ആപ്പ്ജില്ല

ഹജ്ജ് അപേക്ഷയില്‍ നിന്ന് സഹയാത്രികരെ ഒഴിവാക്കാമെന്ന് സൗദി; പക്ഷെ ഒരു നിബന്ധനയോടെ മാത്രം

രാജ്യത്തെ ആഭ്യന്തര തീര്‍ഥാടകരുടെ അപേക്ഷയില്‍ നറുക്കെടുപ്പ് വിജയികളെ കഴിഞ്ഞ ദിവസം മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു

Samayam Malayalam 19 Jun 2022, 10:48 am
ജിദ്ദ: ഇത്തവണത്തെ ഹജ്ജ് യാത്രക്കായി ആഭ്യന്തര തീര്‍ഥാടകര്‍ സമര്‍പ്പിച്ച അപേക്ഷകളില്‍ നിന്ന് സഹയാത്രികരെ ഒഴിവാക്കുന്നതില്‍ തടസ്സമില്ലെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. പക്ഷെ ഒരു നിബന്ധനയോടെ മാത്രമേ ഇത് സാധിക്കുകയുള്ളൂ. രജിസ്‌ട്രേഷന്‍ വേളയില്‍ ഒരു അപേക്ഷയില്‍ ഒന്നില്‍ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തിയവര്‍ക്കാണ് അവരില്‍ നിന്ന് ഒരാളെ ഒഴിവാക്കാന്‍ അവസരം നല്‍കിയിരിക്കുന്നത്.
Samayam Malayalam saudi arabia says co passengers can be excluded from hajj applications
ഹജ്ജ് അപേക്ഷയില്‍ നിന്ന് സഹയാത്രികരെ ഒഴിവാക്കാമെന്ന് സൗദി; പക്ഷെ ഒരു നിബന്ധനയോടെ മാത്രം



​ഒഴിവാക്കപ്പെടുന്നയാള്‍ മഹ്‌റം ആവരുത്


ഒഴിവാക്കപ്പെടുന്ന സഹയാത്രികന്‍ മഹ്‌റം അഥവാ സ്ത്രീയോടൊപ്പം ഉണ്ടായിരിക്കേണ്ട പുരുഷന്‍ ആയിരിക്കരുത് എന്നതാണ് നിബന്ധന. തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കൊപ്പം വിവാഹബന്ധം അനുവദനീയമല്ലാത്ത ഒരു കുടുംബാഗം ഉണ്ടായിരിക്കണമെന്ന് നേരത്തേ ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. മഹ്‌റമായി ചേര്‍ക്കപ്പെടുന്നവര്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഹജ്ജ് കര്‍മം നിര്‍വഹിക്കാത്തവരായിരിക്കണമെന്നും നിബിന്ധനയുണ്ട്. ഹജ്ജിനുള്ള അപേക്ഷ നറുക്കെടുപ്പിലൂടെ സ്വീകരിക്കപ്പെട്ട ശേഷം മഹ്‌റമിനെ അതില്‍ നിന്ന് ഒഴിവാക്കാനാവില്ലെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്തെ ആഭ്യന്തര തീര്‍ഥാടകരുടെ അപേക്ഷയില്‍ നറുക്കെടുപ്പ് വിജയികളെ കഴിഞ്ഞ ദിവസം മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. നേരത്തേ മല്‍കിയ അപേക്ഷകരില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് ഹജ്ജിന് എത്താന്‍ അസൗകര്യമുണ്ടെങ്കില്‍ അവരെ ഒഴാവാക്കാനാണ് അവസരം നല്‍കിയിരിക്കുന്നത്. ഇതുവഴി അവര്‍ക്കുള്ള ഫീസ് അടക്കുന്നത് ഒഴിവാക്കാനാവും.

രണ്ട് പ്രതിരോധ കുത്തിവയ്പ്പുകള്‍ കൂടി എടുക്കണം

അതിനിടെ, ആഭ്യന്തര തീര്‍ഥാടകര്‍ എടുക്കേണ്ട പ്രതിരോധ കുത്തിവെപ്പുകളുടെ വിശദാംശങ്ങള്‍ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടു. രണ്ട് പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുത്തിരിക്കണമെന്നാണ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി മെനിഞ്ചൈറ്റിസ് വാക്സിനേഷന്‍ എടുത്തിട്ടില്ലാത്തവര്‍ ഹജ്ജിന് പോകുന്നതിന് 10 ദിവസം മുമ്പ് തന്നെ ഈ കുത്തിവെപ്പ് എടുത്തിരിക്കണം. സീസണല്‍ ഇന്‍ഫ്‌ളുവെന്‍സ വാക്‌സിനാണ് മറ്റൊരു വാക്‌സിന്‍. ഫ്‌ളു വാക്‌സിന്‍ എടുക്കാത്തവരും ഹജ്ജിനെത്തുന്നതിന് 10 ദിവസം മുമ്പ് ഇത് എടുത്തിരിക്കണം. സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് വാക്സിനേഷന്‍ സ്വീകരിച്ചവര്‍ക്കു മാത്രമാണ് ഇത്തവണ ഹജ്ജിന് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടായിരുന്നത്.

​ഇഷ്ടപ്പെട്ട പാക്കേജ് അടുത്ത നറുക്കെടുപ്പില്‍


അതേസമയം, നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടവരില്‍ അവര്‍ ആവശ്യപ്പെട്ട പാക്കേജ് ലഭിക്കാത്തവര്‍ അടുത്ത ഇ-നറുക്കെടുപ്പ് വരെ കാത്തിരിക്കേണ്ടിവരുമെന്നും മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ ഇഷടപ്പെട്ട പാക്കേജല്ല പലര്‍ക്കും ലഭിച്ചിരിക്കുന്നത്. ആദ്യ നറുക്കെടുപ്പില്‍ ഇക്കാര്യം പരിഗണിച്ചിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു. നിലവില്‍ ലഭിച്ച പാക്കേജില്‍ സംതൃപ്തരാണെങ്കില്‍ അവര്‍ക്ക് അതുമായി മുന്നോട്ടുപോവാം. എന്നാല്‍ നേരത്തേ തെരഞ്ഞെടുത്ത പാക്കേജ് തന്നെ വേണം എന്നുള്ളവര്‍ക്ക് അടുത്ത നറുക്കെടുപ്പ് വരെ കാത്തിരിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇത്തവണ സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെ 297,444 പേരാണ് സൗദിയില്‍ നിന്ന് ഹജ്ജ് തീര്‍ഥാടനത്തിനായി അപേക്ഷ നല്‍കിയിരിക്കുന്നത്. ഇവരില്‍ ഒന്നര ലക്ഷം പേര്‍ക്കാണ് ഹജ്ജ് ചെയ്യാന്‍ അവസരം ലഭിക്കുക.

ആര്‍ട്ടിക്കിള്‍ ഷോ