ആപ്പ്ജില്ല

എതിര്‍പ്പുമായി വീണ്ടും ബഹ്‌റൈന്‍; ഖത്തര്‍ കുടുംബത്തെ അതിര്‍ത്തിയില്‍ തടഞ്ഞു

ഉപരോധത്തെ തുടര്‍ന്ന് ബഹ്റൈന്‍ ഖത്തറുമായി നയതന്ത്ര ബന്ധം വിഛേദിച്ചതിന് ശേഷമാണ് ഖത്തറിലുള്ളവര്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയത്.

Samayam Malayalam 21 Jan 2021, 10:55 am
ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കാന്‍ ജിസിസി ഉച്ചകോടി തീരുമാനമെടുക്കുകയും അനുരഞ്ജന പ്രഖ്യാപനം നടത്തുകയും ചെയ്തുവെങ്കിലും ഉടക്കുമായി ബഹ്‌റൈന്‍ വീണ്ടും രംഗത്തെത്തി. ബഹ്റൈന്‍ സന്ദര്‍ശിക്കാനെത്തിയ ഖത്തര്‍ കുടുംബത്തെ കിംഗ് ഫഹദ് കോസ്വേ അതിര്‍ത്തിയില്‍ തടഞ്ഞതാണ് പുതിയ പ്രകോപനം. ഓണ്‍ലൈന്‍ വിസ വേണമെന്ന് പറഞ്ഞാണ് ഖത്തര്‍ കുടുംബത്തെ ബഹ്‌റൈന്‍ അധികൃതര്‍ തടഞ്ഞത്.
Samayam Malayalam bahrain bars qatar family from entering in latest provocation since gcc reconciliation
എതിര്‍പ്പുമായി വീണ്ടും ബഹ്‌റൈന്‍; ഖത്തര്‍ കുടുംബത്തെ അതിര്‍ത്തിയില്‍ തടഞ്ഞു



​നിയന്ത്രണങ്ങള്‍ പിന്‍വലിക്കാതെ ബഹ്‌റൈന്‍

ഉപരോധത്തിനു മുമ്പുള്ള സ്ഥിതിയിലേക്ക് ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം പുനസ്ഥാപിക്കണമന്നും രാജ്യങ്ങള്‍ക്കിടയിലുള്ള യാത്രാ തടസ്സം നീക്കണമെന്നുമായിരുന്നു ജിസിസി ഉച്ചകോടിയില്‍ ഒപ്പുവച്ച അല്‍ ഉലാ പ്രഖ്യാപനത്തിന്റെ കാതല്‍. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ബഹ്‌റൈന്‍ ഇനിയും തയ്യാറായിട്ടില്ല എന്നതിന്റെ സൂചനയാണ് പുതിയ സംഭവം. ഉപരോധത്തിന് മുമ്പ് പെര്‍മിറ്റുകളൊന്നുമില്ലാതെ ഇരു രാജ്യക്കാര്‍ക്കും സ്വതന്ത്രമായി അതിര്‍ത്തി കടക്കാന്‍ കഴിഞ്ഞിരുന്നു. ഉപരോധത്തെ തുടര്‍ന്ന് ബഹ്റൈന്‍ ഖത്തറുമായി നയതന്ത്ര ബന്ധം വിഛേദിച്ചതിന് ശേഷമാണ് ഖത്തരികള്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. ജിസിസി ഉച്ചകോടിയില്‍ ഉപരോധ സമയത്തുള്ള നിയന്ത്രണങ്ങളെല്ലാം നീക്കാന്‍ തീരുമാനിച്ചെങ്കിലും ഓണ്‍ലൈന്‍ പെര്‍മിറ്റിന്റെ കാര്യത്തില്‍ നിര്‍ബന്ധം പിടിക്കുകയാണ് ബഹ്‌റൈന്‍.

​വിമാന സര്‍വീസ് ഇനിയും ആരംഭിച്ചില്ല


ഖത്തറിനെതിരായ ഉപരോധത്തിന് നേതൃത്വം നല്‍കിയ സൗദി അറേബ്യ, യുഎഇ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറുമായുള്ള വ്യോമഗതാഗതം ഇതിനകം പുനസ്ഥാപിച്ചു കഴിഞ്ഞു. ഖത്തറിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ഈ രാജ്യങ്ങള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി ബഹ്റൈന്‍ ഇതുവരെ ഖത്തറിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിച്ചിട്ടില്ല. അല്‍ ഉലാ കരാര്‍ പ്രകാരമുള്ള നിബന്ധനകള്‍ പാലിക്കാത്ത ഒരേ ഒരു രാജ്യമാണ് നിലവില്‍ ബഹ്റൈന്‍.

​ഖത്തര്‍ രാജകുടുംബത്തിന്റെ സ്വത്തുക്കള്‍ പിടിച്ചെടുത്തു


ഖത്തര്‍ അമീറിന്റെ ബന്ധുവായ ഖാലിദ് ബിന് നാസര്‍ അല്‍ മിസ്നദിന്റെ 130 സ്വത്തുക്കള്‍ ബഹ്റൈന്‍ അധികൃതര്‍ കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. സര്‍ക്കാരിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ ഭാഗമായാണ് സ്ഥലം പിടിച്ചെടുത്തതെന്നാണ് ബഹ്റൈന്റെ വിശദീകരണം. എന്നാല്‍ മറ്റുള്ളവരെല്ലാം അനുരഞ്ജനത്തിന്റെ പാതയിലേക്ക് അതിവേഗം നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ഖത്തറിനെതിരേ പ്രകോപനം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയുള്ളതാണ് സ്വത്ത് കണ്ടുകെട്ടിയ നടപടിയെന്നാണ് വിലയിരുത്തപ്പെടുന്നത്. ജിസിസി ഉച്ചകോടിക്ക് തൊട്ടുമുമ്പ് ബഹ്റൈനി ബോട്ടുകള്‍ ഖത്തര്‍ ജലാതിര്‍ത്തി ലംഘിച്ചതും വിവാദമായിരുന്നു. കഴിഞ്ഞ ദിവസം ഇങ്ങിനെ അതിര്‍ത്തി ലംഘിച്ച ബഹ്റൈനി ബോഡി ബില്‍ഡര്‍ സാമി ഹദ്ദാദിനെ ഖത്തര്‍ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. ഗള്‍ഫ് അനുരഞ്ജനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയില്‍ ബഹ്‌റൈനിന്റെ നാല് യുദ്ധവിമാനങ്ങള്‍ ഖത്തര്‍ അതിര്‍ത്തി ലംഘിച്ചതും വിവാദമായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