ആപ്പ്ജില്ല

ഗൃഹാതുര സ്മരണകളുമായി സല്‍മാന്‍ രാജാവ് അല്‍ ഹുക്ം കൊട്ടാരത്തില്‍; അപൂര്‍ സന്ദര്‍ശനവുമായി സൗദി ഭരണാധികാരി

റിയാദിലെ ഏറ്റവും വലിയ കെട്ടിടമായിരുന്നു ഇത്. ഒരു ചുറ്റുമതിലിനുള്ളിലെ ചെറിയൊരു പട്ടണമായിരുന്നു അന്നത്തെ റിയാദ്. 30 വര്‍ഷത്തിലേറെ കാലം അബ്ദുള്‍ അസീസ് രാജാവിന്റെ വീടും ആസ്ഥാനവുമായിരുന്നു ഈ കൊട്ടാരം

Samayam Malayalam 11 Nov 2022, 12:15 pm
Samayam Malayalam king salman visits historic qasr al hukm in riyadh
ഗൃഹാതുര സ്മരണകളുമായി സല്‍മാന്‍ രാജാവ് അല്‍ ഹുക്ം കൊട്ടാരത്തില്‍; അപൂര്‍ സന്ദര്‍ശനവുമായി സൗദി ഭരണാധികാരി

റിയാദ്: ഗൃഹാതുര സ്മരണകളുണര്‍ത്തുന്ന റിയാദിലെ അല്‍ ഹുക്ം കൊട്ടാരത്തില്‍ അത്യപൂര്‍വ സന്ദര്‍ശനവുമായി സൗദി ഭരണാധികാരിയും രണ്ട് വിശുദ്ധ ഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ രാജാവ്. ഒരു കാലത്ത് സൗദി രാഷ്ട്രത്തിന്റെ ഭരണ, സൈനിക സിരാ കേന്ദ്രവും നിലവില്‍ റിയാദ് എമിറേറ്റിന്റെ ആസ്ഥാനവും അല്‍ മസ്മക് കൊട്ടാരവും ഉള്‍പ്പെടുന്ന റിയാദിലെ വിശാലമായ ഖസര്‍ അല്‍-ഹുക്ം പ്രദേശമാണ് സൗദി രാജാവ് ഇന്നലെ സന്ദര്‍ശിച്ചത്.


​അഞ്ച് നൂറ്റാണ്ട് റിയാദ് ഭരിച്ചത് ഇവിടെ നിന്ന്


സല്‍മാന്‍ രാജാവ് രാജാവായി അധികാരമേല്‍ക്കുന്നതിനു മുമ്പ് അഞ്ച് പതിറ്റാണ്ടോളം റിയാദ് മേഖലയിലെ അമീറായിരുന്നു. ഈ കാലയളവില്‍ അദ്ദേഹത്തിന്റെ ഭരണസിരാ കേന്ദ്രമായിരുന്നു അല്‍ ഹുക്ം കൊട്ടാരം. ഇവിടം ചുറ്റി സഞ്ചരിച്ച അദ്ദേഹം, അത് കൈവരിച്ച നേട്ടങ്ങളെയും വളര്‍ച്ചയെയും കണ്‍കുളിര്‍ക്കെ നോക്കിക്കണ്ടു. ഖസര്‍ അല്‍ ഹുക്മിനകത്തെ അല്‍ മസ്മക് കൊട്ടാരം സന്ദര്‍ശിച്ച രാജാവ്, കൊട്ടാരത്തിന്റെ ചുറ്റുപാടുകളും പള്ളി, ദിവാനിയ്യ (കൗണ്‍സില്‍), പ്രധാന മുറ്റം, കെട്ടിടത്തിന്റെ മുകളിലത്തെ നിലയും, പൈതൃക കേന്ദ്രങ്ങളും ചുറ്റി സഞ്ചരിച്ചു.

​നിര്‍മാണം ആരംഭിച്ചത് 1865ല്‍


1865ല്‍ ഇമാം അബ്ദുല്ല ബിന്‍ ഫൈസല്‍ ബിന്‍ തുര്‍ക്കി ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ സൗദിന്റെ കാലത്ത് നിര്‍മാണം ആരംഭിച്ചതാണ് അല്‍ മസ്മക്. സൗദി അറേബ്യയുടെ ചരിത്രപരവും പൈതൃകപരവുമായ ഒരു നാഴികക്കല്ലായാണ് അത് വിലയിരുത്തപ്പെടുന്നത്. കൊട്ടാരത്തിലെത്തിയ രാജാവിനെ റിയാദ് അമീര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ രാജകുമാരന്‍ സ്വീകരിച്ചു. ഡെപ്യൂട്ടി അമീര്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന്‍, റിയാദ് എമിറേറ്റിലെ അണ്ടര്‍സെക്രട്ടറി ഡോ. ഫൈസല്‍ അല്‍ സുദൈരി ഉള്‍പ്പെടെ നിരവധി നിരവധി രാജകുമാരന്മാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും സന്ദര്‍ശനത്തില്‍ പങ്കെടുത്തു. മന്‍സൂര്‍ ബിന്‍ സൗദ്, ഖാലിദ് ബിന്‍ സാദ് ബിന്‍ ഫഹദ്, സത്താം ബിന്‍ സൗദ്, ഫൈസല്‍ ബിന്‍ ഫഹദ് രാജകുമാരന്‍മാര്‍, അല്‍ ബഹാ അമീര്‍ പ്രിന്‍സ് ഹുസ്സാം ബിന്‍ സൗദ്, അബ്ദുല്‍ അസീസ് ബിന്‍ സത്താം രാജകുമാരന്‍, മദീന അമീര്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍, പ്രിന്‍സ് സൗദ് ബിന്‍ സല്‍മാന്‍, പ്രിന്‍സ് അബ്ദുല്‍ മജീദ് ബിന്‍ അബ്ദുല്‍ ഇലാഹ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

