ആപ്പ്ജില്ല

ജിദ്ദ-മക്ക യാത്രക്ക് എയര്‍ ടാക്‌സി; 100 ചെറുവിമാനങ്ങളുമായി സൗദിയ വരുന്നു

ജിദ്ദ വിമാനത്താവളത്തിലെത്തുന്ന തീര്‍ത്ഥാടകരെ അതിവേഗം മക്ക ഹറമിലെത്തിക്കുന്ന പറക്കുംടാക്‌സികളാണ് വരുന്നത്. ആറു പേര്‍ക്ക് സഞ്ചരിക്കാവുന്ന 100 ചെറുവിമാനങ്ങള്‍ വാങ്ങാന്‍ സൗദിയ ജര്‍മന്‍ നിര്‍മാണ കമ്പനി ലിലിയമുമായി കരാര്‍ ഒപ്പുവച്ചു. ഒരു വര്‍ഷം അനുവദിക്കുന്ന ഉംറ വിസകളുടെ എണ്ണം മൂന്ന് കോടിയായി വര്‍ധിപ്പിക്കുകയെന്നത് സൗദി വിഷന്‍ 2030 ലക്ഷ്യങ്ങളിലൊന്നാണ്.

Authored byനിഷാദ് അമീന്‍ | Samayam Malayalam 13 Jan 2024, 12:30 pm

ഹൈലൈറ്റ്:

  • ചെറുവിമാനത്തില്‍ പരമാവധി ആറ് പേര്‍ക്ക് സഞ്ചരിക്കാം
  • വെര്‍ട്ടിക്കല്‍ ലാന്‍ഡിങ് സാധിക്കുന്ന ഇലക്ട്രിക് കോപ്റ്ററുകളാണിവ
  • രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും എയര്‍ ടാക്‌സി വന്നേക്കും

ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam ait taxi 1
Photo: Screengrab/Akhbaar24
ജിദ്ദ: തീര്‍ത്ഥാടകരെ ജിദ്ദയില്‍ നിന്ന് മക്കയിലേക്കും തിരിച്ചും എത്തിക്കുന്നതിന് എയര്‍ ടാക്‌സി വരുന്നു. ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന ഉംറ, ഹജ് തീര്‍ത്ഥാടകരെ അതിവേഗം മക്കയിലെത്തിക്കുന്നതിനാണ് പറക്കും ടാക്‌സി സര്‍വീസ്. മക്ക മസ്ജിദുല്‍ ഹറാമിനു സമീപത്തെ ഹോട്ടലുകളിലെ എയര്‍സ്ട്രിപ്പുകളില്‍ ചെറുവിമാനങ്ങള്‍ പറന്നിറങ്ങും.
സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് (സൗദിയ) ആണ് എയര്‍ ടാക്‌സി സര്‍വീസ് നടത്തുന്നത്. ഇതിനായി 100 ചെറുവിമാനങ്ങള്‍ വാങ്ങാന്‍ ജര്‍മനിയിലെ ലിലിയം കമ്പനിയുമായി ധാരണയിലെത്തിയതായി സൗദിയ ഗ്രൂപ്പ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ അബ്ദുല്ല അല്‍ശഹ്റാനി അറബിക് ദിനപത്രമായ അഖ്ബര്‍ 24-നോട് വെളിപ്പെടുത്തി.


ലിലിയം കമ്പനിയുടെ 100 സുസ്ഥിര ജര്‍മന്‍ ഫ്‌ളയിങ് ഇലക്ട്രിക് ടാക്‌സികള്‍ വാങ്ങുന്നതിനാണ് കരാര്‍ ഒപ്പിട്ടത്. ആറു പേര്‍ക്ക് ഇതില്‍ സഞ്ചരിക്കാം. മണിക്കൂറില്‍ 200 കിലോമീറ്റര്‍ ആണ് പരമാവധി വേഗത. വെര്‍ട്ടിക്കല്‍ ലാന്‍ഡിങ് (ലംബമായ) സാധ്യമാക്കുന്ന എന്‍ജിനുകള്‍ ഇതിന്റെ പ്രധാന പ്രത്യേകതയാണ്. ഇത്തരത്തിലുള്ള ഇലക്ട്രിക് വിമാനം രാജ്യത്ത് ആദ്യമായാണ് ഉപയോഗിക്കുന്നതെന്നും പെര്‍മിറ്റ് നേടുന്നതിന് സൗദി നിയമനിര്‍മാണ അധികാരികളുടെ സഹകരണത്തോടെ നടപടികള്‍ പുരോഗമിക്കുകയാണെന്നും അല്‍ശഹ്റാനി വിശദീകരിച്ചു.

