ആപ്പ്ജില്ല

ഖഷോഗി വധത്തിന് ഉപയോഗിച്ചത് സൗദി കിരീടാവകാശിയുടെ അധീനതയിലുള്ള രണ്ട് വിമാനങ്ങള്‍!

കിരീടാവകാശിക്കു വേണ്ടി സൗദി മന്ത്രിമാരിലൊരാള്‍ ഒപ്പുവച്ച് കനേഡിയന്‍ കോടതിയില്‍ ഹാജരാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

Samayam Malayalam 25 Feb 2021, 11:45 am
വാഷിങ്ടൺ പോസ്റ്റിന്റെ കോളമിസ്റ്റ് കൂടിയായിരുന്ന സൗദി മാധ്യമപ്രവര്‍ത്തകനുമായിരുന്ന ജമാല്‍ ഖഷോഗി വധവുമായി സൗദി കിരീടാവകാശിയെ നേരിട്ട് ബന്ധിപ്പിക്കുന്ന പുതിയ തെളിവുകള്‍ പുറത്തുവന്നു. അമേരിക്കന്‍ ചാനലായ സിഎന്‍എന്നാണ് കോടതി രേഖകളെ ഉദ്ധരിച്ച് പുതിയ തെളിവുകള്‍ പുറത്തുവിട്ടത്. 2018 ഒക്ടോബറില്‍ തുര്‍ക്കി ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വച്ച് നടന്ന കൊലപാതകത്തില്‍ പങ്കെടുത്തവര്‍ ഉപയോഗിച്ച രണ്ട് വിമാനങ്ങള്‍ സൗദി കിരീടാവകാശിയുടെ ഉടമസ്ഥതയിലുള്ളവയായിരുന്നുവെന്നാണ് പുതിയ കണ്ടെത്തല്‍. ജമാല്‍ ഖഷോഗി വധവുമായി ബന്ധപ്പെട്ട് യുഎസ് രഹസ്യാന്വേഷണ വിഭാഗം തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് പുതിയ വെളിപ്പെടുത്തല്‍.
Samayam Malayalam new evidence emerges directly linking saudi crown prince to the assassination of saudi journalist jamal khashoggi
ഖഷോഗി വധത്തിന് ഉപയോഗിച്ചത് സൗദി കിരീടാവകാശിയുടെ അധീനതയിലുള്ള രണ്ട് വിമാനങ്ങള്‍!


Also Read: കൊവിഡ്: യുഎഇ ആരാധാലയങ്ങളിലെ നിയന്ത്രണങ്ങള്‍ എന്തെല്ലാം?

​വിമാനങ്ങള്‍ സ്‌കൈ പ്രൈം ഏവിയേഷന്റേത്


ഖഷോഗി വധത്തിനു വേണ്ടി ഉപയോഗിച്ചത് സ്‌കൈ പ്രൈം ഏവിയേഷന്‍ എന്ന സ്വകാര്യ സ്ഥാപനത്തിന്റെ ജെറ്റ് വിമാനങ്ങളായിരുന്നുവെന്നാണ് സിഎന്‍എന്നിന്റെ കണ്ടെത്തല്‍. ഇവ സൗദി കിരീടാവകാശിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കിരീടാവകാശിക്കു വേണ്ടി സൗദി മന്ത്രിമാരിലൊരാള്‍ ഒപ്പുവച്ച് കനേഡിയന്‍ കോടതിയില്‍ ഹാജരാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. സ്വകാര്യ കമ്പനിയായ സ്‌കൈ പ്രൈം ഏവിയേഷന്റെ ഉടമസ്ഥാവകാശം 2017ല്‍ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് എന്ന പേരില്‍ അറിയപ്പെടുന്ന സൗദി സോവറിന്‍ വെല്‍ത്ത് ഫണ്ടിലേക്ക് കിരീടാവകാശി ഏറ്റെടുത്തതായി രേഖയില്‍ പറയുന്നു. കിരീടാവകാശിയുടെ നിയന്ത്രണത്തിലുള്ളതാണ് സോവറിന്‍ വെല്‍ത്ത് ഫണ്ട്. ഖഷോഗി വധം നടക്കുമ്പോള്‍ വിമാനങ്ങളുടെ നിയന്ത്രണം കിരീടാവകാശിയുടെ കൈയിലായിരുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

