ആപ്പ്ജില്ല

UAE Weather : യുഎഇയിലെ കനത്ത മഴ സ്വയം വരുത്തിവച്ചതോ? കൃത്രിമ മഴമേഖങ്ങള്‍ വില്ലനായോ? എന്താണ് സത്യം?

Today UAE Weather Forecast: കഴിഞ്ഞ 75 വര്‍ഷത്തിനിടയില്‍ ഇത്രശക്തമായ മഴ യുഎഇയില്‍ പെയ്യുന്നത് ഇതാദ്യമായാണ് എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടുകള്‍.

Edited byസുമയ്യ തെസ്നി കെപി | Samayam Malayalam 18 Apr 2024, 1:03 pm

ഹൈലൈറ്റ്:

  • രാജ്യത്ത് മഴ ലഭ്യത ഉറപ്പാക്കുന്നതിന് 2024ല്‍ യുഎഇ 300 ക്ലൗഡ് സീഡിംഗ് ദൗത്യങ്ങള്‍ നടത്തുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
  • തെക്കുപടിഞ്ഞാറന്‍ ഭാഗങ്ങളില്‍ നിന്ന് വളരെ ശക്തമായ ന്യൂനമര്‍ദം രാജ്യത്തേക്ക് നീങ്ങി.
  • സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ഇതുമായി ബന്ധപ്പെട്ട വലിയ രീതിയിലുള്ള പ്രചാരണങ്ങൾ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam UAE Weather
ദുബായ്: കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി യുഎഇയിലും ഒമാനിലും പെയ്ത അതിശക്തമായ മഴയില്‍ വലിയ നാശനഷ്ടങ്ങളാണുണ്ടായത്. ഒമാനില്‍ ഇരുപതോളം പേര്‍ മഴയെത്തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ പെട്ട് മരണപ്പെട്ടു. യുഎഇയില്‍ ഒരു സ്വദേശി പൗരന്‍ ഒഴുക്കില്‍പ്പെട്ട് മരണപ്പെടുകയുണ്ടായി. ദുബായ് ഉള്‍പ്പെടെ യുഎഇ നഗരങ്ങളില്‍ വലിയ തോതില്‍ വെള്ളം കെട്ടിക്കിടന്നതു കാരണം ജനജീവിതം തന്നെ നിശ്ചലമാവുന്ന സ്ഥിതിയുണ്ടായി. പൊതുവെ വരണ്ട കാലാവസ്ഥയുണ്ടാവാറുള്ള യുഎഇയില്‍ ഇത്തരമൊരു മഴ ലഭിക്കാന്‍ എന്താണ് കാരണം.
സോഷ്യല്‍ മീഡിയയില്‍ പ്രചാരണം

എന്നാല്‍ പൊടുന്നനെയുണ്ടായ ഈ മഴയ്ക്കും കാറ്റിനും കാരണം മനുഷ്യന്റെ കരങ്ങളാണോ? പല സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ഇതുമായി ബന്ധപ്പെട്ട വലിയ രീതിയിലുള്ള പ്രചാരണങ്ങളാണ് നടക്കുന്നത്. യുഎഇ ഭരണകൂടം കൃത്രിമമായി മഴ പെയ്യിക്കാന്‍ ക്ലൗഡ് സീഡിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ടെന്നും അത്തരമൊരു ശ്രമത്തിന്റെ ഫലമാണ് വലിയ നാശം വിതച്ച മഴയ്ക്ക് കാരണമെന്നുമാണ് പ്രചാരണം. നേരത്തേ കൃത്രിമമേഘങ്ങളുടെ സഹായത്തോടെ ദുബായില്‍ ഉള്‍പ്പെടെ മഴ പെയ്യിപ്പിച്ച സംഭവങ്ങളുണ്ടായിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ റെക്കോഡ് മഴയ്ക്കു പിന്നിലും ക്ലൗഡ് സീഡിംഗ് തന്നെയാണ് കാരണമെന്ന് ഉറപ്പിച്ചു പറയാമോ എന്നതാണ് പ്രശ്‌നം.

എന്താണ് ക്ലൗഡ് സീഡിംഗ്?

അന്തരീക്ഷത്തില്‍ മേഘങ്ങളുടെ ഘടനയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി കൃത്രിമമഴ പെയ്യിക്കുന്ന മഴ പെയ്യിപ്പിക്കുന്ന രീതിയാണ് ക്ലൗഡ് സീഡിംഗ് എന്ന പേരില്‍ അറിയപ്പെടുന്നത്. ജെറ്റുകളില്‍ ഘടിപ്പിക്കുന്ന രാസവസ്തുക്കള്‍ വഴി അന്തരീക്ഷത്തിലെ ഈര്‍പ്പത്തെ ഘനീഭവിപ്പിച്ച് മേഘങ്ങളാക്കി മാറ്റിയാണ് ഇത് സാധ്യമാക്കുന്നത്. മേഘങ്ങളില്‍, മഴപെയ്യുവാന്‍ വേണ്ടി നടക്കുന്ന സൂക്ഷ്മ ഭൗതികപ്രവര്‍ത്തനങ്ങള്‍, രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് കൃത്രിമമായി സൃഷ്ടിച്ചാണ് ഇത് ചെയ്യുന്നത്. സില്‍വര്‍ അയോഡൈഡ്, ഡ്രൈ ഐസ് (മരവിപ്പിച്ച കാര്‍ബണ്‍ ഡയോക്‌സൈഡ്) തുടങ്ങിയ പൂജ്യം ഡിഗ്രിയേക്കാള്‍ താഴെ തണുപ്പിച്ച വസ്തുക്കള്‍ മേഘത്തിലേക്ക് പ്രരിപ്പിക്കുകയാണ് ചെയ്യുന്നത്.

