ആപ്പ്ജില്ല

കുവൈറ്റില്‍ ഈ വര്‍ഷം ഇന്ത്യന്‍ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തില്‍ 30% വര്‍ധന

കുവൈറ്റിലെ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തില്‍ ഇന്ത്യയാണ് ഒന്നാംസ്ഥാനത്ത്. സ്തീകളും പുരുഷന്‍മാരും ഉള്‍പ്പെടെ ഇന്ത്യയില്‍ നിന്നുള്ള 3,61,222 ഗാര്‍ഹിക തൊഴിലാളികള്‍ രാജ്യത്തുണ്ട്. രണ്ടാം സ്ഥാനത്തുള്ള ഫിലിപ്പീന്‍സിനേക്കാള്‍ 1,60,000 ഇന്ത്യക്കാര്‍ കൂടുതലുണ്ട്. ഫിലിപ്പീന്‍സില്‍ നിന്ന് റിക്രൂട്ട്‌മെന്റ് നിരോധനമുള്ളതിനാല്‍ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായിട്ടില്ല. ഒമ്പത് അനധികൃത ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫിസുകള്‍ അടുത്തിടെ കുവൈറ്റ് അടച്ചുപൂട്ടിയിരുന്നു.

Edited byനിഷാദ് അമീന്‍ | Samayam Malayalam 4 Nov 2023, 8:34 am

ഹൈലൈറ്റ്:

  • രാജ്യത്തെ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം എട്ട് ലക്ഷം കടന്നു
  • 3,61,222 ഗാര്‍ഹിക തൊഴിലാളികളുമായി ഇന്ത്യ ഒന്നാമത്
  • ഫിലിപ്പീന്‍സും ശ്രീലങ്കയും രണ്ടും മൂന്നും സ്ഥാനങ്ങളില്‍

ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam DOMESTIC WORK
പ്രതീകാത്മക ചിത്രം
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ജോലി ചെയ്യുന്ന ഇന്ത്യയില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം 2023ല്‍ 30 ശതമാനം വര്‍ധിച്ചു. കഴിഞ്ഞ ഒക്ടോബര്‍ മാസം വരെയുള്ള കണക്കനുസരിച്ച് സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടെ 3.61 ലക്ഷത്തിലധികം ഇന്ത്യന്‍ തൊഴിലാളികളാണ് രാജ്യത്ത് ഗാര്‍ഹിക മേഖലയില്‍ ജോലി ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2023ല്‍ ഇന്ത്യന്‍ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം ഏകദേശം 30 ശതമാനം വര്‍ധിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചി അറബ് ദിനപത്രമായ അല്‍റായി റിപ്പോര്‍ട്ട് ചെയ്തു.
കുവൈറ്റില്‍ ജോലി ചെയ്യുന്ന ഗാര്‍ഹിക തൊഴിലാളികളുടെ ആകെ എണ്ണം 2021 അവസാനത്തോടെ 5,83,000 ആയിരുന്നത് ഒക്ടോബറില്‍ 8,11,000 ആയി ഉയര്‍ന്നു. രാജ്യത്ത് ഗാര്‍ഹിക തൊഴിലാളികളുടെ ആവശ്യം വര്‍ധിച്ചതാണ് റിക്രൂട്ട്‌മെന്റ് വര്‍ധിക്കാന്‍ കാരണമെന്ന് ഗാര്‍ഹിക തൊഴിലാളി കാര്യങ്ങളിലെ വിദഗ്ധന്‍ ബാസം അല്‍ഷമ്മരി അല്‍റായിയോട് വിശദീകരിച്ചു.


രാജ്യത്തെ ഗാര്‍ഹിക മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ എണ്ണത്തില്‍ ഇന്ത്യ ബഹുദൂരം മുന്നിലാണ്. ഇന്ത്യയില്‍ നിന്നുള്ള 3,61,222 ഗാര്‍ഹിക തൊഴിലാളികളാണ് കുവൈറ്റില്‍ ജോലി ചെയ്യുന്നത്. ഇവരില്‍ 71.3 ശതമാനം പുരുഷന്മാരും 28.7 ശതമാനം സ്ത്രീകളുമാണ്. പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഫിലിപ്പീന്‍സിനേക്കാള്‍ 1,60,000 ഇന്ത്യക്കാര്‍ കൂടുതലുണ്ട്.

