ആപ്പ്ജില്ല

വസൂരി നിയന്ത്രിച്ചത് ഇങ്ങനെ; കൊവിഡ് പ്രതിരോധത്തിൽ ഈ പാഠങ്ങൾ പഠിക്കേണ്ടതുണ്ട്!

ലോകജനതയെ ആദ്യമായല്ല വലിയൊരു മഹാമാരി പ്രതിസന്ധിയിലാക്കുന്നത്. വസൂരിയെ അതിജീവിച്ചവർ കൊവിഡ് പ്രതിരോധത്തിൽ ഇനി എന്ത് മാറ്റമാണ് വരുത്തേണ്ടത്?

Samayam Malayalam 9 Aug 2020, 6:31 pm
ഒരു കാലത്ത് ലോകത്തെയാകമാനം ഭീതിയിലാഴ്ത്തിയ രോഗമാണ് വസൂരി. രോഗം ബാധിച്ചവരെ മരണത്തിന് വിട്ടുകൊടുക്കുകയെന്നല്ലാതെ മറ്റൊരു രക്ഷയും ഇല്ലായിരുന്നു. കോടിക്കണക്കിന് മനുഷ്യരെ ബാധിച്ച മഹാമാരി കൊന്നൊടുക്കിയത് നിരവധി പേരെയാണ്. 30 കോടിയോളം പേർ വസൂരി വന്ന് മരിച്ചിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. പതിറ്റാണ്ടുകൾക്ക് ശേഷം കൊവിഡ് 19 ലോകത്തെ പ്രതിസന്ധിയിലാക്കുമ്പോൾ വസൂരിക്കെതിരെ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ ഓർമ്മിക്കുകയാണ് വേൾഡ് എക്കണോമിക് ഫോറത്തിൽ എഴുതിയ ലേഖനത്തിൽ ബിൽ ഫോയിജ്. ഇന്ത്യയിൽ വസൂരി നിയന്ത്രിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ആരോഗ്യപ്രവർത്തകനാണ് അദ്ദേഹം.
Samayam Malayalam here are the inputs to learn from smallpox history to covid 19 management
വസൂരി നിയന്ത്രിച്ചത് ഇങ്ങനെ; കൊവിഡ് പ്രതിരോധത്തിൽ ഈ പാഠങ്ങൾ പഠിക്കേണ്ടതുണ്ട്!


​കൊവിഡ് പ്രതിരോധത്തിൽ പിഴവുണ്ടോ?

വസൂരി നിയന്ത്രിച്ചതിൽ നിന്ന് ലോക രാജ്യങ്ങളൊന്നും തന്നെ പാഠം പഠിച്ചില്ലെന്നാണ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കാണുമ്പോൾ തോന്നുന്നതെന്ന് ഫോയിജ് പറയുന്നു. വിശദമായ പഠനമാണ് വസൂരി നിയന്ത്രണത്തിൻെറ ഓരോ ഘട്ടത്തിലും നടന്നത്. എന്തെങ്കിലും മുൻധാരണ വെച്ചല്ല പ്രവർത്തിച്ചത്. ഓരോ ഘട്ടത്തിലെയും പഠനത്തിൽ ലഭിച്ച പുതിയ കാര്യങ്ങളാണ് മുന്നോട്ട് നയിച്ചതെന്ന് ഫോയിജ് വ്യക്തമാക്കി. ഏറ്റവും കൂടുതൽ ആളുകളെ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയാക്കുക എന്നതാണ് പ്രധാന കാര്യമെന്നും അദ്ദേഹം പറയുന്നു.

​സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ പ്രയാസമില്ല

രോഗികളുടെ എണ്ണം കൂടി വരുമ്പോൾ സമ്പർക്കത്തിൽ പെട്ടവരുടെ കണക്കെടുക്കാൻ സാധിക്കുന്നില്ലെന്ന് കൊവിഡ് 19 കാലത്ത് ആരോഗ്യപ്രവർത്തകർ പറയുന്നു. എന്നാൽ ഇൻറർനെറ്റും സ്മാർട്ട് ഫോണും ഒന്നും ഇല്ലാതിരുന്ന കാലത്ത് സമ്പർക്കത്തിൽ പെട്ടവരുടെ കണക്കെടുക്കാൻ സാധിച്ചിട്ടുണ്ടെന്ന് ഫോയിജ് പറയുന്നു. 1973ൽ 1500 പുതിയ വസൂരി കേസുകൾ ബിഹാറിൽ കണ്ടെത്തിയിരുന്നു. ഇവരുടെയെല്ലാം സമ്പർക്കത്തിലുണ്ടായിരുന്നവരെ കണ്ടെത്തുകയും പ്രതിരോധ പ്രവർത്തനങ്ങൾ വിജയകരമായി നടപ്പാക്കുകയും ചെയ്തിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

​പൊതുജനങ്ങൾക്ക് വിശ്വാസമുണ്ടാവുക പ്രധാനം

കൃത്യവും വ്യക്തവുമായ കണക്കെടുപ്പും അതിൽ ജനങ്ങളെ വിശ്വാസത്തിലെടുക്കുകയും ചെയ്യേണ്ടതുണ്ട്. ഇപ്പോഴത്തെ പ്രതിരോധ പ്രവർത്തനങ്ങളിൽ അതിൽ വലിയ പാളിച്ച സംഭവിക്കുന്നുണ്ട്. വസൂരി ഉള്ള ഒരാളെ കണ്ടെത്തി ആരോഗ്യപ്രവർത്തകരെ അറിയിക്കുന്നവർക്ക് അക്കാലത്ത് റിവാർഡ് നൽകിയിരുന്നു. 10 രൂപയും 50 രൂപയും 100 രൂപയുമൊക്കെ നൽകിയിരുന്നു. ജനങ്ങൾക്ക് സുതാര്യമായാണ് വിവരങ്ങൾ നൽകിയിരുന്നത്. അത് അവർ വിശ്വാസത്തിലെടുക്കുകയും ചെയ്തെന്ന് ഫോയിജ് പറഞ്ഞു. കൊവിഡ് കാലത്ത് ഈ വിശ്വാസ്യത ഇല്ലെന്നും അദ്ദേഹം പറയുന്നു.

​ഓരോ അനുഭവത്തിൽ നിന്നും പാഠം പഠിക്കണം

രാഷ്ട്രീയ നേതൃത്വവും ആരോഗ്യ പ്രവർത്തകരും ഓരോ ചെറിയ അനുഭവത്തിൽ നിന്നും പാഠം പഠിച്ച് മുന്നോട്ട് പോവണം. എല്ലാത്തിനും ഉത്തരങ്ങൾ പെട്ടെന്ന് കിട്ടണമെന്നില്ല. ആറ് മാസത്തിലധികം എടുത്താണ് വസൂരിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൃത്യമായ ധാരണയുണ്ടായത്. കൊവിഡ് 19ൻെറ കാര്യത്തിൽ ഇപ്പോഴും നാം വൈകിയിട്ടില്ലെന്നും ഫോയിജ് പറയുന്നു. മറ്റ് രാജ്യങ്ങളുമായും ആ സമയത്ത് ചർച്ചകൾ നടന്നിരുന്നു. സമാനമായ രീതിയിൽ ഇപ്പോൾ ചർച്ചകൾ നടക്കുന്നുണ്ടോയെന്ന് തനിക്ക് സംശയമുണ്ടെന്നും ഫോയിജ് കൂട്ടിച്ചേർത്തു.

ആര്‍ട്ടിക്കിള്‍ ഷോ