ആപ്പ്ജില്ല

ഇസ്രായേലിനെതിരേ പൊട്ടിത്തെറിച്ച് സൗദി രാജകുമാരന്‍; അതും ഇസ്രായേല്‍ മന്ത്രി പങ്കെടുത്ത ചര്‍ച്ചയില്‍

ബഹ്‌റൈന്‍ സുരക്ഷാ ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് സൗദി രാജകുമാരന്‍മാരില്‍ പ്രമുഖനായ തുര്‍ക്കി അല്‍ ഫൈസല്‍ ഇസ്രായേലിനെതിരേ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്.

Samayam Malayalam 7 Dec 2020, 9:44 am
ഇസ്രായേല്‍ വിദേശകാര്യമന്ത്രി പങ്കെടുത്ത യോഗത്തില്‍ ഫലസ്തീനികള്‍ക്കു നേരെ ഇസ്രായേല്‍ ചെയ്യുന്ന ക്രൂരതകള്‍ക്കെതിരേ പൊട്ടിത്തെറിച്ച് സൗദി രാജകുമാരന്‍. ബഹ്‌റൈന്‍ സുരക്ഷാ ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് സൗദി രാജകുമാരന്‍മാരില്‍ പ്രമുഖനായ തുര്‍ക്കി അല്‍ ഫൈസല്‍ ഇസ്രായേലിനെതിരേ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്.
Samayam Malayalam saudi prince turki al faisal strongly criticizes israel at bahrain summit
ഇസ്രായേലിനെതിരേ പൊട്ടിത്തെറിച്ച് സൗദി രാജകുമാരന്‍; അതും ഇസ്രായേല്‍ മന്ത്രി പങ്കെടുത്ത ചര്‍ച്ചയില്‍



​ഇസ്രായേല്‍ കൊളോണിയല്‍ രാജ്യം

Photo Credit: pixabay

പടിഞ്ഞാറന്‍ കൊളോണിയല്‍ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന രാജ്യമാണ് ഇസ്രായേലെന്ന് അമേരിക്കയിലും ബ്രിട്ടനിലും അംബാസഡറായി സേവനമനുഷ്ഠിച്ച തുര്‍ക്കി അല്‍ ഫൈസല്‍ കുറ്റപ്പെടുത്തി. ദീര്‍ഘകാലം സൗദി ഇന്റലിജന്‍സ് വിഭാഗം മേധാവിയുമായിരുന്നു അദ്ദേഹം. മിഡിലീസ്റ്റിലെ അവസാന കൊളോണിയല്‍ രാജ്യമാണ് ഇസ്രായേല്‍. 1948ല്‍ ലക്ഷക്കണക്കിന് ഫലസ്തീനികളെ കുടിയിറക്കി സ്ഥാപിച്ച രാഷ്ട്രം ഫലസ്തീനികളുടെ ബാക്കി പ്രദേശങ്ങള്‍ കൂടി കവര്‍ന്നെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഫലസ്തീനികള്‍ കോണ്‍സന്‍ട്രേഷന്‍ ക്യാംപില്‍

Photo Credit: pixabay

നിസ്സാരമായ സുരക്ഷാ ആരോപണങ്ങള്‍ ഉന്നയിച്ച് ഫലസ്തീനികളെ കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളിലാക്കി പീഡിപ്പിക്കുകയാണ് ഇസ്രായേല്‍ ചെയ്യുന്നത്. കുട്ടികളും പ്രായമായവരും സ്ത്രീകളും പുരുഷന്‍മാരും നീതിയുടെ തരിമ്പു പോലും ലഭിക്കാതെ മരിച്ചൊടുങ്ങുകയാണവിടെ. അവിടെയുള്ള വീടുകള്‍ തോന്നിയ പോലെ പൊളിച്ചുമാറ്റുകയും തോന്നുന്നവരെയെല്ലാം കൊന്നൊടുക്കുകയും ചെയ്യുകയാണവര്‍- തുര്‍ക്കി അല്‍ ഫൈസല്‍ പറഞ്ഞു.

