ആപ്പ്ജില്ല

സര്‍ക്കാര്‍ ജോലികളിലെ സ്വദേശിവല്‍ക്കരണം; എതിര്‍പ്പുമായി കുവൈറ്റ് എണ്ണക്കമ്പനികള്‍

സ്വദേശികളായാലും വിദേശികളായാലും വിദ്യാഭ്യാസ യോഗ്യതയുടെയും കഴിവിന്റെയും അടിസ്ഥാനത്തിലായിരിക്കണം ജോലി നല്‍കേണ്ടതെന്നും കമ്പനികള്‍ വാദിച്ചു

Samayam Malayalam 4 Apr 2021, 7:48 am
കുവൈറ്റ് സിറ്റി: സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജോലികളില്‍ സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കരട് നിയമത്തിനെതിരെ എതിര്‍പ്പുമായി കുവൈറ്റ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പെട്രോളിയം കമ്പനികള്‍ രംഗത്തെത്തി. സര്‍ക്കാര്‍ ജോലികളില്‍ നിന്ന് വിദേശികളെ ഒഴിവാക്കി കുവൈറ്റി പൗരന്‍മാരെ നിയമിക്കണം എന്ന് വ്യവസ്ഥ ചെയ്യുന്നതാണ് കരട് നിയമം.
Samayam Malayalam kuwait oil companies protest against indigenization in government jobs
സര്‍ക്കാര്‍ ജോലികളിലെ സ്വദേശിവല്‍ക്കരണം; എതിര്‍പ്പുമായി കുവൈറ്റ് എണ്ണക്കമ്പനികള്‍



​തങ്ങളുടേത് സര്‍ക്കാര്‍ ജീവനക്കാരല്ല


കുവൈറ്റ് പൗരന്‍മാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ കൊണ്ടുവരുന്ന നിയമത്തെ കുറിച്ച് പാര്‍ലമെന്റിന്റെ ഹ്യൂമണ്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് കമ്മിറ്റി നടത്തിയ ചര്‍ച്ചയിലാണ് കുവൈറ്റ് പെട്രോളിയം കോര്‍പറേഷനും കുവൈറ്റ് ഓയില്‍ കമ്പനിയും എതിരഭിപ്രായം ഉന്നയിച്ചത്. കമ്പനികളുടെ ഉടമസ്ഥാവകാശം സര്‍ക്കാരിനാണെങ്കിലും കമ്പനിയും അതിന്റെ കീഴ്സ്ഥാപനങ്ങളും കോര്‍പറേറ്റ് നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള വാണിജ്യ കമ്പനികളാണെന്നും അതുകൊണ്ടു തന്നെ ഇവയിലെ ജീവനക്കാര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരല്ലെന്നും കമ്പനികള്‍ വാദിച്ചു. കരട് നിയമത്തിലെ പൊതു സ്ഥാപനങ്ങളുടെ നിര്‍വചനത്തില്‍ നിന്ന് കമ്പനികളെ ഒഴിവാക്കണമെന്നും ഇരു കമ്പനികളുടെയും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

​നിയമനം യോഗ്യതയുടെ അടിസ്ഥാനത്തല്‍ വേണം


സ്വദേശികളായാലും വിദേശികളായാലും വിദ്യാഭ്യാസ യോഗ്യതയുടെയും കഴിവിന്റെയും അടിസ്ഥാനത്തിലായിരിക്കണം ജോലി നല്‍കേണ്ടതെന്നും കമ്പനികള്‍ വാദിച്ചു. ഉദ്യോഗാര്‍ഥിയുടെ തൊഴില്‍ പരിചയവും തൊഴില്‍ നൈപുണ്യവുമായിരിക്കണം നിയമനത്തിന്റെ മാനദണ്ഡം. അല്ലാത്ത പക്ഷം കമ്പനികളുടെ പ്രകടനത്തെയും നിലനില്‍പ്പിനെയും അത് ദോഷകരമായി ബാധിക്കും. ജോലിയിലെ അറിവും കഴിവും പരിഗണിക്കാതെ സ്വദേശികളെ മാത്രം ജോലിക്കെടുത്താല്‍ അത് വലിയ തിരിച്ചടിയാവുമെന്ന അഭിപ്രായമാണ് കമ്മിറ്റിയിലെ ചര്‍ച്ചയ്ക്കിടെ കമ്പനി അധികൃതര്‍ മുന്നോട്ടുവച്ചത്.

​ഒരു വര്‍ഷത്തേക്കുള്ള തൊഴില്‍ കരാര്‍ ആകര്‍ഷകമല്ല


വിദേശികളുടെ സേവനം അനിവാര്യമായി വരുന്ന ജോലികളില്‍ ഒരു വര്‍ഷത്തേക്ക് മാത്രം പ്രവാസികളെ നിയമിക്കുകയും അടുത്ത വര്‍ഷം സ്വദേശി അപേക്ഷകര്‍ ഇല്ലെങ്കില്‍ മാത്രം കരാര്‍ പുതുക്കി നല്‍കണമെന്നുമുള്ള വ്യവസ്ഥയെയും കമ്പനികള്‍ എതിര്‍ത്തു. ഇത്തരമൊരു നിബന്ധന വയ്ക്കുന്നത് കഴിവുള്ള പ്രവാസി ജോലിക്കാരെ ലഭിക്കുന്നതിന് തടസ്സമാവും. തൊഴില്‍ സ്ഥിരതയുടെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുമെന്നതിനാലാണിത്. ഒരു വര്‍ഷത്തേക്ക് മാത്രം ജോലിക്ക് ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചാല്‍ മികച്ച ഉദ്യോഗാര്‍ഥികളെ കിട്ടാത്ത സ്ഥിതിയുണ്ടാവുമെന്നും കമ്പനികള്‍ അറിയിച്ചു. കുവൈറ്റില്‍ 48 ലക്ഷത്തോളം വരുന്ന ജനസംഖ്യയില്‍ 34 ലക്ഷം പേരും പ്രവാസികളാണെന്നാണ് കണക്ക്. രാജ്യത്തിന്റെ വിഭവങ്ങള്‍ കൂടുതല്‍ ആസ്വദിക്കുന്നത് പ്രവാസികളാണെന്നും രാജ്യത്ത് അവരുടെ എണ്ണം കുറയ്ക്കണമെന്നുമുള്ള ആവശ്യം അടുത്തകാലത്തായി കുവൈറ്റിള്‍ ശക്തമാണ്

ആര്‍ട്ടിക്കിള്‍ ഷോ