ആപ്പ്ജില്ല

റസ്‌റ്റോറന്റുകളിലും കഫേകളിലും സാമൂഹ്യ അകലം; നിര്‍ദ്ദേശങ്ങളുമായി സൗദി

ഒരു ടേബിളില്‍ ഒരു ഗ്രൂപ്പ് ആളുകളെ മാത്രമേ ഭക്ഷണം കഴിക്കാനായി ഇരുത്താന്‍ പാടുള്ളൂ. ഒരു കുടുംബത്തിലെ അംഗങ്ങളാണെങ്കില്‍ അവരെയെല്ലാം ഒരു വ്യക്തിയായി കണ്ടാല്‍ മതി. അവര്‍ തമ്മില്‍ സാമൂഹ്യ അകലത്തിന്റെ ആവശ്യമില്ല

Samayam Malayalam 7 Mar 2021, 8:19 am
കൊവിഡ് നിയന്ത്രണങ്ങള്‍ ഇളവുകള്‍ നല്‍കുന്നതിന്റെ ഭാഗമായി കഫേകളും റസ്റ്റോറന്റുകള്‍ തുറന്നുപ്രവര്‍ത്തിക്കുമ്പോള്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങളുമായി മുനിസിപ്പല്‍ ആന്റ് റൂറല്‍ അഫയേഴ്‌സ് മന്ത്രാലയം. ഓര്‍ഡറുകള്‍ സ്വീകരിക്കുന്ന സ്ഥലങ്ങളിലും ഉപഭോക്താക്കള്‍ കാത്തിരിക്കുന്ന സ്ഥലങ്ങളിലും ചുരുങ്ങിയത് ഒന്നര മീറ്റര്‍ അകലം പാലിക്കണം.
Samayam Malayalam new code of conduct released for restaurants and cafes in saudi arabia
റസ്‌റ്റോറന്റുകളിലും കഫേകളിലും സാമൂഹ്യ അകലം; നിര്‍ദ്ദേശങ്ങളുമായി സൗദി


​ഓണ്‍ലൈന്‍ ബുക്കിംഗ് നിര്‍ബന്ധം


ഒരു കുടുംബത്തിലെ അംഗങ്ങളാണെങ്കില്‍ അവരെയെല്ലാം ഒരു വ്യക്തിയായി കണ്ടാല്‍ മതി. അവര്‍ തമ്മില്‍ സാമൂഹ്യ അകലത്തിന്റെ ആവശ്യമില്ല. പുറത്ത് കാത്തുനില്‍ക്കുന്നവരുടെ തിരക്ക് ഒഴിവാക്കാന്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തണം. പ്രത്യേകം സമയം നല്‍കി വേണം ബുക്കിംഗ് സ്വീകരിക്കാന്‍. ബുക്ക് ചെയ്ത സമയത്തു തന്നെ എത്തിച്ചേരാന്‍ വ്യവസ്ഥ ചെയ്യണം.

​ടേബിളുകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ അകലം


ഓര്‍ഡര്‍ നല്‍കുന്നതിനും ടേബിള്‍ ഒഴിയുന്നതിനും ആളുകള്‍ റസ്‌റ്റോറന്റുകളുടെയും കഫേകളുടെയും അകത്ത് കാത്തുനില്‍ക്കുന്ന സ്ഥിതിയുണ്ടാവരുത്. അവര്‍ക്ക് പുറത്ത് കാത്തുനില്‍ക്കാനുള്ള സൗകര്യം ഒരുക്കണം. ടേബിളുകള്‍ തമ്മില്‍ ചുരുങ്ങിയത് മൂന്ന് മീറ്ററെങ്കിലും അകലം വേണം. അതിന് സൗകര്യമില്ലാത്ത റസ്റ്റോറന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്ന രീതി ഒഴിവാക്കി പാര്‍സല്‍ മാത്രമാക്കണം.

​ഒരു ടേബിളില്‍ പരമാവധി അഞ്ച് പേര്‍ മാത്രം


ഒരു ടേബിളില്‍ ഒരു ഗ്രൂപ്പ് ആളുകളെ മാത്രമേ ഭക്ഷണം കഴിക്കാനായി ഇരുത്താന്‍ പാടുള്ളൂ എന്നും മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. ഒരേ കുടുംബത്തിലെ അംഗങ്ങളോ സുഹൃത്തുക്കളോ ആണെങ്കില്‍ പോലും ഒരു ടേബിളില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഇരിക്കാനും പാടില്ല. അതോടൊപ്പം ഭക്ഷണം കഴിക്കാനെത്തുന്നവരുടെ ശരീരോഷ്മാവ് തെര്‍മല്‍സ്‌കാനര്‍ ഉപോഗിച്ച് പരിശോധിച്ച് ശേഷം മാത്രമേ അകത്തേക്ക് പ്രവേശിപ്പിക്കാവൂ. സാധാരണയില്‍ കവിഞ്ഞ ശരീരോഷ്മാവുള്ളവര്‍ക്കും ശക്തിയായി ചുമക്കുന്നവര്‍ക്കും പ്രവേശനം നല്‍കരുത്. ഹോട്ടലിലെത്തുന്നവരുടെ ശരീരോഷ്മാവും ബന്ധപ്പെടാനുള്ള നമ്പറും പ്രത്യേക രജിസ്റ്ററില്‍ എഴുതി സൂക്ഷിക്കണം.

​തവക്കല്‍നാ ആപ്പില്ലെങ്കില്‍ പ്രവേശനമില്ല


അകത്തും പുറത്തും ആളുകള്‍ കൂടിനില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് വേണ്ടി ആവശ്യമായ എല്ലാ സ്ഥലങ്ങളിലും സിസിടിവി സ്ഥാപിക്കാനും മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. തവക്കല്‍നാ ആപ്ലിക്കേഷന്‍ ഉള്ളവരെ മാത്രമേ അകത്തേക്ക് പ്രവേശിപ്പിക്കാവൂ എന്നും നിര്‍ദ്ദേശമുണ്ട്. പനി, ചുമ പോലുള്ള കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന ജീവനക്കാരെ ഒരു കാരണവശാലും കഫേകളിലോ റസ്‌റ്റോറന്റുകളിലോ ജോലിക്ക് നിര്‍ത്തരുത്. ഇത്തരം ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ക്ക് ഉടന്‍ അവധി നല്‍കണം. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രമേ തിരിച്ച് ജോലിയില്‍ പ്രവേശിപ്പിക്കാവൂ.

ആര്‍ട്ടിക്കിള്‍ ഷോ