Please enable javascript.Kuwait Driving Licence,ലൈസന്‍സ് പുതുക്കാതെ വാഹനമോടിച്ചാല്‍ കുവൈറ്റില്‍ പ്രവാസികളെ നാടുകടത്തും - expats to face deportation for driving with invalid licenses in kuwait - Samayam Malayalam

ലൈസന്‍സ് പുതുക്കാതെ വാഹനമോടിച്ചാല്‍ കുവൈറ്റില്‍ പ്രവാസികളെ നാടുകടത്തും

Authored byനിഷാദ് അമീന്‍ | Samayam Malayalam 6 Feb 2024, 7:26 am
Subscribe

കുവൈറ്റ് ഡ്രൈവിങ് ലൈസന്‍സ് യഥാസമയം പുതുക്കാന്‍ മറന്നാലും പിഴ, നാടുകടത്തല്‍ ശിക്ഷയില്‍ നിന്ന് ഒഴിവാകില്ല. കാലഹരണപ്പെട്ട ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ ലൈസന്‍സ് ഇല്ലാത്തവരുടെ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുക. ഗുരുതര ട്രാഫിക് നിയമലംഘനങ്ങള്‍ വരുത്തുന്ന വിദേശികളെ നാടുകടത്തും. 2023ല്‍ ഡ്രൈവിങ് ലൈസന്‍സ് ഇല്ലാത്ത കുറ്റത്തിന് 145 പേരെ നാടുകടത്തിയിരുന്നു.

ഹൈലൈറ്റ്:

  • പ്രവാസികള്‍ ലൈസന്‍സിന്റെ സാധുത പരിശോധിക്കണം
  • കാലാവധി അവസാനിച്ചാല്‍ പുതുക്കാതെ വാഹനമോടിക്കരുത്
  • ഓണ്‍ലൈനായി വേഗത്തില്‍ പുതുക്കാന്‍ സംവിധാനം

driving new
പ്രതീകാത്മക ചിത്രം
കുവൈറ്റ് സിറ്റി: ലൈസന്‍സ് യഥാസമയം പുതുക്കാതെ വാഹനമോടിച്ച് പിടിക്കപ്പെട്ടാല്‍ കുവൈറ്റില്‍ പ്രവാസികളെ പിഴ ശിക്ഷയ്ക്ക് ശേഷം സ്വന്തം രാജ്യങ്ങളിലേക്ക് നാടുകടത്തുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗതാഗത നിയമങ്ങള്‍ പാലിക്കാത്തവര്‍ക്കും ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കും കടുത്ത ശിക്ഷാനടപടികള്‍ നേരിടേണ്ടിവരുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.
ലൈസന്‍സ് ഇല്ലാതെയും യഥാസമയം പുതുക്കാതെയും വാഹനമോടിച്ചാല്‍ ഇതേ ശിക്ഷാനടപടി സ്വീകരിക്കും. കാലഹരണപ്പെട്ട ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിച്ച് പിടിക്കപ്പെട്ടാല്‍ വിദേശികളെ പിഴ ശിക്ഷയ്ക്ക് ശേഷം നാടുകടത്തുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് അറബ് ടൈംസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.


'മൈ ഐഡന്റിറ്റി' അല്ലെങ്കില്‍ 'സഹേല്‍' എന്ന സര്‍ക്കാര്‍ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴി പ്രവാസികള്‍ തങ്ങളുടെ ഡ്രൈവിങ് ലൈസന്‍സിന്റെ സാധുത പരിശോധിക്കാന്‍ ബാധ്യസ്ഥരാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു. എല്ലാ പ്രവാസികള്‍ക്കും ഡ്രൈവിങ് ലൈസന്‍സുകള്‍ പുതുക്കുന്നതിനെ കുറിച്ച് അറിയണമെന്നില്ല. കാലാവധി കഴിഞ്ഞ ലൈസന്‍സ് ഉണ്ടെന്നു കരുതി നാടുകടത്തല്‍ ഉള്‍പ്പെടെയുള്ള ശിക്ഷകളില്‍ നിന്ന് അവരെ ഒഴിവാക്കില്ലെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

