സോഷ്യല്‍ മീഡിയയില്‍ കനത്ത പ്രതിഷേധം
രാജ്യത്തുടനീളമുള്ള സ്ത്രീപുരുഷന്മാര്‍ ഒത്തുചേരുന്ന പരിപാടി റദ്ദാക്കാനുള്ള അധികൃതരുടെ തീരുമാനത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ വന്‍ പ്രതിഷേധം അലയടിച്ചതിനു പിന്നാലെയാണ് മാരത്തണ്‍ റദ്ദാക്കാനുള്ള മുന്‍ തീരുമാനം തിരുത്തിക്കൊണ്ടുള്ള പ്രഖ്യാപനം വന്നത്. ബന്ധപ്പെട്ട അധികാരികളുമായി കൂടിയാലോചിച്ച് പ്രശ്നം പരിഹരിക്കാന്‍ മുന്നോട്ടുവന്ന ആഭ്യന്തര മന്ത്രിക്കും ട്രാഫിക് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറിക്കും ആലിയ അല്‍ ഖാലിദ് നന്ദി പറഞ്ഞു.
മാരത്തണിന് മുമ്പുള്ള സംഗീത ബാന്‍ഡും നിരോധിച്ചു
സ്ത്രീകളും പുരുഷന്മാരും ഇടകലര്‍ന്ന് പങ്കെടുക്കുന്നുവെന്നും അത് രാജ്യം മുന്നോട്ടുവയ്ക്കുന്ന മൂല്യങ്ങള്‍ക്ക് എതിരാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നേരത്തേ മാരത്തണ്‍ റദ്ദാക്കിയതായി വാര്‍ത്തകള്‍ വന്നത്. അതിനു മുമ്പ് മാരത്തണ്‍ ആരംഭിക്കുന്നതിന് മുമ്പ് നടത്താന്‍ പദ്ധതിയിട്ട മ്യൂസിക്കല്‍ ബാന്‍ഡുകള്‍ നിരോധിച്ചുകൊണ്ടുള്ള നിര്‍ദ്ദേശവും അധികൃതര്‍ പുറപ്പെടുവിച്ചതായി മാരത്തണ്‍ സംഘാടകര്‍ കുവൈറ്റിലെ മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഇത്തരം സംഗീത പരിപാടികള്‍ രാജ്യത്തിന്റെ പാരമ്പര്യത്തിനും മൂല്യങ്ങള്‍ക്കും നിരക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതിനെതിരേയും സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.
നെഗറ്റീവ് ഫിനോമിന കമ്മിറ്റിയുടെ ഇടപെടല്‍
നെഗറ്റീവ് ഫിനോമിന കമ്മിറ്റി എന്ന പേരില്‍ സമൂഹത്തിലുണ്ടാവുന്ന മോശം കാര്യങ്ങള്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കുന്നതിനായി അടുത്തിടെ രൂപീകൃതമായ പാര്‍ലമെന്ററി കമ്മിറ്റിയാണ് സ്ത്രീകളും പുരുഷന്‍മാരും ഒന്നിച്ചു ചേരുന്നതിനാല്‍ മാരത്തണ്‍ പാടില്ലെന്ന നിലപാട് കൈക്കൊണ്ടത്. ഇതുമായി ബന്ധപ്പെട്ട് പാര്‍ലമെന്ററി കമ്മിറ്റിയിലെ ഒരു അംഗം പാര്‍ലമെന്റില്‍ ഒരു ചോദ്യം ഉന്നയിച്ചതോടെയാണ് മാരത്തണിനോടുള്ള സമിതിയുടെ എതിര്‍പ്പ് പ്രകടമായത്. കുവൈറ്റില്‍ മാരത്തണുകള്‍ നടത്തുന്നത് ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളുടെ അംഗീകാരത്തോടെയാണോ എന്നായിരുന്നു സലഫി ആശയക്കാരനും തീവ്ര നിലപാടുകാരനുമായ പാര്‍ലമെന്റംഗം ഹമദ് അല്‍ ഉബൈദ് ആഭ്യന്തര മന്ത്രിയെ അഭിസംബോധന ചെയ്ത് ഉന്നയിച്ച ചോദ്യം. ആണും പെണ്ണും കൂടിക്കലരുന്നത് ശരീഅത്ത് നിയമങ്ങള്‍ അംഗീകരിക്കുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ഇതേത്തുടര്‍ന്നുണ്ടായ ചര്‍ച്ചകള്‍ക്കൊടിവിലാണ് മാരത്തണ്‍ റദ്ദാക്കാനുള്ള തീരുമാനം അധികൃതര്‍ കൈക്കൊണ്ടത്.
