Please enable javascript.COVID Vaccine Side Effects,കുവൈറ്റില്‍ കൊറോണ വാക്‌സിന്‍ എടുത്തവരില്‍ രക്തം കട്ടപിടിക്കുന്നു? ആരോഗ്യ മന്ത്രാലയം പറയുന്നത് - covid vaccine side effects health ministry statement - Samayam Malayalam

കുവൈറ്റില്‍ കൊറോണ വാക്‌സിന്‍ എടുത്തവരില്‍ രക്തം കട്ടപിടിക്കുന്നു? ആരോഗ്യ മന്ത്രാലയം പറയുന്നത്

Contributed by നൗഷാദ് |Edited byപ്രണവ് മേലേതിൽ | Samayam Malayalam 4 May 2024, 8:17 pm
Subscribe

കോവിഡ് വാക്സിൻ എടുത്തവരിൽ രക്തം കട്ട പിടിക്കുന്നുവെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച് ആരോഗ്യ മന്ത്രാലയം. 2021 മുതല്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ പാര്‍ശ്വഫലങ്ങള്‍ കാണുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതികരണം.

ഹൈലൈറ്റ്:

  • കുവൈറ്റില്‍ കോവിഡ് വാക്‌സിന്‍ എടുത്തവരില്‍ രക്തം കട്ടപിടിക്കുന്നെന്ന് പ്രാദേശിക മാധ്യമങ്ങൾ
  • നേരത്തെ പ്രതീക്ഷിച്ചതല്ലാത്ത പാർശ്വഫലങ്ങളൊന്നും ഇല്ലെന്ന് കുവൈത്ത്
  • വാക്സിനുകള്‍ കൊണ്ടുള്ള പ്രയോജനം, അതുമൂലമുണ്ടാവുന്ന പാര്‍ശ്വഫലങ്ങളേക്കാള്‍ വളരെ വലുതാണെന്ന് മന്ത്രാലയം
covid vaccine
കോവിഡ് വാക്സിൻ
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ കുത്തിവയ്പ്പ് എടുത്തവരില്‍ രക്തം കട്ടപിടിക്കുന്ന പ്രശ്‌നം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. 2021 മുതല്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഇത്തരം പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയെന്നാണ് പ്രാദേശിക മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും വരുന്ന റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ കുവൈറ്റ് ആരോഗ്യ മന്ത്രാലയം പറയുന്നത് കുവൈറ്റില്‍ കോവിഡ് -19 വാക്‌സിനുകളുടെ ഉപയോഗം മൂലം നേരത്തെ പ്രതീക്ഷിച്ചതല്ലാത്ത പാര്‍ശ്വഫലങ്ങളൊന്നും കണ്ടെത്തിയിട്ടില്ല എന്നാണ്. കോവിഡ് വാക്‌സിന്‍ രക്തം കട്ടപിടിക്കാന്‍ കാരണമാവുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വ്യാപകമായതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ ഇത്തരമൊരു വിശദീകരണവുമായി മന്ത്രാലയം രംഗത്തെത്തിയത്.


കുവൈറ്റില്‍ ലഭ്യമായ വാക്‌സിനുകള്‍ മോഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടനകളുടെ അംഗീകാരം ഉള്ളവയും അവ ശുപാര്‍ശ ചെയ്യുകയും ചെയ്തതാണെന്നും മന്ത്രാലയം അറിയിച്ചു. കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങളെ ചെറുക്കുന്നതില്‍ കുവൈറ്റില്‍ വിതരണം ചെയ്ത വാക്‌സിനുകള്‍ക്ക് സാധിച്ചതായും ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

കോവിഡിനെതിരായ പ്രതിരോധ വാക്സിനുകള്‍ കൊണ്ടുള്ള പ്രയോജനം, അതുമൂലമുണ്ടാവുന്ന അപൂര്‍വമായ പാര്‍ശ്വഫലങ്ങളേക്കാള്‍ വളരെ വലുതാണ്. പ്രത്യേകിച്ചും കോവിഡ് മഹാമാരിയുടെ വ്യാപനം അതിന്റെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയ സമയത്ത്. പ്രായമായവരും ദുര്‍ബലമായ രോഗപ്രതിരോധ ശേഷിയുള്ളവരും വിട്ടുമാറാത്ത അസുഖങ്ങളുള്ളവരുമായ ആളുകള്‍ക്ക് ഏറെ പ്രയോജനകരമായിരുന്നു കോവിഡ് പ്രതിരോധ വാക്‌സിനുകളെന്നും പ്രസ്താവന വിശദീകരിച്ചു.

