ആപ്പ്ജില്ല

സൗദിയിലെ മിനിമം വേതനം; ബാധകമാകുന്നത് ആര്‍ക്കെല്ലാം? പ്രവാസികള്‍ ഉള്‍പ്പെടുമോ?

സൗദിയിലെ വേതന സംരക്ഷണ നിയമത്തിന്റെ അവസാന ഘട്ടം ഡിസംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തിലാകും.

Samayam Malayalam 30 Nov 2020, 11:19 am
സൗദിയിലെ സ്വദേശികളായ എല്ലാ തൊഴിലാളികള്‍ക്കും മിനിമം വേതനം ബാധകമാകുമെന്ന് മാനവവിഭവശേഷി സാമൂഹിക വികസനകാര്യ മന്ത്രാലയം. മാനവ വിഭവശേഷി വകുപ്പ് മന്ത്രി എഞ്ചിനയര്‍ അഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍ റാജിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്.
Samayam Malayalam ministry says that saudi arabias minimum wage will apply to all existing new workers
സൗദിയിലെ മിനിമം വേതനം; ബാധകമാകുന്നത് ആര്‍ക്കെല്ലാം? പ്രവാസികള്‍ ഉള്‍പ്പെടുമോ?


​എല്ലാ തൊഴിലാളികള്‍ക്കും ബാധകം

സൗദിയില്‍ കഴിഞ്ഞ ബുധനാഴ്ച പ്രഖ്യാപിച്ച സ്വദേശികള്‍ക്കുള്ള മിനിമം വേതന നിയമം പുതിയതും നിലവിലുള്ളതുമായ എല്ലാ തൊഴിലാളികള്‍ക്കും ബാധകമാകുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം പറഞ്ഞു. രാജ്യത്ത് അടുത്തിടെ പ്രഖ്യാപിച്ച സ്വദേശികളുടെ സ്വകാര്യ മേഖലയിലെ മിനിമം വേതന വര്‍ധനവ് എല്ലാവര്‍ക്കും ബാധകമായിരിക്കും. നിലവില്‍ ജോലി ചെയ്ത് വരുന്നവര്‍ക്കും പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്കും ഒരുപോലെ ഇതിന്റെ പ്രയോജനം ലഭിക്കും.

അഞ്ച് മാസത്തിനകം പ്രാബല്യത്തില്‍ വരുത്താനാണ് നിര്‍ദേശം

സൗദിയിലെ സ്വദേശികളായ എല്ലാ തൊഴിലാളികള്‍ക്കും അഞ്ച് മാസത്തിനകം പ്രാബല്യത്തില്‍ വരുത്താനാണ് നിര്‍ദേശം. പുതുക്കിയ മിനിമം വേതനത്തിന് അനുസൃതമായിട്ടാണ് ഇനി മുതല്‍ നിതാഖാത്ത് വ്യവസ്ഥയിലെ സ്വദേശി അനുപാതവും നിശ്ചയിക്കുക. നിതാഖാത്ത് സംവിധാനത്തില്‍ ഒരു പൂര്‍ണ്ണ സ്വദേശി ജീവനക്കാരന്‍ 4,000 മുതല്‍ മേല്‍പ്പോട്ട് ശമ്പളം വാങ്ങുന്നവര്‍ മാത്രമായിരിക്കും. മൂവായിരത്തിനും നാലായിരത്തിനും ഇടയിലാണ് ശമ്പളമെങ്കില്‍ അര്‍ദ്ധ ജീവനക്കാരനായിട്ടാണ് പരിഗണിക്കുക. മൂവായിരത്തിന് താഴെ വേതനം വാങ്ങുന്നവരെ നിതാഖാത്ത് സംവിധാനത്തില്‍ പരിഗണിക്കില്ല.

തൊഴിലാളികള്‍ക്ക് വേതനം നാലായിരം റിയാല്‍

സൗദിയിലെ എല്ലാ സ്വദേശി തൊഴിലാളികള്‍ക്കും മൂവായിരം റിയാലില്‍ നിന്നും നാലായിരം റിയാലായാണ് വര്‍ധിപ്പിച്ചത്. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷൂറന്‍ അഥവാ ഗോസിയില്‍ രജിസ്റ്റര്‍ ചെയ്ത ശമ്പളം മിനിമം വേതനത്തിനും മുകളിലായിരിക്കണം. 4,0000 ത്തിന് താഴെ ശമ്പളമുള്ള സ്വദേശിയെ നിതാഖത്തിലെ സ്വദേശി വത്കരണത്തില്‍ പകുതിയായാണ് പരിഗണിക്കുക. ഇത് പാര്‍ട്ട് ടൈം ജീവനക്കാരനെ നിയമിക്കുന്നതിന് തുല്യമായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

​ജോലി ചെയ്യുന്നത് 17.59 ലക്ഷം പേര്‍

രാജ്യത്തെ സ്വകാര്യ തൊഴില്‍ മേഖലയില്‍ 17.59 ലക്ഷം സ്വദേശികളാണ് ജോലി ചെയ്യുന്നത്. ഇതില്‍ 24,687 പേര്‍ക്ക് പ്രതിമാസ ശമ്പളം 1,500 റിയാലാണ്. 30,216 പേരുടെ ശമ്പളം 3,000 റിയാലില്‍ താഴെയാണ്. 37.5 ശതമാനം ജീവനക്കാര്‍ക്ക് മാത്രമാണ് 3,000 റിയാല്‍ ശമ്പളം ലഭിക്കുന്നത്.

​ഡിസംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍

സൗദിയിലെ വേതന സംരക്ഷണ നിയമം ഡിസംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തിലാകും. ഇതിനുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. രാജ്യത്തെ മുഴുവന്‍ ജീവനക്കാര്‍ക്കും ബാങ്ക് അക്കൗണ്ടുകള്‍ വഴി ശമ്പളം നല്‍കണമെന്നാണ് പ്രധാന നിബന്ധന. ശമ്പളം മുടങ്ങിയാല്‍ തൊഴിലാളിക്ക് സ്ഥാപനം വിടുന്നതിനും അനുവാദമുണ്ടാകും. വിവിധ ഘട്ടങ്ങളിലായി നടപ്പാക്കിയ തൊഴില്‍ നിയമത്തിന്റെ അവസാന ഘട്ടമാണ് പ്രാബല്യത്തിലാകാന്‍ പോകുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