ആപ്പ്ജില്ല

വ്യോമാതിര്‍ത്തികള്‍ തുറന്നു; ഗള്‍ഫ് ആകാശത്ത് 1400 പ്രതിവാര വിമാന സര്‍വീസുകള്‍ തിരിച്ചെത്തും

ഉപരോധം അവസാനിച്ചതോടെ 20 റൂട്ടുകളിലായി നേരത്തേയുണ്ടായിരുന്ന 1400 സര്‍വീസുകള്‍ പുനരാരംഭിക്കാനാവുമെന്ന പ്രതീക്ഷയിലാണ് വിമാനക്കമ്പനികള്‍.

Samayam Malayalam 7 Jan 2021, 9:27 am
ഖത്തറിനെതിരായ ഉപരോധം പിന്‍വലിക്കപ്പെട്ടതോടെ ഗള്‍ഫ് ആകാശത്ത് ഖത്തരി വിമാനങ്ങളുടെ ഇരമ്പല്‍ ശബ്ദം വീണ്ടും ഉയരും. മൂന്നര വര്‍ഷത്തെ ഉപരോധനത്തിനു ശേഷമാണ് ഖത്തര്‍ വിമാനങ്ങള്‍ക്ക് സൗദി, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ തങ്ങളുടെ വ്യോമാതിര്‍ത്തി തുറന്നുകൊടുക്കാന്‍ കഴിഞ്ഞ ദിവസം തയ്യാറായത്
Samayam Malayalam air borders open 1400 weekly flights will return to the gulf sky
വ്യോമാതിര്‍ത്തികള്‍ തുറന്നു; ഗള്‍ഫ് ആകാശത്ത് 1400 പ്രതിവാര വിമാന സര്‍വീസുകള്‍ തിരിച്ചെത്തും


കൂടുതല്‍ സര്‍വീസുകള്‍ ഖത്തറിന്റേത്


2017ല്‍ ഉപരോധം തുടങ്ങുന്നതിന് മുമ്പ് ഖത്തറിനും നാലു അറബ് രാജ്യങ്ങള്‍ക്കുമിടയില്‍ 16 എയര്‍ലൈന്‍സുകളായിരുന്നു സര്‍വീസ് നടത്തിയിരുന്നത്. 2016ല്‍ ആകെയുണ്ടായിരുന്നത് 139 ലക്ഷം സീറ്റുകള്‍. ഇവയിലെ നാലിലൊന്നിനെക്കാള്‍ കൂടുതലും ഖത്തര്‍ വിമാനങ്ങളുടേതായിരുന്നു. അതായത് 84 ലക്ഷത്തോളം സീറ്റുകള്‍. 10 സീറ്റുകളില്‍ നാലും ഖത്തര്‍ വിമാനങ്ങളിലെന്നര്‍ഥം. ഖത്തര്‍ എയര്‍വെയ്‌സ് കഴിഞ്ഞാല്‍ കൂടുതല്‍ സീറ്റുകളുള്ളത് എമിറേറ്റ്‌സിനാണ്- 16 ലക്ഷം സീറ്റുകള്‍. 13 ലക്ഷവുമായി ഫ്‌ളൈദുബായ്, 5.8 ലക്ഷവുമായി ഗള്‍ഫ് എയര്‍, അഞ്ചു ലക്ഷവുമായി ഇത്തിഹാദ് എന്നിവയാണ് പിറകില്‍.

​20 റൂട്ടുകള്‍ 1400 പ്രതിവാര സര്‍വീസുകള്‍


ഉപരോധം അവസാനിച്ചതോടെ 20 റൂട്ടുകളിലായി നേരത്തേയുണ്ടായിരുന്ന 1400 സര്‍വീസുകള്‍ പുനരാരംഭിക്കാനാവുമെന്ന പ്രതീക്ഷയിലാണ് വിമാനക്കമ്പനികള്‍. ഈജിപ്ത് ഉള്‍പ്പെടെയുള്ള അഞ്ച് അറബ് രാജ്യങ്ങള്‍ക്കിടയിലെ 20 റൂട്ടുകളിലാണ് 2017 വരെ ഇത്രയും പ്രതിവാര വിമാന സര്‍വീസുകള്‍ നടന്നിരുന്നത്. നാലു രാജ്യങ്ങളിലേക്കുള്ള 20 റൂട്ടുകളില്‍ 18ലേക്കും ഖത്തര്‍ എയര്‍വെയ്‌സ് സര്‍വീസ് നടത്തിയിരുന്നു. സൗദിയിലേക്ക് ഒന്‍പതും യുഎഇയിലേക്ക് അഞ്ചും ഈജിപ്തിലേക്കും ബഹ്‌റൈനിലേക്കും മൂന്ന് വീതവും സര്‍വീസുകളാണുണ്ടായിരുന്നത്.

ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ദുബായിലേക്ക്


ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കായിരുന്നു ഖത്തറില്‍ നിന്ന് കൂടുതല്‍ യാത്രക്കാര്‍ പറന്നിരുന്നത്. വര്‍ഷത്തില്‍ 49 ലക്ഷം യാത്രികരായിരുന്നു ഈ റൂട്ടില്‍ സഞ്ചരിച്ചത്. ഖത്തറില്‍ നിന്ന് ദുബായിലേക്ക് 378 കിലോമീറ്ററാണ് ദൂരം. ഇരുഭാഗങ്ങളിലേക്കുമായി ആഴ്ചയില്‍ ശരാശരി 420 വിമാന സര്‍വീസുകളായിരുന്നു ഉപരോധത്തിന് തൊട്ടുമുമ്പ് വരെ ഉണ്ടായിരുന്നത്. സൗദിയിലെ ദമാമിലേക്കായിരുന്നു റിയാദിനെക്കാളും ജിദ്ദയെക്കാളും കൂടുതല്‍ പേര്‍ ഖത്തറില്‍ നിന്ന് യാത്ര ചെയ്തത്.

ആര്‍ട്ടിക്കിള്‍ ഷോ