ആപ്പ്ജില്ല

സൗദിയില്‍ ആദായ നികുതി ഏര്‍പ്പെടുത്താന്‍ പദ്ധതിയില്ലെന്ന് കിരീടാവകാശി; വാറ്റ് കുറയ്ക്കും

കഴിഞ്ഞ ജൂലൈ ഒന്നിനായിരുന്നു സൗദിയില്‍ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും 15 ശതമാനം വാറ്റ് നടപ്പിലാക്കിയത്.

Samayam Malayalam 28 Apr 2021, 12:04 pm
റിയാദ്: രാജ്യത്ത് ആദായ നികുതി ഏര്‍പ്പെടുത്താനോ മൂല്യവര്‍ധിത നികുതി (വാറ്റ്) വര്‍ധിപ്പിക്കാനോ പദ്ധതിയില്ലെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന വിഷന്‍ 2030ന്റെ അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി പ്രാദേശിക ടിവി ചാനലായ റൊത്താന അല്‍ ഖലീജിയ്യക്ക് നല്‍കിയ ദീര്‍ഘമായ അഭിമുഖത്തിലാണ് കിരീടാവകാശി ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് നിലവിലുള്ള 15 ശതമാനം വാറ്റ് ഒരു താല്‍ക്കാലിക നടപടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
Samayam Malayalam saudi crown prince mohammed bin salman says that kingdom has no plans to introduce income tax
സൗദിയില്‍ ആദായ നികുതി ഏര്‍പ്പെടുത്താന്‍ പദ്ധതിയില്ലെന്ന് കിരീടാവകാശി; വാറ്റ് കുറയ്ക്കും


വാറ്റ് ഒരു വര്‍ഷത്തിന് ശേഷം കുറയ്ക്കും

കഴിഞ്ഞ ജൂലൈ ഒന്നിനായിരുന്നു സൗദിയില്‍ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും 15 ശതമാനം വാറ്റ് നടപ്പിലാക്കിയത്. ഈ തീരുമാനം വ്യക്തിപരമായി തന്നെ വേദനിപ്പിച്ചെന്ന് കിരീടാവകാശി പറഞ്ഞു. കാരണം 'ഏതെങ്കിലും രീതിയില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ഇഷ്ടമായിരുന്നില്ല. എന്നാല്‍, കൊവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യത്തിന്റെ ഭാവിക്കും ജനങ്ങളുടെ പുരോഗതിക്കും അത് അനിവാര്യമായിരുന്നു. അല്ലെങ്കില്‍ ശമ്പളവും അലവന്‍സുകളും കുറയ്ക്കേണ്ടി വരുമായിരുന്നു. അത്തരമൊരു സാഹചര്യം ഒഴിവാക്കാനാണ് വാറ്റ് നടപ്പിലാക്കിയത്', അദ്ദേഹം പറഞ്ഞു. അതേസമയം, ഒരു വര്‍ഷം- പരമാവധി അഞ്ചു വര്‍ഷം- മാത്രമേ 15 ശതമാനം വാറ്റ് എന്നത് തുടരുകയുള്ളൂ. അത് അഞ്ചു മുതല്‍ 10 ശതമാനം വരെയാക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കുക ലക്ഷ്യം

രാജ്യത്തെ സാമ്പത്തിക രംഗത്തിന് എണ്ണ മേഖലയ്ക്കുള്ള പ്രാധാന്യം കുറയ്ക്കുകയും എണ്ണയിതര മേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് അഞ്ചു വര്‍ഷം മുമ്പ് കിരീടാവകാശി വിഷന്‍ 2030 പദ്ധതികള്‍ നടപ്പിലാക്കിയത്. ടൂറിസം, വ്യവസായം, വിവരസാങ്കേതികവിദ്യ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ കരുത്തുനേടുകയെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതികളാണ് വിഷന്‍ 2030ന്റെ ഭാഗമായി നടപ്പിലാക്കുന്നവയില്‍ ഏറെയും.

പാര്‍പ്പിട പ്രശ്നത്തിന് പരിഹാരം

കഴിഞ്ഞ 20 വര്‍ഷമായി രാജ്യത്ത് നിലനില്‍ക്കുന്ന പാര്‍പ്പിട പ്രശ്നം പരിഹരിക്കാന്‍ സാധിച്ചിരുന്നില്ലെന്നും എന്നാല്‍ വിഷന്‍ 2030ന്റെ ഭാഗമായി ഇക്കാര്യത്തില്‍ വലിയ പുരോഗതി കൈവരിക്കാന്‍ സാധിച്ചതായും കിരീടാവകാശി അവകാശപ്പെട്ടു. അഞ്ചു വര്‍ഷം മുമ്പ് 47 ശതമാനമായിരുന്നു സൗദിയില്‍ സ്വന്തമായി വീടുകള്ളവരുടെ നിരക്ക്. അബ്ദുല്ല രാജാവിന്റെ ഭരണകാലത്ത് 2011ല്‍ 11 ബില്യണ്‍ റിയാല്‍ ഇതിനു വേണ്ടി മാറ്റിവച്ചെങ്കിലും അത് ചെലവഴിക്കാന്‍ ഹൗസിംഗ് മന്ത്രാലയത്തിന് സാധിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ 47 ശതമാനത്തില്‍ നിന്ന് 60 ശതമാനമായി വീടുള്ളവരുടെ എണ്ണം വര്‍ധിച്ചതായും അദ്ദേഹം അറിയിച്ചു.

സൗദികള്‍ക്കിടയില്‍ തൊഴിലില്ലായ്മ കുറഞ്ഞു

വിഷന്‍ 2030ന്റെ ഭാഗമായി രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞതായും കിരീടാവകാശി പറഞ്ഞു. അഞ്ചു വര്‍ഷം മുമ്പ് 14 ശതമാനമായിരുന്നു തൊഴിലില്ലായ്മാ നിരക്ക്. 2020 ആദ്യ പാദം ആകുമ്പോഴേക്ക് അത് 11 ശമതാനമായി കുറയ്ക്കാനായി. എന്നാല്‍ കൊവിഡ് പ്രതിസന്ധി മൂലം തൊഴിലില്ലായ്മാ നിരക്ക് വീണ്ടും കൂടി 12 ശതമാനമായി. അധികം താമസിയാതെ രാജ്യത്തിലെ തൊഴിലില്ലായ്മാ നിരക്ക് 10 ശതമാനമാക്കി കുറയ്ക്കാനാണ് പദ്ധതിയെന്നും അദ്ദേഹം അറിയിച്ചു.

Video-ഹൈറേഞ്ചിന്‍റെ എഴുത്തുകാരി അറിയാം ലക്ഷ്മിയെ കുറിച്ച്...

ആര്‍ട്ടിക്കിള്‍ ഷോ