ആപ്പ്ജില്ല

ബഹ്റൈനില്‍ ജൂത ജീവിതം വീണ്ടും സജീവമാകുന്നു; നൂറ്റാണ്ടിലേറെ പഴക്കമുള്ള സെമിത്തേരി സംരക്ഷിക്കാന്‍ പദ്ധതി

140ലേറെ വര്‍ഷത്തെ പഴക്കമാണ് ബഹ്റൈനിലെ ജൂത സമുദായത്തിനുള്ളത്

Samayam Malayalam 13 Jan 2022, 8:24 am
മനാമ: ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ബഹ്റൈനിലെ ജൂത സെമിത്തേരി സംരക്ഷിച്ച് നിലനിര്‍ത്താന്‍ പദ്ധതി. ഗള്‍ഫ് ജൂയിഷ് കമ്മ്യൂണിറ്റീസ് അസോസിയേഷനാണ് ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുമായി രംഗത്തെത്തിയത്. ജൂതരുടെ പുതുവര്‍ഷ ആഘോഷമായ തു ബിഷ്വെറ്റ് പരിപാടിയുടെ ഭാഗമായാണ് സെമിത്തേരി പുനഃരുദ്ധരിക്കാനുള്ള പദ്ധതിക്ക് അധികൃതര്‍ തുടക്കം കുറിക്കുന്നത്. ജനുവരി 16ന് ആണ് ജൂതര്‍ മരങ്ങള്‍ക്കായുള്ള പുതുവത്സര ദിനമായി ആചരിക്കുന്നത്. അന്നേ ദിവസം നവീകരണ പദ്ധതിക്ക് തുടക്കം കുറിക്കാനാണ് പരിപാടി. ഗള്‍ഫ് മേഖലയിലെ ഏറ്റവും പഴക്കം ചെന്ന ജൂത സെമിത്തേരിയാണ് ബഹ്റൈനിലേത് എന്നാണ് നിഗമനം.
Samayam Malayalam jewish communities in gulf states to launch campaign to restore bahrain cemetery
ബഹ്റൈനില്‍ ജൂത ജീവിതം വീണ്ടും സജീവമാകുന്നു; നൂറ്റാണ്ടിലേറെ പഴക്കമുള്ള സെമിത്തേരി സംരക്ഷിക്കാന്‍ പദ്ധതി


​ജൂത കുടിയേറ്റത്തിന് 140 വര്‍ഷത്തെ പഴക്കം

140ലേറെ വര്‍ഷത്തെ പഴക്കമാണ് ബഹ്റൈനിലെ ജൂത സമുദായത്തിനുള്ളത്. മെച്ചപ്പെട്ട ജീവിതം കരുപ്പിടിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 1880കളില്‍ ഇറാഖില്‍ നിന്ന് കുടിയേറിപ്പാര്‍ത്ത ജൂതരുടെ വരവോടെയാണ് ബഹ്റൈനില്‍ ഇവരുടെ ആധുനിക ജീവിതം ആരംഭിക്കുന്നത്. ക്രമേണ നല്ല രീതിയില്‍ വളര്‍ന്നു വന്ന ജൂത വിഭാഗങ്ങള്‍ക്കായി 1930കളിലാണ് ജൂത പ്രാര്‍ഥനാലയമായ ഒരു സിനഗോഗ് നിര്‍മിക്കപ്പെടുന്നത്. അതോടനുബന്ധിച്ച് ഒരു സെമിത്തേരിയും നിര്‍മിക്കപ്പെട്ടു. ഇക്കാലത്ത് 1500ഓളം ജൂത സമുദായക്കാര്‍ ബഹ്റൈനില്‍ താമസിച്ചിരുന്നുവെന്നാണ് കണക്കുകള്‍. എന്നാല്‍ കാലക്രമേണ ഇവര്‍ മറ്റിടങ്ങളിലേക്ക് കുടിയേറി. ജിസിസി രാജ്യങ്ങളിലെ ഏറ്റവും കാലപ്പഴക്കം ചെന്ന സെമിത്തേരിയാണ് ഇതെന്നാണ് അധികൃതരുടെ അവകാശ വാദം.

സെമിത്തേരിയില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കും

ജൂതരുടെ പുതുവത്സര ദിനമായ ജനുവരി 16ന് സെമിത്തേരിയില്‍ ചെടികള്‍ നട്ടുകൊണ്ടാണ് പുനഃരുദ്ധാരണ പ്രവൃത്തികള്‍ക്കു തുടക്കം കുറിക്കുക. വരുംതലമുറകള്‍ക്ക് തങ്ങളുടെ പാരമ്പര്യത്തെ കുറിച്ചും വേരുകളെ കുറിച്ചും ഓര്‍മിപ്പിക്കുന്ന ഒരു സ്മാരകമായി സെമിത്തേരിയെ നിലനിര്‍ത്തുകയാണ് പദ്ധതിയെന്ന് ഗള്‍ഫ് ജൂയിഷ് കമ്മ്യൂണിറ്റീസ് അസോസിയേഷന്‍ തലവന്‍ റബ്ബി എലി അബാദി അറിയിച്ചു. ചെടികള്‍ വച്ചുപിടിപ്പിക്കുന്നതോടൊപ്പം സെമിത്തേരിയുടെ സൗന്ദര്യവത്കരണവും നടത്തും. പഴയ തലമുറ നമുക്കായി നട്ട മരങ്ങളുടെ തണലിലാണ് നാമിപ്പോള്‍ കഴിയുന്നതെന്നും വരുംതലമുറയ്ക്കായി നമുക്കും അത് ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സെമിത്തേരി നവീകരണത്തിനായുള്ള ധനസമാഹരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതിനകം തുടക്കമായി.

​അബ്രഹാം കരാറോടെ ജൂതജീവിതം വീണ്ടും സജീവം

അമേരിക്കയുടെ നേതൃത്വത്തില്‍ 2020ലുണ്ടാക്കിയ അബ്രഹാം കരാറിന്റെ പശ്ചാത്തലത്തില്‍ ഇസ്രായേലുമായി മികച്ച ബന്ധമാണ് ബഹ്റൈന്‍ പുലര്‍ത്തുന്നത്. തുടര്‍ന്നാണ് ഇവിടെയുള്ള ജൂത സമുദായക്കാരുടെ ജീവിതം മികച്ചതാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചത്. ഇതിന്റെ ഭാഗമായാണ് സെമിത്തേരി സംരക്ഷണ പദ്ധതിയെന്ന് എലി അബാദി പറഞ്ഞു. കഴിഞ്ഞ ഒക്ടോബറില്‍ കഴിഞ്ഞ അമ്പത് വര്‍ഷത്തിലാദ്യമായി ബഹ്റൈനില്‍ ജൂത വിവാഹാഘോഷം നടന്നത് വലിയ വാര്‍ത്തയായിരുന്നു. ബഹ്റൈനു പുറമെ, യുഎഇ, മൊറോക്കോ, സുഡാന്‍ എന്നീ രാജ്യങ്ങളും ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ ധാരണയായിരുന്നു. ഗള്‍ഫ് മേഖലയില്‍ ജൂത സമുദായക്കാരുടെ ജീവിതം മികച്ചതാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സംഘടനയാണ് ഗള്‍ഫ് ജൂയിഷ് കമ്മ്യൂണിറ്റീസ് അസോസിയേഷന്‍.

ആര്‍ട്ടിക്കിള്‍ ഷോ