ആപ്പ്ജില്ല

നിയമവിരുദ്ധ താമസക്കാരുടെ മക്കള്‍ക്കും സ്‌കൂളില്‍ പഠിക്കാം; പ്രഖ്യാപനവുമായി സൗദി അറേബ്യ

പ്രാഥമിക ക്ലാസ്സുകള്‍ മുതല്‍ ഇന്റര്‍മീഡിയറ്റ് ക്ലാസ്സുകള്‍ വരെ ഇങ്ങനെയായിരിക്കും പഠിപ്പിക്കുക. പുതിയ സ്റ്റഡ് പ്ലാന്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണിത്.

Samayam Malayalam 24 Aug 2022, 10:03 am
റിയാദ്: നിയമ വിരുദ്ധമായി രാജ്യത്ത് താമസിക്കുന്ന വിദേശികളുടെ മക്കള്‍ക്കും പുതിയ അധ്യയന വര്‍ഷത്തില്‍ സ്‌കൂളില്‍ ചേരാമെന്ന പ്രഖ്യാപനവുമായി സൗദി വിദ്യാഭ്യാസ മന്ത്രാലയം. രാജ്യത്ത് വിവിധ നിയമങ്ങള്‍ ലംഘിച്ചതിന് പിടിക്കപ്പെട്ടവരും അല്ലാത്തവരുമായ വിദേശികളുടെ മക്കള്‍ക്ക് അഡ്മിഷന്‍ ഫോമുകള്‍ വിതരണം ചെയ്യണമെന്ന് മന്ത്രാലയം സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തുടര്‍ന്നുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി അവര്‍ പ്രാദേശിക ഭരണകൂടത്തെ സമീപിക്കണമെന്നും മന്ത്രാലയം അറിയിച്ചു.
Samayam Malayalam allows children of illegal residents to enroll in schools saudi arabia
നിയമവിരുദ്ധ താമസക്കാരുടെ മക്കള്‍ക്കും സ്‌കൂളില്‍ പഠിക്കാം; പ്രഖ്യാപനവുമായി സൗദി അറേബ്യ



​എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസത്തിന് അവകാശം


ഇവിടെ നിന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് അംഗീകാരം ലഭിക്കുന്ന അപേക്ഷാ ഫോമുകള്‍ സ്‌കൂളില്‍ തിരികെ എത്തിച്ചാല്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ ചേര്‍ന്ന് പഠിക്കാന്‍ അവസരം ലഭിക്കും. രാജ്യത്തെ എല്ലാ വിദ്യാര്‍ഥികള്‍ക്കും വിദ്യാഭ്യാസത്തിനുള്ള അവസരം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്നവരുടെ മക്കള്‍ക്കും പഠനത്തിന് അവസരം നല്‍കിക്കൊണ്ടുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം.

​ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കണം


ഓരോ വിദ്യാഭ്യാസ ജില്ലയിലെയും സ്‌കൂളുകളില്‍ അഡ്മിഷന്‍ എടുക്കുന്ന വിദ്യാര്‍ഥികളുടെ കണക്കുകള്‍ ഓരോ മാസവും ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്റ് അഡ്മിഷന്‍ വിഭാഗത്തില്‍ സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്‌കൂളില്‍ ചേരാന്‍ ആവശ്യമായ രേഖകള്‍ ഇല്ലാത്തവരും നിയമ വിരുദ്ധമായി താമസിക്കുന്നവരുമായ ആളുകളുടെ അടിസ്ഥാന വിവരങ്ങള്‍ അപേക്ഷാ ഫോമിനോടൊപ്പം ലഭ്യമാക്കണം. കുട്ടിയുടെയും മതാപിതാക്കളുടെയും പേര്, ഇഖാമ, വിസിറ്റ് വിസ പോലുള്ള ലഭ്യമായ വിവരങ്ങളാണ് നല്‍കേണ്ടത്. താമസ സ്ഥലത്തിന്റെ അഡ്രസ്, ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ എന്നിവയും അപേക്ഷയോടൊപ്പം നല്‍കണം. തിരിച്ചറിയല്‍ കാര്‍ഡ് എടുക്കാന്‍ ആവശ്യമായ രേഖകളില്ലാത്ത രക്ഷിതാക്കള്‍ അക്കാദമിക വര്‍ഷം അവസാനിക്കുന്നതിനു മുമ്പായി രേഖകള്‍ ശരിയാക്കി ഐഡി കാര്‍ഡ് എടുക്കുമെന്ന സത്യവാങ്മൂലം എഴുതി നല്‍കണമെന്നും മന്ത്രാലയം അറിയിച്ചു.

​ഖുര്‍ആനും ഇസ്ലാമിക പഠനവും ഒരു വിഷയമാക്കി


നിലവില്‍ വെവ്വേറെയായി പഠിക്കുന്ന ഖുര്‍ആന്‍, ഇസ്ലാമിക പഠനം എന്നീ രണ്ടു വിഷയങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഒരു വിഷയമായിട്ടായിരിക്കും പുതിയ അക്കാദമിക വര്‍ഷം പഠിപ്പിക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പ്രാഥമിക ക്ലാസ്സുകള്‍ മുതല്‍ ഇന്റര്‍മീഡിയറ്റ് ക്ലാസ്സുകള്‍ വരെ ഇങ്ങനെയായിരിക്കും പഠിപ്പിക്കുക. പുതിയ സ്റ്റഡ് പ്ലാന്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണിത്. ഇതിന്റെ പശ്ചാത്തലത്തില്‍ പുതിയ ഗൈഡ് തയ്യാറാക്കി പ്രസിദ്ധീകരിക്കും. രാജ്യത്തെ എല്ലാ വിദ്യാലയങ്ങള്‍ക്കും ഈ തീരുമാനം ബാധകമായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ അക്കാദമിക വര്‍ഷത്തില്‍ മന്ത്രാലയം അംഗീകാരം നല്‍കിയ മൂന്ന് സെമസ്റ്റര്‍ പഠന രീതിക്ക് അനുസൃതമായാണ് പുതിയ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. ഹോളി ഖുര്‍ആന്‍ ആന്റ് ഇസ്ലാമിക സ്റ്റഡീസ് എന്നതായിരിക്കും പുതിയ വിഷയത്തിന്റെ പേര്. രണ്ട് വിഷയങ്ങളും പഠിക്കുന്നതിനായി നേരത്തേ ഉണ്ടായിരുന്ന 34 വാരാന്ത ക്ലാസ്സുകള്‍ പുതിയ സാഹചര്യത്തില്‍ 15 എണ്ണമായി കുറച്ചതായും അധികൃതര്‍ അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