​ഭരണ, സൈനിക കേന്ദ്രമായി മാറിയ കൊട്ടാരം


11,500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഗാംഭീര്യം തുളുമ്പുന്ന കൊട്ടാരമാണ് ഖസര്‍ അല്‍ ഹുക്ം. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ രണ്ടാം സൗദി ഭരണകൂടത്തിന്റെ കാലം മുതല്‍ ഇത് സര്‍ക്കാരിന്റെ ആസ്ഥാന കന്ദ്രമായിരുന്നു. ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ലയുടെ ഭരണകാലം മുതല്‍ പൗരന്മാര്‍ക്ക് രാജാവിനെ കാണാന്‍ കഴിയുന്ന ഭരണാധികാരിയുടെ വസതിയായിരുന്നു ഈ കൊട്ടാരം. 1901ല്‍ അബ്ദുള്‍ അസീസ് രാജാവ് റിയാദ് പിടിച്ചടക്കിയ ശേഷം, തന്റെ പൂര്‍വികര്‍ ഭരിച്ചിരുന്ന സ്ഥലത്ത് അദ്ദേഹം കൊട്ടാരം പണിതു. ഇത് നിര്‍മ്മിച്ച കാലത്തെ റിയാദിലെ ഏറ്റവും വലിയ കെട്ടിടമായിരുന്നു ഇത്. ഒരു ചുറ്റുമതിലിനുള്ളിലെ ചെറിയൊരു പട്ടണമായിരുന്നു അന്നത്തെ റിയാദ്. 30 വര്‍ഷത്തിലേറെ കാലം അബ്ദുള്‍ അസീസ് രാജാവിന്റെ വീടും ആസ്ഥാനവുമായിരുന്നു ഈ കൊട്ടാരം. അറേബ്യന്‍ ഉപദ്വീപിനെ കീഴടക്കാനും ഏകീകരിക്കാനുമുള്ള സൈനിക, രാഷ്ട്രീയ ക്യാംപയിനുകള്‍ക്ക് നേതൃത്വം നല്‍കിയതും ഇവിടെ നിന്നായിരുന്നു. 1953-ല്‍ അദ്ദേഹത്തിന്റെ മരണം വരെ ഇത് സൗദി സര്‍ക്കാരിന്റെ ആസ്ഥാനമായി തുടര്‍ന്നു.

​അവസാനമായി പുനര്‍നിര്‍മിച്ചത് സല്‍മാന്‍ രാജാവ്


കഴിഞ്ഞ നൂറ്റാണ്ടില്‍ മൂന്ന് തവണയാണ് ഈ കൊട്ടാരം പുനര്‍നിര്‍മ്മിച്ചത്. ഏറ്റവും ഒടുവില്‍ 1980കളിലായിരുന്നു ഇത് പുതുക്കിപ്പണിതത്. അന്ന് റിയാദിലെ അമീറായിരുന്നു ഇന്നത്തെ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്. റിയാദ് പ്രവിശ്യയുടെ മുനിസിപ്പല്‍ ഗവണ്‍മെന്റിന്റെ തലസ്ഥാനമാണ് ഇപ്പോള്‍ ഈ കൊട്ടാരം. 2015 സെപ്റ്റംബറില്‍, സൗദി ദേശീയ ദിനവും ഈദ് ബലി പെരുന്നാള്‍ ദിനവും അത്യപൂര്‍വമായി ഒത്തുവന്ന ദിവസം ആ യാദൃശ്ചികത ആഘോഷിക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് ചരിത്രത്തിലാദ്യമായി കൊട്ടാരം സൗജന്യമായി സന്ദര്‍ശിക്കാനായി തുറന്നുകൊടുത്തിരുന്നു. പതിറ്റാണ്ടുകള്‍ താന്‍ ഭരണം നടത്താന്‍ ഉപയോഗിച്ച ഖസര്‍ അല്‍ ഹുക്മില്‍ വാര്‍ധക്യസഹചമായ പ്രയാസങ്ങള്‍ക്കിടയിലും ഏറെ നേരം ചെലവഴിച്ച ശേഷമാണ് ഗൃഹാതുര സ്മരണകള്‍ നെഞ്ചിലേറ്റി സല്‍മാന്‍ രാജാവ് കൊട്ടാരത്തിന്റെ പിടികളിറങ്ങിയത്.

ആര്‍ട്ടിക്കിള്‍ ഷോ