ആപ്പ്ജില്ല

ഒമാനില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍; സ്‌കൂളുകളും സ്‌പോര്‍ട്‌സ് കേന്ദ്രങ്ങളും അടച്ചു

സര്‍ക്കാര്‍ ഓഫീസുകളിലെ ഹാജര്‍ നില ഏപ്രില്‍ നാലു മുതല്‍ പകുതിയായി നിയന്ത്രിക്കാനും സുപ്രിംകമ്മിറ്റി നിര്‍ദ്ദേശം നല്‍കി. ബാക്കിയുള്ളവര്‍ വീടുകളില്‍ നിന്ന് ജോലിചെയ്യുന്ന വര്‍ക്ക് ഫ്രം ഹോം രീതിയിലേക്ക് മാറണം.

Samayam Malayalam 2 Apr 2021, 9:11 am
മസ്‌ക്കറ്റ്: കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഒമാനില്‍ മുഴുവന്‍ കായിക പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാന്‍ സുപ്രിം കമ്മിറ്റി തീരുമാനം. തീരുമാനം പ്രാബല്യത്തില്‍ വന്നുകഴിഞ്ഞതായി ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ സെന്റര്‍ അറിയിച്ചു. വിവിധ ഗവര്‍ണറേറ്റുകളില്‍ നടക്കുന്ന സര്‍ക്കാര്‍, സ്വകാര്യ കായിക പരിപാടികള്‍ ഇതില്‍ ഉള്‍പ്പെടും. കൃത്രിമ ടര്‍ഫിലോ, ജിമ്മുകളിലോ കായിക പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. നിയന്ത്രണങ്ങള്‍ ഇനിയൊരു അറിയിപ്പുണ്ടാവുന്നതു വരെ തുടരുമെന്നും സുപ്രിംകമ്മിറ്റി അറിയിച്ചു.
Samayam Malayalam more restrictions in oman as part of controlling covid proliferation
ഒമാനില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍; സ്‌കൂളുകളും സ്‌പോര്‍ട്‌സ് കേന്ദ്രങ്ങളും അടച്ചു



​സ്‌കൂള്‍ ക്ലാസ്സുകള്‍ക്കും നിയന്ത്രണം


പന്ത്രണ്ടാം ക്ലാസ് ഒഴികെയുള്ള എല്ലാ ക്ലാസ്സുകളിലും ഇനിയൊരു അറിയിപ്പുണ്ടാവുന്നതു വരെ നേരിട്ട് കുട്ടികള്‍ എത്തുന്നത് നിര്‍ത്തിവയ്ക്കാനും സുപ്രിം കമ്മിറ്റി തീരുമാനിച്ചു. സ്‌കൂളുകളിലെ അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ഇടയില്‍ വ്യാപകമായ രീതിയില്‍ കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് ക്ലാസ്സുകള്‍ അടച്ചുപൂട്ടാന്‍ തൂരുമാനിച്ചത്. വ്യക്തിപരമായും സ്ഥാപനതലത്തില്‍ ആവശ്യമായ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നതിലുള്ള വീഴ്ചയാണ് ഇതിന് കാരണമെന്നും കമ്മിറ്റി കുറ്റപ്പെടുത്തി. ഇത്തരമൊരു സാഹചര്യത്തില്‍ ഇനിയൊരു അറിയിപ്പുണ്ടാവുന്നതു വരെ ഓണ്‍ലൈന്‍ പഠനരീതി തുടരാനും സുപ്രിം കമ്മിറ്റി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഏപ്രില്‍ നാല് ഞായറാഴ്ച മുതലാണ് പുതിയ തീരുമാനം നടപ്പില്‍ വരിക.

​ഓഫീസുകളില്‍ പകുതി പേര്‍ മാത്രം


സര്‍ക്കാര്‍ ഓഫീസുകളിലെ ഹാജര്‍ നില ഏപ്രില്‍ നാലു മുതല്‍ പകുതിയായി നിയന്ത്രിക്കാനും സുപ്രിംകമ്മിറ്റി നിര്‍ദ്ദേശം നല്‍കി. ബാക്കിയുള്ളവര്‍ വീടുകളില്‍ നിന്ന് ജോലിചെയ്യുന്ന വര്‍ക്ക് ഫ്രം ഹോം രീതിയിലേക്ക് മാറണം. ഒമാനില്‍ നിലവില്‍ രാത്രി എട്ടു മണി മുതല്‍ രാവിലെ അഞ്ചു മണി വരെ ഭാഗിക ലോക്ഡൗണ്‍ നിലവിലുണ്ട്. ഈ സമയത്ത് വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനും ജനങ്ങള്‍ വീട്ടിന് പുറത്തിറങ്ങുന്നതിനും വിലക്കുണ്ട്. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരേ വന്‍ പിഴ ഉള്‍പ്പെടെ ശക്തമായ നടപടികളാണ് അധികൃതര്‍ കൈക്കൊള്ളുന്നത്. ഇതിന്റെ ഭാഗമായി പോലിസ് പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്.

​സ്പുട്‌നിക് വാക്‌സിന്‍ ഇറക്കുമതി ചെയ്യും


വാക്‌സിന്‍ ക്ഷാമം അനുഭവപ്പെടുന്ന പശ്ചാത്തലത്തില്‍ വലിയ വില നല്‍കി 25 ലക്ഷം ഡോസ് വാക്‌സിന്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനമെടുത്തതായി ഒമാന്‍ ആരോഗ്യമന്ത്രി അറിയിച്ചു. റഷ്യന്‍ വാക്‌സിനായ സ്ഫുട്‌നിക്ക് ലഭ്യമാക്കുന്നതിന് റഷ്യന്‍ അധികൃതരുമായി ചര്‍ച്ച തുടരുകയാണെന്നും ഇതിന്റെ ലക്ഷക്കണക്കിന് ഡോസുകള്‍ കൊണ്ടുവരാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു. അതേസമയം, എല്ലാ സുരക്ഷാ മുന്‍കരുതലുകളും കൈക്കൊണ്ട ശേഷം മാത്രമേ രാജ്യത്ത് വാക്‌സിന്‍ വിതരണം ചെയ്യൂ. സ്ഫുട്‌നിക് വാക്‌സിന്‍ കൊവിഡിനെ ചെറുക്കാന്‍ ഫ്‌ലപ്രദവും സുരക്ഷിതവുമാണെന്ന് അന്താരാഷ്ട്ര പഠനങ്ങള്‍ ഇതിനകം തെളിയിച്ചതാണെന്നും അദ്ദേഹം അറിയിച്ചു. നേരത്തേ റഷ്യന്‍ നിര്‍മിത സ്പുട്‌നിക് വാക്‌സിന്‍ രാജ്യത്ത് ഉപയോഗിക്കാന്‍ ആരോഗ്യമന്ത്രാലയം അനുമതി നല്‍കിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