Boche Win Lottery: ബോച്ചെ വിന്‍ ലോട്ടറിയും ബോച്ചെ ടീയും ഗള്‍ഫില്‍; 45,000 രൂപ മുതല്‍ മൂന്നു ലക്ഷം രൂപ വരെ ശമ്പളത്തിന് ജീവനക്കാരെ തേടുന്നു
ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ സഹേല്‍ ആപ്ലിക്കേഷന്‍ വഴിയോ ഇലക്ട്രോണിക് ആയി ലൈസന്‍സ് പുതുക്കാന്‍ ഇപ്പോള്‍ അവസരമുണ്ട്. 2023 ഡിസംബറിലാണ് രാജ്യത്ത് പ്രവാസികള്‍ക്കായി ഇലക്ട്രോണിക് ഡ്രൈവിങ് ലൈസന്‍സ് സേവനങ്ങള്‍ നിലവില്‍വന്നത്.

അപകട ഫോട്ടോ പകര്‍ത്തല്‍ ഖത്തറില്‍ സ്വകാര്യതാ ലംഘനം; ആറ് ലക്ഷം രൂപ പിഴയും തടവും
2023ല്‍ ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് 145 പ്രവാസികളെ കുവൈറ്റില്‍ നിന്ന് നാടുകടത്തിയിരുന്നു. താമസ നിയമം, തൊഴില്‍ നിയമം, പൊതുധാര്‍മിക നിയമം എന്നിവ ലംഘിക്കുന്ന വിദേശികള്‍ക്കൊപ്പം ഗുരുതരമായ ട്രാഫിക് നിയമലംഘനം നടത്തിയവരേയും തിരിച്ചയക്കുകയായിരുന്നു. ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നതിനു പുറമേ മനപൂര്‍വം ചുവപ്പ് സിഗ്നല്‍ മറികടക്കല്‍, മനപൂര്‍വം അപകടം വരുത്തിവയ്ക്കല്‍, അപകടമുണ്ടായാല്‍ വാഹനം നിര്‍ത്താതെ പോകല്‍ തുടങ്ങിയവ ഗുരുതര ട്രാഫിക് നിയമലംഘനങ്ങളില്‍ പെടുന്നു.

രാജ്യംവിടുന്ന പ്രവാസികളില്‍ നിന്ന് ട്രാഫിക് പിഴകള്‍, വൈദ്യുതി ബില്‍ തുക, വാട്ടര്‍ അതോറിറ്റി ബില്‍ എന്നിവ ഈടാക്കാന്‍ കുവൈറ്റ് ഏതാനും മാസങ്ങള്‍ക്ക് മുമ്പ്് നിയമം കര്‍ശനമാക്കിയിരുന്നു. പ്രവാസികള്‍ അവധിക്ക് നാട്ടില്‍ പോകുന്നതിന് മുമ്പ് കുടിശിക തീര്‍ക്കണമെന്നാണ് നിയമം. നേരത്തേ ഫൈനല്‍ എക്‌സിറ്റില്‍ പോകുന്നവര്‍ക്ക് മാത്രമാണ് കുടിശ്ശിക തീര്‍ക്കല്‍ നിര്‍ബന്ധമായിരുന്നത്.

ഇപ്പോള്‍ റീ എന്‍ട്രി വിസയില്‍ ഉള്‍പ്പെടെ രാജ്യത്തിന് പുറത്തേക്ക് പോകാന്‍ കുടിശിക തീര്‍ക്കല്‍ നിര്‍ബന്ധമാണ്. കുടിശിക ഉള്ളവര്‍ക്ക് വിദേശയാത്രാ അനുമതി ലഭിക്കില്ല. അവധിക്ക് പോയി തിരിച്ചെത്താത്തവരില്‍ നിന്ന് കുടിശിക ഈടാക്കാന്‍ കഴിയാത്തതിനാല്‍ തുക നഷ്ടമാവുന്നത് ഒഴിവാക്കാനാണ് ഈ നിയമം കൊണ്ടുവന്നത്. അനധികൃതമായി രാജ്യത്ത് കഴിയുന്ന വിദേശികളെ കണ്ടെത്തി നാടുകടത്തുന്നതിനുള്ള നടപടികളും ഇതോടൊപ്പം ശക്തമായി തുടരുന്നു.
ഓതറിനെ കുറിച്ച്
നിഷാദ് അമീന്‍
16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കൂ
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