യെമനിലെ യുഎസ്-യുകെ വ്യോമാക്രമണം: സംയമനം പാലിക്കണമെന്ന് ഗള്‍ഫ് രാജ്യങ്ങള്‍; പിടിച്ചെടുത്ത എണ്ണക്കപ്പല്‍ ഉടന്‍ മോചിപ്പിക്കണമെന്ന് ഇറാനോട് അമേരിക്ക
മക്ക ഹറമിലേക്കും മറ്റ് പുണ്യസ്ഥലങ്ങളിലേക്കും സര്‍വീസ് ആരംഭിച്ച ശേഷം രാജ്യത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലേക്കും എയര്‍ ടാക്‌സി സംവിധാനം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നു. വൈകാതെ ഇത്തരം ചെറുവിമാനങ്ങളുടെ പരീക്ഷണ പറക്കല്‍ നടത്താനാവുമെന്നാണ് പ്രതീക്ഷ.

ജിദ്ദയില്‍ നിന്ന് 35 മിനിറ്റ് കൊണ്ട് മക്കയിലെത്താന്‍ കഴിയുന്ന പുതിയ അതിവേഗ പാതയുടെ നിര്‍മാണ ജോലികള്‍ അന്തിമഘട്ടത്തിലാണ്. ജിദ്ദ വിമാനത്താവളത്തെയും മക്ക ഹറമിനെയും നേരിട്ട് ബന്ധിപ്പിക്കുന്ന പാതയാണിത്. റോഡ് നിര്‍മാണത്തിന്റെ അവസാന ഘട്ടം ആരംഭിച്ചതായി റോഡ്‌സ് ജനറല്‍ അതോറിറ്റി (ആര്‍ജിഎ) പ്രഖ്യാപിച്ചു. ഓരോ ദിശയിലും നാലു ട്രാക്കുകള്‍ വീതമുള്ള എട്ട് വരി പാതയിലെ അവസാനത്തെ 20 കിലോമീറ്ററിന്റെ നിര്‍മാണജോലികളാണ് പുരോഗമിക്കുന്നത്.

കാലാവധി കഴിഞ്ഞ ബിസ്‌കറ്റ് കടയില്‍ വച്ച മലയാളിക്ക് സൗദിയില്‍ നാടുകടത്തലും ആജീവനാന്ത വിലക്കും; കടയുടമയ്ക്ക് വന്‍തുക പിഴ
2030 സീസണില്‍ വിദേശ ഉംറ തീര്‍ത്ഥാടകരുടെ എണ്ണം മൂന്നു കോടിയായി ഉയര്‍ത്തുമെന്നാണ് സൗദിയുടെ പ്രഖ്യാപനം. കഴിഞ്ഞ തിങ്കളാഴ്ച ജിദ്ദയില്‍ ഹജ്ജ്-ഉംറ സേവന-പ്രദര്‍ശന പരിപാടിയുടെ ഉദ്ഘാടനം ചെയ്യവെ ഹജ്ജ്-ഉംറ മന്ത്രി തൗഫീഖ് ബിന്‍ ഫൗസാന്‍ അല്‍റബീഅ ഇക്കാര്യം ആവര്‍ത്തിക്കുകയുണ്ടായി. 2023ല്‍ 1.35 കോടി വിദേശികളാണ് ഉംറ നിര്‍വഹിക്കാനെത്തിയതെന്നും അദ്ദേഹം അറിയിച്ചു. 2019 മായി താരതമ്യം ചെയ്യുമ്പോള്‍ 58 ശതമാനം വളര്‍ച്ചയാണിത്. 184,000 ത്തിലധികം സ്വദേശികള്‍ ഉള്‍പ്പെടെ 150ലധികം രാജ്യങ്ങളില്‍ നിന്നുള്ള 18 ലക്ഷത്തിലധികം പേരാണ് കഴിഞ്ഞ വര്‍ഷം ഹജ്ജ് നിര്‍വഹിച്ചത്. വരുന്ന ഹജ്ജിനും ഈ ക്വാട്ട തുടരാനാണ് തീരുമാനം.
ഓതറിനെ കുറിച്ച്
നിഷാദ് അമീന്‍
16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്