ആപ്പ്ജില്ല

ഫാര്‍മസി നടത്തിപ്പില്‍ നിയന്ത്രണം; കുവൈറ്റ് മന്ത്രിയുടെ തീരുമാനത്തിനെതിരേ കോടതിയെ സമീപിക്കും

70 കുവൈറ്റ് ഫാര്‍മസിസ്റ്റുകള്‍ക്ക് ഈ ഉത്തരവ് കാരണം ജോലി നഷ്ടപ്പെടുമെന്ന് കുവൈറ്റ് ഫാര്‍മസ്യൂട്ടിക്കല്‍ സൊസൈറ്റി സെക്രട്ടറി ജനറല്‍ പറഞ്ഞു

Samayam Malayalam 19 Aug 2022, 9:42 am
കുവൈറ്റ് സിറ്റി: കുവൈറ്റിലെ സ്വകാര്യ മേഖലയില്‍ ഫാര്‍മസി നടത്തിപ്പുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി ഡോ. ഖാലിദ് അല്‍ സയീദ് കൊണ്ടു വന്ന പുതിയ നിയന്ത്രണങ്ങള്‍ക്കെതിരേ കോടതിയെ സമീപിക്കുമെന്ന് ഫാര്‍മസി സംഘടന. കുവൈറ്റ് ഫാര്‍മസ്യൂട്ടിക്കല്‍ സൊസൈറ്റി സെക്രട്ടറി ജനറല്‍ അലി ഹാദിയാണ് മന്ത്രിയുടെ ഉത്തരവിനെതിരേ നിയമ നടപടി സ്വീകരിക്കുന്നത്. ഫാര്‍മസി തുടങ്ങാനുള്ള ലൈസന്‍സ് അനുവദിക്കപ്പെട്ട കുവൈറ്റ് പൗരന്‍മാര്‍ക്ക് മാത്രമേ സ്വകാര്യ മേഖലയില്‍ ഫാര്‍മസികള്‍ തുടങ്ങാന്‍ അനുവാദമുള്ളൂ എന്ന ഉത്തരവിനെതിരേയാണ് ഇദ്ദേഹം കോടതിയെ സമീപിക്കുന്നത്.
Samayam Malayalam kuwait managing pharmacy operations and controlled substances
ഫാര്‍മസി നടത്തിപ്പില്‍ നിയന്ത്രണം; കുവൈറ്റ് മന്ത്രിയുടെ തീരുമാനത്തിനെതിരേ കോടതിയെ സമീപിക്കും



​കുവൈറ്റ് ഫാര്‍മസിസ്റ്റുകള്‍ ജോലി പോവും


സ്വകാര്യ മേഖലയില്‍ കുവൈറ്റ് പൗരന്‍മാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്ന സര്‍ക്കാരിന്റെ സമീപനത്തിന് എതിരായ തീരുമാനമാണിതെന്നാണ് അദ്ദേഹത്തിന്റെ വാദം. 70 കുവൈറ്റ് ഫാര്‍മസിസ്റ്റുകള്‍ക്ക് ഈ ഉത്തരവ് കാരണം ജോലി നഷ്ടപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. സ്വകാര്യ മേഖലയില്‍ പുതിയ ഫാര്‍മസികള്‍ക്കുള്ള അനുമതി നിര്‍ത്തിവച്ചതും ഫാര്‍മിസികള്‍ നടത്തുന്നതിന് പുതിയ നിബന്ധനകള്‍ കൊണ്ടുവന്നതും ഫാര്‍മസിസ്റ്റുകളുടെ അവകാശത്തിന്‍ മേലുള്ള കൈകടത്തലാണെന്നും ഈ തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു. ഈ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഏകപക്ഷീയമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിന് പകരം മേഖലയിലെ വിദഗ്ധരുമായി കൂടിയാലോചന നടത്തിയാണ് കാര്യങ്ങള്‍ തീരുമാനിക്കേണ്ടതെന്നും എന്നാല്‍ മന്ത്രിയുടെ ഭാഗത്തു നിന്ന് ഇത്തരമൊരു നീക്കം ഉണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

