് കരിയൻ
സന്ദീപ് കരിയൻ. മാധ്യമപ്രവർത്തകൻ. പത്തു വർഷത്തിലധികമായി ഡിജിറ്റൽ മാധ്യമരം​ഗത്ത് പ്രവർത്തിക്കുന്നു. വൺ ഇന്ത്യ, വേ2ന്യൂസ്, അഴിമുഖം, ഇന്ത്യാ ടുഡേ എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. മലപ്പുറം ജില്ലയിലെ എടപ്പാൾ സ്വദേശി.... കൂടുതൽ വായിക്കൂ