നിര്‍ണായകമായത് സോഷ്യല്‍ മീഡിയ ക്യാംപയിന്‍
സമൂഹത്തില്‍ ധാര്‍മ്മിക രക്ഷാകര്‍തൃത്വം അടിച്ചേല്‍പ്പിക്കുന്നുവെന്നും കുവൈറ്റിലെ ജനങ്ങളുടെ സ്വാതന്ത്ര്യത്തിന്മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുവെന്നും ഇത് ഭരണഘടനാ ലംഘനമായ നടപടിയാണെന്നും ആരോപിച്ച് കുവൈറ്റിലെ ജനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പാര്‍ലമെന്റ് കമ്മറ്റിക്കെതിരെ കാമ്പയിന്‍ ആരംഭിക്കുകയായിരുന്നു. തീവ്രവാദ നിലപാടുകള്‍ക്ക് വഴങ്ങരുതെന്ന് എംപി ആലിയ അല്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവര്‍ ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. കായിക ഇവന്റുകള്‍ക്കും മാരത്തണ്‍ പോലുള്ള ഒത്തുചേരലുകള്‍ക്കും ആരോഗ്യവും സാമൂഹികവുമായ ലക്ഷ്യങ്ങളുണ്ടെന്നും അതിന് എതിര് നില്‍ക്കുന്ന സമീപനം ശരിയല്ലെന്നും ആക്ടിവിസ്റ്റുകളും ബുദ്ധിജീവികളും ഉള്‍പ്പെടെയുള്ള പൊതു സമൂഹം വ്യക്തമാക്കി. കൂടാതെ സമൂഹത്തിലെ അംഗങ്ങള്‍ തമ്മിലുള്ള ഐക്യവും സാഹോദര്യവും ശക്തിപ്പെടുത്താനും ഇത്തരം പരിപാടികള്‍ സഹായകമാവും. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ കുവൈറ്റില്‍ താമസിക്കുന്നവര്‍ക്ക് അവരുടെ മാനസിക സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കാനും സന്തോഷിക്കാനുമുള്ള അവസരം കൂടിയാണിതെന്നും സാമൂഹിക മാധ്യമങ്ങളില്‍ വാദങ്ങളുയര്‍ന്നു.
തീവ്ര നിലപാടുകാര്‍ക്ക് മുമ്പില്‍ വഴങ്ങിക്കൊടുക്കരുത്
ആഭ്യന്തര മന്ത്രാലയം നിയമം നടപ്പിലാക്കുകയാണ് വേണ്ടതെന്നും പാര്‍ലമെന്റ് അംഗങ്ങളുടെ ഇത്തരം ചോദ്യങ്ങള്‍ക്കോ ഭീഷണികള്‍ക്കോ വഴങ്ങി രാജ്യത്ത് സ്വേച്ഛാധിപത്യം നടപ്പിലാക്കരുതെന് സ്ഥിതി ഉണ്ടാവരുതെന്നും അവര്‍ വ്യക്തമാക്കി. രാജ്യം നവീകരണവും വികസനവുമാണ് ആഗ്രഹിക്കുന്നതെന്ന അമീറിന്റെയും കിരീടാവകാശിയുടെയും പ്രസംഗങ്ങള്‍ ആത്മാര്‍ഥമാണെന്നും ഇത്തരം നിലപാടുകളെ അംഗീകരിക്കുന്ന സ്ഥിതിയുണ്ടാവരുതെന്നും അവര്‍ ആവശ്യപ്പെട്ടു. സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രതിഷേധം ശക്തമായ പശ്ചാത്തലത്തില്‍ മാരത്തണ്‍ മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ നടത്താന്‍ ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കുകകയായിരുന്നു.
ട്വീറ്റുകളില്‍ 53 ശതമാനവും റദ്ദാക്കിയ തീരുമാനത്തിനെതിരെ പ്രതികരിച്ചു
53.6 ശതമാനം ട്വീറ്റര്‍മാരും പാര്‍ലമെന്ററി നെഗറ്റീവ് ഫിനെമിന കമ്മിറ്റിക്ക് എതിരെയാണ് പ്രതികരിച്ചതെന്ന് ഇതുമായി ബന്ധപ്പെട്ട് കുവൈറ്റിലെ പൊതുജനാഭിപ്രായ പ്രവണതകളെക്കുറിച്ചുള്ള ഒരു പഠനം വെളിപ്പെടുത്തി. 32.1 ശതമാനം പേര്‍ കമ്മിറ്റിയുടെ തീരുമാനം ശവിവച്ചപ്പോള്‍ 14.3 ശതമാനം ട്വിറ്റര്‍ ഉപയോക്താക്കളും ഇക്കാര്യത്തില്‍ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചത്. രാജ്യം അഴിമതി, മയക്കുമരുന്നിന്റെ വ്യാപനം, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ ഗുരുതരമായ വെല്ലുവിളികളിലൂടെ കടന്നുപോവുമ്പോള്‍ ഇത്തരം ചെറിയ വിഷയങ്ങള്‍ക്കു പിന്നാലെ ഒരു പാര്‍ലമെന്ററി സമിതി പോകുന്നത് ശരിയല്ലെന്ന നിലപാടുകാരാണ് ഏറെയും. രാജ്യം നേടിയ സാമൂഹിക പുരോഗതിയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് കമ്മിറ്റിയുടെ പേരില്‍ നടക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. അതേസമയം, മയക്കു മരുന്നിന്‍റെ വ്യാപനത്തെ പ്രതിരോധിക്കാനും ഏറ്റവും നല്ല വഴി സ്‌പോര്‍ട്‌സ് പ്രവര്‍ത്തനങ്ങള്‍ പ്രോല്‍സാഹിപ്പിക്കലാണ് എന്നിരിക്കെ, മയക്കു മരുന്നിനെതിരേ പൊരുതുമെന്ന് പറയുന്ന പാര്‍ലമെന്റ് കമ്മിറ്റി മാരത്തണ്‍ വിലക്കിയത് വിരോധാഭാസമാണെന്നും ട്വിറ്റര്‍ ഉപയോക്താക്കള്‍ കുറ്റപ്പെടുത്തി.