ആപ്പ്ജില്ല

''ജനങ്ങള്‍ക്ക് ആസ്വദിക്കാനുള്ള ഒരു ടൂര്‍ണമെന്റാണ് ലോകകപ്പ്; ഇതില്‍ രാഷ്ട്രീയം കലര്‍ത്തരുത് പ്ലീസ്

10 യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉള്‍പ്പെടെ 15 രാജ്യങ്ങളിലായി നടത്തിയ സര്‍വേയില്‍ പങ്കെടുത്തവരില്‍ 10 ശതമാനം മാത്രമാണ് പാക്കേജിനെ എതിര്‍ത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Samayam Malayalam 15 Oct 2022, 4:11 pm
ദോഹ: ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നെത്തുന്ന ജനങ്ങള്‍ക്ക് ആസ്വദിക്കാനുള്ള ഒരു സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റാണ് ഖത്തറില്‍ നടക്കുന്ന ലോകകപ്പെന്നും അതില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് ശരിയല്ലെന്നും തുറന്നടിച്ച് ഖത്തര്‍ ലോകകപ്പ് സിഇഒ നാസര്‍ അല്‍ഖാതര്‍. സ്‌കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി സിഇഒ ലോകകപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ചില ഫുട്‌ബോള്‍ അസോസിയേഷനുകള്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ക്കെതിരേ ശക്തമായ ഭാഷയില്‍ പ്രതികരിച്ചത്. ലോകകപ്പ് പോലെയുള്ള ഒരു ടൂര്‍ണമെന്റിലേക്ക് രാഷ്ട്രീയം കയറ്റിവിടുന്നത് സ്‌പോര്‍ട്‌സിന് നല്ലതല്ലെന്നും അദ്ദേഹം പ്രതികരിച്ചു.
Samayam Malayalam World Cup Qatar 2022


തൊഴില്‍ നിയമങ്ങളെ കുറിച്ചും തൊഴിലാളികളുടെ ക്ഷേമത്തെ കുറിച്ചും സംസാരിക്കുന്ന ധാരാളം പേരുണ്ട്. എന്നാല്‍ ഈ മേഖലയെ കുറിച്ച് സംസാരിക്കാനുള്ള വൈദഗ്ധ്യം അവര്‍ക്കില്ല. തങ്ങള്‍ക്ക് ശരിയായ ധാരണയില്ലാത്ത കാര്യങ്ങളെ കുറിച്ചാണ് അവര്‍ സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫുട്‌ബോള്‍ ലോകകപ്പിനായി ഖത്തറില്‍ ഒരുക്കിയ സ്റ്റേഡിയങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ നിര്‍മാണ വേളയില്‍ കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങള്‍ പാലിക്കുന്നതില്‍ ഖത്തര്‍ പരാജയപ്പെട്ടുവെന്ന് ഇംഗ്ലണ്ടും ഡെന്‍മാര്‍ക്കും ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

Also Read: വലിയ കടല്‍പ്പാലം ഗതാഗതത്തിനായി തുറന്നു കൊടുത്ത് സൗദി; വീഡിയോ കാണാം

തൊഴിലാളികള്‍ക്കുള്ള നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ ക്യാംപയിനുമായി മുന്നോട്ടുവന്നിരിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളിലെ ഫുട്‌ബോള്‍ അസോസിയേഷനുകള്‍ക്ക് ഖത്തറില്‍ യഥാര്‍ഥത്തില്‍ എന്താണ് നടക്കുന്നതിനെ കുറിച്ച് കൃത്യമായ ധാരണയില്ല. തൊഴിലാളികള്‍ക്കുള്ള നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് ആംനെസ്റ്റി ഇന്റര്‍നാഷനല്‍ ഈയിടെ നടത്തിയ യുഗോവ് സര്‍വേയില്‍ പങ്കെടുത്ത യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉള്‍പ്പെടെയുള്ള ഫുട്‌ബോള്‍ ആരാധകര്‍ ഫിഫ നല്‍കുന്ന നഷ്ടപരിഹാര പാക്കേജിനോട് അനുകൂലമായാണ് പ്രതികരിച്ചത്. 10 യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉള്‍പ്പെടെ 15 രാജ്യങ്ങളിലായി നടത്തിയ സര്‍വേയില്‍ പങ്കെടുത്തവരില്‍ 10 ശതമാനം മാത്രമാണ് പാക്കേജിനെ എതിര്‍ത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആയതിനാല്‍ അത്തരം കാര്യങ്ങള്‍ നമുക്ക് വിദഗ്ധര്‍ക്ക് വിടാം. യുറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷനുകള്‍ അവരുടെ ടീമുകളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കട്ടെയെന്നും അദ്ദേഹം തുറന്നടിച്ചു.

