ആപ്പ്ജില്ല

കൊവിഡ് വ്യാപനം കുറഞ്ഞു; ഇനി ഏഴിടങ്ങളില്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് യുഎഇ

ഒരേ വീട്ടിലെ അംഗങ്ങള്‍ സ്വകാര്യവാഹനത്തില്‍ യാത്ര ചെയ്യുമ്പോൾ ഇനി മാസ്ക് ധരിക്കേണ്ടെന്ന് യുഎഇ

Samayam Malayalam 23 Sept 2021, 11:39 am
അബുദാബി: കൊവിഡ് വ്യാപനത്തിന്‍റെ തോത് രാജ്യത്ത് ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍ യുഎഇയിലെ നിശ്ചിത സ്ഥലങ്ങളില്‍ മാസ്‌ക് ഒഴിവാക്കാന്‍ അനുമതി നല്‍കി അധികൃതര്‍. ദേശീയ ദുരന്ത നിവാരണ സമിതിയും യുഎഇ ആരോഗ്യ മന്ത്രാലയവുമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യം കൈക്കൊണ്ട ശക്തമായ കൊവിഡ് നിയന്ത്രണങ്ങളുടെയും വാക്‌സിനേഷന്‍ ക്യാംപയിന്‍റെ കാര്യത്തില്‍ നേടിയ മികവിന്‍റെയും ഫലമായാണ് രോഗ വ്യാപനം തടഞ്ഞു നിര്‍ത്താന്‍ സാധിച്ചതെന്നും അധികൃതര്‍ പറയുന്നു. ജനങ്ങളുടെ ഭാഗത്തു നിന്നുണ്ടായ പൂര്‍ണ സഹകരണവും ഇക്കാര്യത്തില്‍ നിര്‍ണായകമായി.
Samayam Malayalam face masks are no longer mandatory in certain places in uae
കൊവിഡ് വ്യാപനം കുറഞ്ഞു; ഇനി ഏഴിടങ്ങളില്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് യുഎഇ


എവിടെയെല്ലാം മാസ്‌ക്ക് ഒഴിവാക്കാം


ഏഴിടങ്ങളിലാണ് മാസ്‌ക് ധാരണത്തിന്‍റെ കാര്യത്തില്‍ ഇളവ് അനുവദിക്കുക. ഇതു പ്രകാരം പൊതുസ്ഥലങ്ങളില്‍ വ്യായാമം ചെയ്യുമ്പോള്‍ മാസ്‌ക് ധരിക്കേണ്ടതില്ല. ഒരേ വീട്ടിലെ അംഗങ്ങള്‍ സ്വകാര്യവാഹനത്തില്‍ യാത്ര ചെയ്യുമ്പോഴും മാസ്‌ക് വേണ്ട. ബീച്ച് സന്ദര്‍ശകര്‍ക്കും ഓപ്പണ്‍ നീന്തല്‍ക്കുളങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കും മാസ്‌ക്ക് ഒഴിവാക്കാം. അടച്ചിട്ട സ്ഥലങ്ങളില്‍ തനിച്ച് ഇരിക്കുമ്പോഴും, സലൂണുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ എന്നിവിടങ്ങളിലെ സേവനങ്ങള്‍ സ്വീകരിക്കുമ്പോഴും മെഡിക്കല്‍ സെന്‍ററുകളിലും ക്ലിനിക്കുകളിലും ചികില്‍സാ ആവശ്യത്തിനും മാസ്‌ക് ധരിക്കേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍, ഇവിടങ്ങളില്‍ മാസ്‌ക്ക് ധരിക്കാത്ത ആളുകള്‍ തമ്മില്‍ രണ്ട് മീറ്റര്‍ അകലം പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.

മറ്റിടങ്ങളില്‍ ജാഗ്രതക്കുറവ് പാടില്ല


അതേസമയം, മാസ്‌ക് ധാരണത്തിന്‍റെ കാര്യത്തില്‍ ഇളവില്ലാത്ത മറ്റു സ്ഥലങ്ങളില്‍ ശരിയായ മാസ്‌ക്കുകള്‍ ശരിയായ രീതിയില്‍ ധരിക്കണമെന്നും ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചു. കൊവിഡ് പ്രതിരോധത്തിനുള്ള ഏറ്റവും ശക്തവും ഫലപ്രദവുമായ മാര്‍ഗം മാസ്‌ക്ക് ധാരണമാണ്. ചില ഇടങ്ങളില്‍ മാസ്‌ക് ധരിക്കുന്നതില്‍ ഇളവുകള്‍ നല്‍കിയെന്നു കരുതി ഇക്കാര്യത്തില്‍ ജാഗ്രതക്കുറവ് പാടില്ലെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അത് രോഗ വ്യാപനം വീണ്ടും ശക്തിപ്പെടുത്താന്‍ ഇടവരുത്തുകയും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യം സൃഷ്ടിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

മാസത്തിലൊരിക്കല്‍ പിസിആര്‍ ടെസ്റ്റ്


അതിനിടെ, പൊതുസ്ഥലങ്ങളിലേക്കുള്ള പ്രവേശനം ഉറപ്പാക്കുന്നതിനായുള്ള ഗ്രീന്‍പാസ് നിലനിര്‍ത്താന്‍ മാസത്തില്‍ ഒരിക്കല്‍ പി സി ആര്‍ പരിശോധന നടത്തണമെന്ന് അബുദാബി ആരോഗ്യവിഭാഗം അറിയിച്ചു. ഗ്രീന്‍ പാസ് പരിശോധിച്ചാണ് അബുദാബിയിലെ ഷോപ്പിങ് മാളുകളില്‍ സന്ദര്‍ശകരെ പ്രവേശിപ്പിക്കുക. റസ്റ്റോറന്‍റ്, കോഫി ഷോപ്പ്, ജിം, മറ്റു വിനോദ, കായിക കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനത്തിനും ഗ്രീന്‍ പാസ് വേണം. കൂടാതെ റിസോര്‍ട്ട്, മ്യൂസിയം, സാംസ്‌കാരിക കേന്ദ്രങ്ങള്‍, തീം പാര്‍ക്ക്, സ്വകാര്യ, പൊതു സ്‌കൂളുകള്‍, നഴ്സറികള്‍ എന്നിവിടങ്ങളിലും ഗ്രീന്‍ പാസ് പരിശോധിക്കുന്നുണ്ട്.

കുട്ടികൾക്ക് ടെസ്റ്റ് വേണ്ട



അതേസമയം 16 വയസ്സിനു താഴെയുള്ളവര്‍ക്ക് ടെസ്റ്റ് എടുക്കാതെ തന്നെ ഗ്രീന്‍ പാസ് നിലനിര്‍ത്താം. രണ്ടാം ഡോസ് എടുത്ത് ആറ് മാസത്തിനകം ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്നും ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശമുണ്ട്. ആറ് മാസം പിന്നിട്ടിട്ടും വാക്സിന്‍ എടുക്കാത്തവര്‍ക്ക് നല്‍കിയ ഒരു മാസത്തെ ഇളവുകാലം സെപ്റ്റംബര്‍ 20ന് അവസാനിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