റിക്രൂട്ട്‌മെന്റ് നിരോധനം ഉണ്ടായിരുന്നിട്ടും കുവൈറ്റിലെ ഫിലിപ്പീന്‍സില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികള്‍ രണ്ടാമത്തെ വലിയ ഗ്രൂപ്പായി തുടരുന്നു. ആകെ 201,000 പേര്‍ ജോലി ചെയ്യുന്നു. ഫിലിപ്പീന്‍സില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികളില്‍ 99.4 ശതമാനം സ്ത്രീകളാണ് എന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യയില്‍ നിന്നുള്ള പുരുഷന്‍മാര്‍ 71.3 ശതമാനമാണെങ്കില്‍ ഫിലിപ്പീന്‍സ് പുരുഷന്‍മാന്‍ 0.6 ശതമാനം മാത്രമാണ്.

ഇന്ത്യയില്‍ 5,000 കോടി ഡോളറിന്റെ നിക്ഷേപം നടത്താനൊരുങ്ങി യുഎഇ; ജൂലൈയില്‍ മോദി-ഷെയ്ഖ് സായിദ് കൂടിക്കാഴ്ച
ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തില്‍ ശ്രീലങ്കയാണ് മൂന്നാംസ്ഥാനത്ത്. കഴിഞ്ഞ ഒക്ടോബര്‍ മാസം വരെയുള്ള കണക്ക് പ്രകാരം 103,685 ശ്രീലങ്കന്‍ തൊഴിലാളികള്‍ രാജ്യത്തുണ്ട്. ഇവരില്‍ 79.4 ശതമാനം സ്ത്രീകളാണ്. 20.6 ശതമാനമാണ് പുരുഷന്മാര്‍.

ബംഗ്ലാദേശുകാരായ 85,989 തൊഴിലാളികളില്‍ 99 ശതമാനം പുരുഷന്മാരാണ്. അഞ്ചാംസ്ഥാനത്തുള്ള നേപ്പാളില്‍ നിന്ന് 25,540 പേരും (4.7 ശതമാനം പുരുഷന്മാര്‍. 95.3 ശതമാനം സ്ത്രീകള്‍) എത്യോപ്യയില്‍ നിന്ന് 11,684 പേരും (8.2 ശതമാനം പുരുഷന്മാര്‍. 91.8 ശതമാനം സ്ത്രീകള്‍) കുവൈറ്റിലെ ഗാര്‍ഹിക മേഖലയില്‍ തൊഴിലെടുക്കുന്നുണ്ട്.

കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അബുദാബിയില്‍ നിര്‍മാണത്തിലുള്ള ശിലാക്ഷേത്രം സന്ദര്‍ശിച്ചു
അനുമതിയില്ലാതെ പ്രവര്‍ത്തിച്ച ഒമ്പത് ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് സേവന ഓഫിസുകള്‍ അടുത്തിടെ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അടച്ചുപൂട്ടിയിരുന്നു. ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശ പ്രകാരം തൊഴില്‍ മേഖല നിയമാനുസൃതമാക്കുന്നതിനുള്ള നടപടികള്‍ കുവൈറ്റ് ശക്തമാക്കിയിട്ടുണ്ട്. സുരക്ഷാ വിഭഗങ്ങളിലെയും തൊഴില്‍ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ പരിശോധന നടത്തി അനധികൃത തൊഴിലാളികളെ നാടുകടത്തുന്നത് തുടരുകയാണ്. കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ 3,848 പേരെയും സപ്തംബറില്‍ 3,837 പേരെയും നാടുകടത്തി.

കുവൈറ്റിലെ ജനസംഖ്യ 46 ലക്ഷമാണ്. 34 ലക്ഷം പ്രവാസികളും രാജ്യത്ത് കഴിയുന്നു. സര്‍ക്കാര്‍ മേഖലയില്‍ പരമാവധി സ്വദേശികളെ നിയമിക്കാനും സ്വകാര്യമേഖലയില്‍ വിദേശികളെ ആശ്രയിക്കുന്നത് കുറച്ച് കൊണ്ടുവന്ന് സ്വദേശിവത്കരണം ശക്തിപ്പെടുത്താനും ഭരണകൂടം ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും വിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റില്‍ കുറവൊന്നും ഉണ്ടായിട്ടില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഓതറിനെ കുറിച്ച്
നിഷാദ് അമീന്‍
16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