കഴിഞ്ഞ 10 വര്‍ഷത്തിലേറെ കാലമായി തൊഴില്‍ രംഗത്ത് സമൂലമായ പരിഷ്‌ക്കാരങ്ങളാണ് ഖത്തര്‍ ആവിഷ്‌ക്കരിച്ചത്. തൊഴിലാളികള്‍ക്കിടയില്‍ വിവേചനമില്ലാതെ മിനിമം വേതനം പ്രഖ്യാപിച്ച ഖത്തറിന്റെ നടപടി ലോക രാഷ്ട്രങ്ങള്‍ പ്രശംസിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ പരാതിപ്പെടാനുള്ള സംവിധാനവും ഖത്തര്‍ കഴിഞ്ഞ വര്‍ഷം ഒരുക്കിയിരുന്നു. ശമ്പളം നല്‍കേണ്ട തീയതിക്ക് ഒരാഴ്ചയ്ക്കുള്ളില്‍ തൊഴിലാളിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നല്‍കണമെന്ന വ്യവസ്ഥയും നിലവിലുണ്ട്. 96 ശതമാനം കമ്പനികളും ഇത് കൃത്യമായി പാലിച്ചുപോരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: റോഷാക്കിലെ മമ്മൂട്ടിയെ കണ്ട നാട്ടിലെ ഓട്ടോറിക്ഷ!! ട്രോളുകൾ

ഫുട്‌ബോള്‍ ആരാധകരിലെ എല്‍ജിബിടി വിഭാഗങ്ങള്‍ക്ക് റെയിന്‍ബോ പതാകകള്‍ ഉയര്‍ത്തുന്നതില്‍ ഖത്തര്‍ വിലക്കേര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഉള്‍പ്പെടെയുള്ളവരെ കൈയില്‍ വണ്‍ ലൗ ബാന്‍ഡ് ധരിക്കാന്‍ അനുവദിക്കണമോ എന്ന കാര്യം ഫിഫയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, എല്‍ജിബിടിയുമായി ബന്ധപ്പെട്ട ഖത്തറിന്റെ നിയമത്തില്‍ എന്തെങ്കിലും ഭേദഗതികള്‍ വരുത്താന്‍ ഉദ്ദേശിക്കുന്നില്ല. അതേസമയം, ഖത്തറില്‍ എത്തുന്ന ആര്‍ക്കും ഒരു വിധത്തിലുള്ള വിവേചനവും നേരിടേണ്ടി വരില്ലെന്നും അദ്ദേഹം ഉറപ്പുനല്‍കി. ഖത്തറിലേക്ക് വരുന്നവര്‍ രാജ്യത്തിന്റെ സംസ്‌കാരത്തെ ബഹുമാനിക്കണമെന്നു മാത്രമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതിരിക്കുകയും പൊതു മുതലുകള്‍ നശിപ്പിക്കാതിരിക്കുകയും ചെയ്യുന്ന കാലത്തോളം ആര്‍ക്കും ഒന്നും പേടിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഖത്തറിനെതിരായ വിമര്‍ശനങ്ങളില്‍ വംശീയതയുടെ അംശമുണ്ടോ എന്ന ചോദ്യത്തോട്, മറ്റുള്ളവരുടെ മനസ്സിനകത്ത് എന്താണെന്ന് ചൂഴ്ന്നു നോക്കാന്‍ കഴിയില്ലല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം, ഖത്തര്‍ അന്യായമായാണ് ആക്രമിക്കപ്പെടുന്നത് എന്ന കാര്യത്തില്‍ സംശയമില്ല. 12 വര്‍ഷം മുമ്പ് ഖത്തറിന് ലോകകപ്പിന് ആതിഥ്യമരുളാനുള്ള അവകാശം ലഭിച്ചതു മുതല്‍ തുടങ്ങിയതാണ് രാജ്യത്തിനെതിരായ വിമര്‍ശനങ്ങള്‍. എന്നാല്‍ അവയെ വെല്ലുവിളികളായി കാണാനും അവയ്‌ക്കൊത്ത് ഉയരാനുമാണ് ഖത്തര്‍ എന്നും ശ്രമിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

Read Latest Gulf News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