ഫൈസര്‍/ബയോണ്‍ടെക്, ഓക്‌സ്‌ഫോര്‍ഡ്/ആസ്ട്രാസെനെക്ക, കോവിഷീല്‍ഡ്, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍, മൊഡേണ തുടങ്ങിയ വാക്‌സിനുകളായിരുന്നു 2020 മുതലുള്ള വ്യത്യസ്ത കാലഘട്ടങ്ങളിലായി കുവൈറ്റില്‍ വിതരണം ചെയ്യപ്പെട്ടത്. അതിനിടെ, അസ്ട്രാസെനെക്ക വാക്‌സിന്‍ വളരെ അപൂര്‍വമായ കേസുകളില്‍ രക്തം കട്ടപിടിക്കലിന് കാരണമാവാറുണ്ടെന്ന് നിര്‍മാതാക്കളായ മരുന്നു കമ്പനി ബ്രിട്ടീഷ് ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസംസമര്‍പ്പിച്ച ഒരു നിയമരേഖയില്‍ സമ്മതിച്ചിരുന്നു. എന്നാല്‍ ഇവ തമ്മിലുള്ള കാര്യകാരണബന്ധം വ്യക്തമല്ലെന്നും ഇതുമായി ബന്ധപ്പെട്ട സമര്‍പ്പിക്കപ്പെട്ട പരാതികള്‍ക്ക് മറുപടിയായി കമ്പനി അറിയിക്കുകയുണ്ടായി. രക്തം കട്ടപിടിക്കുന്നതിനും രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുറയുന്നതിനും വാക്‌സിന്‍ കാരണമായേക്കാമെന്നാണ് കമ്പനിയുടെ വിശദീകരണം.

അതിനിടെ, വര്‍ഷങ്ങള്‍ നീണ്ടുനിന്ന് കൊറോണ മഹാമാരിക്ക് ശേഷം, കുവൈറ്റ് 'മൈ ഐഡി' മൊബൈല്‍ ആപ്ലിക്കേഷനിലെ വ്യക്തിഗത ഡാറ്റയില്‍ നിന്ന് 'വാക്‌സിനേഷന്‍ സ്റ്റാറ്റസ്' നീക്കം ചെയ്തതായി അധികൃതര്‍ അറിയിച്ചു. കോവിഡ് സമയത്ത് പുറത്തിറക്കിയ മൊബൈല്‍ ആപ്ലിക്കേഷനായ 'ഇമ്യൂണ്‍', 'ഷ്‌ലോനിക്' എന്നിവയും ആരോഗ്യ മന്ത്രാലയം നിര്‍ത്തലാക്കി. നേരത്തെ കൊവിഡ് വാക്‌സിനേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയവരുടെ 'മൈ ഐഡി' ആപ്ലിക്കേഷനില്‍ പച്ച ലേബല്‍ പ്രദര്‍ശിപ്പിക്കുമായിരുന്നു. മൈ ഐഡി ആപ്പും വാക്‌സിനേഷന്‍ നിലയും തമ്മിലുള്ള ബന്ധം അതോറിറ്റി അവസാനിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു.
ഓതറിനെ കുറിച്ച്
പ്രണവ് മേലേതിൽ
പതിനൊന്ന് വർഷമായി മാധ്യമപ്രവർത്തകൻ. ലൈഫ്‌സ്റ്റൈൽ, എന്റർടെയ്ൻമെന്റ്, ഗാഡ്ജറ്റ്സ്, ഓട്ടോമൊബൈൽ തുടങ്ങിയ മേഖലകളിൽ ലേഖനങ്ങളെഴുതുന്നു.... കൂടുതൽ വായിക്കൂ
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