ആപ്പ്ജില്ല

ഖത്തറില്‍ വാക്‌സിനേഷന് ഫലം കണ്ടു തുടങ്ങി; ഐസിയുവില്‍ വാക്‌സിനെടുത്തവര്‍ ഒരു ശതമാനം മാത്രം

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞുവരുന്നതായി പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വാക്‌സിനേഷന്‍ വിഭാഗം അധ്യക്ഷ പറഞ്ഞു

Samayam Malayalam 4 May 2021, 8:45 am
ദോഹ: രാജ്യം പുരോഗമിക്കുന്ന ശക്തമായ കൊവിഡ് വാക്‌സിനേഷന്‍ ക്യാംപയിന് ഫലം കണ്ടുതുടങ്ങിയതായി പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വാക്‌സിനേഷന്‍ വിഭാഗം അധ്യക്ഷ ഡോ. സോഹ അല്‍ ബയാത്ത്. 14 മാസത്തെ കൊവിഡ് ഭീഷണിക്കിടയിലെ ജീവിതത്തിനു ശേഷം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ വാക്‌സിനേഷന്‍ ക്യാംപയിന്‍ സഹായിക്കുമെന്ന കണക്കുകൂട്ടലിലാണ് തങ്ങളെന്നും അവര്‍ പറഞ്ഞു.
Samayam Malayalam qatar covid vaccination campaign began to see results
ഖത്തറില്‍ വാക്‌സിനേഷന് ഫലം കണ്ടു തുടങ്ങി; ഐസിയുവില്‍ വാക്‌സിനെടുത്തവര്‍ ഒരു ശതമാനം മാത്രം



​80-90% പേരും വാക്‌സിനെടുക്കണം


രാജ്യത്ത് കൊവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണത്തില്‍ വലിയ പുരോഗതിയാണ് ഇതിനകം ഉണ്ടായത്. എന്നാല്‍ ഒരു സമൂഹമെന്ന നിലയില്‍ ഖത്തര്‍ ജനതയ്ക്ക് പരമാവധി സുരക്ഷ ലഭ്യമാവണമെങ്കില്‍ വാക്‌സിന് അര്‍ഹതപ്പെട്ട വിഭാഗങ്ങളിലെ 80 മുതല്‍ 90 ശതമാനം വരെയുള്ള ആളുകള്‍ക്ക് വാക്‌സിന്റെ രണ്ടു ഡോസുകളും ലഭ്യമാക്കാനാവണമെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഖത്തര്‍ ടിവിയിലെ ഒു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഓരോ ആളുടെയും ഊഴത്തിനനുസരിച്ച് വാക്‌സിനെടുക്കാന്‍ എല്ലാവരും തയ്യാറാവണമെന്നും കൊവിഡിനെ പിടിച്ചുകെട്ടാനുള്ള അതിതീവ്ര ശ്രമത്തില്‍ എല്ലാവാരും പങ്കാളികളാണമെന്നും അവര്‍ പറഞ്ഞു.

​ഐസിയു രോഗികളില്‍ കൂടുതല്‍ വാക്‌സിനെടുക്കാത്തവര്‍


ഈ വര്‍ഷം തുടക്കം മുതല്‍ ഇതുവരെയായി 1766 പേരാണ് കൊവിഡ് ബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ഇതില്‍ 19 പേര്‍ മാത്രമാണ് പൂര്‍ണമായും വാക്‌സിന്‍ എടുത്തവരെന്നും അവര്‍ പറഞ്ഞു. ബാക്കിയുള്ളവര്‍ തീരെ വാക്‌സിന്‍ എടുക്കാത്തവരോ ഒരു ഡോസ് മാത്രം വാക്‌സിന്‍ എടുത്തവരോ ആണ്. ഐസിയു രോഗികളില്‍ ഒരു ശതമാനം പേര്‍ മാത്രമാണ് വാക്‌സിനെടുത്തവര്‍. വാക്‌സിനെടുക്കാത്തവര്‍ വൈറസ് ബാധ ഗുരുതരമായി ഐസിയുവില്‍ ആവാനുള്ള സാധ്യത 90 ഇരട്ടിയാണെന്നും അവര്‍ പറഞ്ഞു.

​പ്രതിദിന കേസുകള്‍ കുറഞ്ഞുവരുന്നു


രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞുവരുന്നതായും അവര്‍ പറഞ്ഞു. കൊവിഡ് മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ നിരക്കിലും വലിയ കുറവുണ്ടായിട്ടുണ്ട്. രാജ്യത്ത് നിലനില്‍ക്കുന്ന ശക്തമായ നിയന്ത്രണങ്ങള്‍ക്കൊപ്പം കൂടുതല്‍ പേര്‍ പ്രതിരോധ കുത്തിവയ്‌പ്പെടുത്തതാണ് ഇതിന് കാരണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. കൊവിഡ് ഭീഷണി നല്ല രീതിയില്‍ കുറഞ്ഞാല്‍ മാത്രമേ നിലവിലുള്ള നിയന്ത്രണങ്ങള്‍ ഇളവ് വരുത്താനാവൂ. രാജ്യത്ത് ഇതിനകം 15 ലക്ഷത്തിലേറെ പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിക്കഴിഞ്ഞു. നിലവില്‍ രാജ്യത്തെ മുതിര്‍ന്നവരില്‍ 44 ശതമാനം പേരും ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തവരാണ്. അഞ്ച് ലക്ഷത്തിലേറെ ആളുകള്‍ രണ്ട് ഡോസും എടുത്തുകഴിഞ്ഞു. ഓരോ ആഴ്ചയിലും 1.6 ലക്ഷം ഡോസുകളാണ് ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്നതെന്നും അവര്‍ അറിയിച്ചു

ആര്‍ട്ടിക്കിള്‍ ഷോ