​ഫലസ്തീന്‍ രാഷ്ട്രമില്ലാതെ അനുരഞ്ജനമില്ല

Photo Credit: pixabay

ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായ ഒരു രാഷ്ട്രം യാഥാര്‍ഥ്യമാവാതെ ഇസ്രായേലുമായുള്ള ബന്ധം സാധാരണനിലയിലാക്കാന്‍ സാധ്യമല്ലെന്നും അദ്ദേഹം തുറന്നടിച്ചു. ഫലസ്തീനികളെ പങ്കെടുപ്പിക്കാതെയുള്ള ഒരു സമാധാനവും ശാശ്വതമാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അയല്‍ രാജ്യങ്ങളായ യുഎഇയും ബഹ്‌റൈനും ഇസ്രായേലുമായുള്ള നല്ല ബന്ധം തടുരാന്‍ കരാറിലൊപ്പിട്ട സാഹചര്യത്തിലാണ് തുര്‍ക്കി അല്‍ ഫൈസലിന്റെ പരമാര്‍ശം. യുഎഇക്കും ബഹ്‌റൈനിനും പിന്നാലെ സൗദിയും ഇസ്രായേലുമായി അടുക്കുകയാണെന്ന വിലയിരുത്തലുകള്‍ക്കിടയിലാണ് ഇസ്രായേലിനെതിരേ ശക്തമായ വിമര്‍ശനവുമായി ഇദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.

​സല്‍മാന്‍ രാജാവിന്റെ അടുപ്പക്കാരന്‍

Photo Credit: pixabay

സൗദി ഭരണത്തില്‍ ഔദ്യോഗിക സ്ഥാനങ്ങളൊന്നും വഹിക്കുന്നില്ലെങ്കിലും മുന്‍ ഇന്റലിജന്‍സ് മേധാവി കൂടിയായ തുര്‍ക്കി അല്‍ ഫൈസല്‍, ഭരണാധികാരിയായ സല്‍മാന്‍ രാജാവിന്റെ അടുപ്പക്കാരനായാണ് വിലയിരുത്തപ്പെടുന്നത്. ഇസ്രായേലുമായി ബന്ധം മെച്ചപ്പെടുത്താന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നടത്തുന്ന നീക്കങ്ങളില്‍ സല്‍മാന്‍ രാജാവിന് വിയോജിപ്പുള്ളതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 1967നു മുമ്പുള്ള അതിര്‍ത്തികളോടെയുള്ള ഫലസ്തീന്‍ രാഷ്ട്രം വേണമെന്നാണ് സൗദിയുടെ പ്രഖ്യാപിത നിലപാട്. ഈ സാഹചര്യത്തിലാണ് തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരന്റെ പ്രസ്താവനയ്ക്ക് പ്രസക്തിയേറുന്നത്.

​ഖേദകരമെന്ന് ഇസ്രായേല്‍ വിദേശകാര്യമന്ത്രി

Photo Credit: pixabay

ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഗബി അഷ്‌ക്കനാസി കേട്ടുകൊണ്ടിരിക്കെയായിരുന്നു ഇസ്രായേലിനെതിരായ രാജകുമാരന്റെ രോഷപ്രകടനം. തുര്‍ക്കി അല്‍ ഫൈസല്‍ സംസാരിച്ചതിന് തൊട്ടുടനെ ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ച ഇസ്രായേല്‍ വിദേശകാര്യമന്ത്രി, സൗദി പ്രതിനിധിയുടെ പരാമര്‍ശങ്ങള്‍ ഖേദകരമാണെന്ന് അഭിപ്രായപ്പെട്ടു. മധ്യപൗരസ്ത്യ ദേശത്ത് നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ അന്തസ്സത്തയ്ക്ക് ചേര്‍ന്നതല്ല അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങളെന്നും ഇസ്രായേല്‍ വിദേശകാര്യമന്ത്രി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