​ഫാര്‍മസി ലൈസന്‍സുകള്‍ ഇനി കുവൈറ്റ് പൗരന്‍മാര്‍ക്കു മാത്രം


അതിനിടെ, സ്വകാര്യ മേഖലയിലെ ഫാര്‍മസി ലൈസന്‍സുകള്‍ ഇനി കുവൈറ്റ് പൗരന്‍മാര്‍ക്ക് മാത്രമായിരിക്കുമെന്നും ആരോഗ്യ മന്ത്രി ഇറക്കിയ ഉത്തരവില്‍ പറയുന്നുണ്ട്. ഫാര്‍മസികളില്‍ വിദേശികള്‍ക്ക് തൊഴില്‍ ചെയ്യാനുള്ള ലൈസന്‍സ് അനുവദിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെക്കാനും ആരോഗ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മസികളുടെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ആരോഗ്യമന്ത്രി ഡോ. ഖാലിദ് അല്‍ സയീദ് ഇതുമായി ബന്ധപ്പെട്ട സുപ്രധാന ഉത്തരവുകള്‍ പുറപ്പെടുവിച്ചത്. സ്വകാര്യ ഫാര്‍മസികള്‍ ആരംഭിക്കാനുള്ള ലൈസന്‍സ് കുവൈറ്റ് പൗരന്മാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതാണ് ഉത്തരവുകളിലൊന്ന്. ഫാര്‍മസി നടത്തിപ്പുമായി ബന്ധപ്പെട്ട 1997ലെ മന്ത്രിതല തീരുമാനം ഭേദഗതി ചെയ്തു കൊണ്ടാണ് മന്ത്രിയുടെ പുതിയ ഉത്തരവ്. ഫാര്‍മസിസ്റ്റ് യോഗ്യതയും ഫാര്‍മസി സെന്റര്‍ തുടങ്ങാനുള്ള ലൈസന്‍സും ഉള്ള കുവൈറ്റ് പൗരന്‍മാര്‍ക്ക് മാത്രമായിരിക്കും സ്വകാര്യ മേഖലയില്‍ ഫാര്‍മസി നടത്തിപ്പിന് ഇനി മുതല്‍ അനുമതി ലഭിക്കുക.

​ഉത്തരവ് പാലിക്കാന്‍ മൂന്നു മാസത്തെ സമയം


പുതിയ ഉത്തരവ് പ്രകാരം നിലവിലെ ഫാര്‍മസി നടത്തിപ്പിലുള്ള അപാകതകള്‍ പരിഹരിക്കാനും പുതിയ മാനദണ്ഡങ്ങള്‍ പാലിക്കുന്ന വിധത്തില്‍ കാര്യങ്ങള്‍ ക്രമീകരിക്കുന്നതിനും രാജ്യത്തെ ഫാര്‍മസികള്‍ക്ക് മൂന്നു മാസത്തെ സമയം മന്ത്രാലയം നല്‍കിയിട്ടുണ്ട്. നിശ്ചിത സമയത്തിനുള്ളില്‍ വ്യവസ്ഥകള്‍ പ്രകാരമുള്ള മാറ്റങ്ങള്‍ കൊണ്ടുവരാത്ത ഫാര്‍മസികള്‍ക്കെതിരെ നിയമനടപടി കൈക്കൊള്ളുമെന്നും അധികൃതര്‍ അറിയിച്ചു. സ്വകാര്യ മേഖലയില്‍ പുതിയ ഫാര്‍മസികള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയതിന് പറമെ, വിദേശികള്‍ക്ക് ഫാര്‍മസിസ്റ്റ് ലൈസന്‍സ് അനുവദിക്കുന്നതും ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ നിര്‍ത്തിവെക്കാനും മന്ത്രിയുടെ നിര്‍ദ്ദേശമുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