​കിരീടാവകാശി അറിയാതിരിക്കില്ല


കിരീടാവകാശിയുടെ അറിവോടെയല്ലാതെ സോവറില്‍ വെല്‍ത്ത് ഫണ്ടിന്റെ നിയന്ത്രണത്തിലുള്ള രണ്ട് വിമാനങ്ങള്‍ കൊലപാതകത്തിനായി ഉപയോഗിക്കപ്പെടില്ലെന്ന് സിഐഎ മിഡിലീസ്റ്റ് വിഭാഗം മുന്‍ ഡയറക്ടര്‍ ഡാന്‍ ഹോഫ്മാനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. കൊലപാതകം അദ്ദേഹത്തിന്റെ അറിവോടെയായിരുന്നുവെന്നതിന് വ്യക്തമായ തെളിവാണിത്. മുഹമ്മദ് ബിന്‍ സല്‍മാന്റെ പങ്കാളിത്തത്തെ കുറിച്ചുള്ള തെളിവുകള്‍ കൂടുതല്‍ ശക്തമാക്കാന്‍ ഇത് ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ കിരീടാവകാശിയുടെ പങ്കാളിത്തം കൂടുതല്‍ സ്ഥിരീകരിക്കുന്ന തെളിവാണ് കനേഡിയന്‍ കോടതിയില്‍ സൗദി തന്നെ സമര്‍പ്പിച്ച രേഖകള്‍ വ്യക്തമാക്കുന്നതെന്ന് ഖഷോഗിയുടെ മുന്‍ പ്രതിശ്രുത വധുവിന്റെ പ്രതിനിധി ഫൈസല്‍ ഗില്ലും അഭിപ്രായപ്പെടുകയുണ്ടായി.

​കൊലപാതകം ആദ്യം നിഷേധിച്ച് സൗദി


2018 ഒക്ടോബറില്‍ ഇസ്തംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വച്ചായിരുന്നു മാധ്യമ പ്രവര്‍ത്തകന്‍ സൗദി ഏജന്റുമാരാല്‍ കൊല്ലപ്പെട്ടത്. വിവാഹവുമായി ബന്ധപ്പെട്ട ഒരു രേഖ ലഭിക്കുന്നതിനായി കോണ്‍സുലേറ്റ് സന്ദര്‍ശിച്ച സമയത്തായിരുന്നു സംഭവം. കോണ്‍സുലേറ്റില്‍ പ്രവേശിച്ച അദ്ദേഹത്തെ കാണാതാവുകയായിരുന്നു. ഇദ്ദേഹത്തെ കുറിച്ച് തങ്ങള്‍ക്ക് ഒന്നും അറിയില്ലെന്നായിരുന്നു സൗദി കിരീടാവകാശിയുടെ തുടക്കത്തിലെ നിലപാട്. എന്നാല്‍ പിന്നീട് കോണ്‍സുലേറ്റിനകത്ത് വെച്ച് ഇദ്ദേഹം കൊല്ലപ്പെട്ടതായി സൗദി സ്ഥിരീകരിക്കുകയായിരുന്നു. ഇതുമായി സൗദി നടത്തിയ അന്വേഷണത്തില്‍ എട്ടുപേര്‍ക്കെതിരേ സൗദി നിയമനടപടി സ്വീകരിച്ചിരുന്നു. സംഭവത്തില്‍ തനിക്ക് പങ്കില്ലെന്നും സൗദി ഭരണാധികാരിയെന്ന നിലയില്‍ മാത്രമാണ് സംഭവത്തില്‍ തനിക്കുള്ള ഉത്തരവാദിത്തമെന്നുമായിരുന്നു എംബിഎസ് എന്ന പേരില്‍ അറിയപ്പെടുന്ന കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വിശദീകരണം.

ആര്‍ട്ടിക്കിള്‍ ഷോ