300 ക്ലൗഡ് സീഡിംഗ് ദൗത്യങ്ങള്‍

രാജ്യത്ത് മഴ ലഭ്യത ഉറപ്പാക്കുന്നതിന് 2024ല്‍ യുഎഇ 300 ക്ലൗഡ് സീഡിംഗ് ദൗത്യങ്ങള്‍ നടത്തുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജലക്ഷാമം പരിഹരിക്കുന്നതിനുമായി രാജ്യത്തുടനീളം ഇത്തരം പദ്ധതികള്‍ തുടരുമെന്ന് യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രത്തിലെ (നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി) വിഭാഗം ഈ വര്‍ഷം ജനുവരിയില്‍ അറിയിച്ചിരുന്നു. നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയിലെ മഴ വര്‍ധിപ്പിക്കല്‍ ഗവേഷണ വിഭാഗത്തിലെ ശാസ്ത്രജ്ഞരെ ഉദ്ധരിച്ച് അല്‍ അറബിയ ഇംഗ്ലീഷ് മാധ്യമമാണ് ഇതുസംബന്ധിച്ച വിശദ റിപ്പോര്‍ട്ട് നല്‍കിയത്.

പുതിയ മഴയ്ക്ക് കാരണം ക്ലൗഡ് സീഡിംഗ് അല്ല

എന്നാല്‍ കഴിഞ്ഞ ദിവസം പെയ്ത മഴയ്ക്കു കാരണം ക്ലൗഡ് സീഡിംഗ് അല്ലെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയിലെ (എന്‍സിഎം) സീനിയര്‍ മെറ്റീരിയോളജിസ്റ്റ് ഡോ ഹബീബ് അഹമ്മദ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളാണ് അവയില്‍ വീണുപോവരുതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥ നിലനിന്ന കഴിഞ്ഞ ഏതാനും ദിവനസങ്ങളില്‍ ഒരു ക്ലൗഡ് സീഡിംഗ് ഫ്‌ളൈറ്റ് ദൗത്യം പോലും നടത്തിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ചില മാധ്യമ സ്ഥാപനങ്ങളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും പ്രചരിപ്പിക്കുന്ന തെറ്റായ വിവരങ്ങള്‍ വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഏപ്രില്‍ 11ന് തന്നെ രാജ്യത്തുടനീളം അസ്ഥിരമായ കാലാവസ്ഥ, മഴ, ശക്തമായ കാറ്റ്, ഇടിമിന്നല്‍, ആലിപ്പഴ വര്‍ഷം എന്നിവ ഉണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നതായും അദ്ദേഹം അറിയിച്ചു.

കാരണമായത് ന്യൂനമര്‍ദ്ദം

രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ നിന്ന് ആരംഭിക്കുന്ന മഴ മേഘങ്ങള്‍ ഞായറാഴ്ച മുതല്‍ രാജ്യമെമ്പാടും നീങ്ങുമെന്നും ഇത് വ്യത്യസ്ത തീവ്രതയിലുള്ള മഴയ്ക്ക് കാരണമാകുമെന്നുമായിരുന്നു മുന്നറിയിപ്പ്. തെക്കുപടിഞ്ഞാറന്‍ ഭാഗങ്ങളില്‍ നിന്ന് വളരെ ശക്തമായ ന്യൂനമര്‍ദം രാജ്യത്തേക്ക് നീങ്ങി. യുഎഇയുടെ അന്തരീക്ഷത്തിന്റെ മുകളിലെ പാളിയില്‍ ആഴത്തിലുള്ള ന്യൂനമര്‍ദ്ദവും രൂപപ്പെട്ടു. ഞായറാഴ്ച മുതല്‍ അറബിക്കടലില്‍ നിന്ന് ഈര്‍പ്പമുള്ള വായു നീങ്ങിയിരുന്നു. ഇതാണ് രാജ്യത്ത് ശക്തമായ മഴയ്ക്ക് കാരണമായത്. ശക്തമായ കാറ്റ് മൂലം ഒമാനിന് തെക്കും സൗദി അറേബ്യയിലും വികസിച്ച ഈര്‍പ്പം നിറഞ്ഞ മേഘങ്ങള്‍ പെട്ടെന്ന് യുഎഇക്ക് മുകളിലൂടെ നീങ്ങാന്‍ കാരണമായതായും അദ്ദേഹം അറിയിച്ചു. വരും ദിവസങ്ങളില്‍ കാലാവസ്ഥ സ്ഥിരമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും അല്‍ ഐനിലും പരിസരത്തും കുറച്ച് ദിവസങ്ങള്‍ കൂടി മേഘാവൃതമായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ആഗോള താപനത്തിന്റെ അനന്തര ഫലം

അതേസമയം, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമാണ് മിഡിലീസ്റ്റ് രാജ്യങ്ങളില്‍ കഴിഞ്ഞ ദിവസമുണ്ടായ മഴയ്ക്ക് കാരണമെന്നാണ് ലണ്ടന്‍ ഇംപീരിയല്‍ കോളേജിലെ കാലാവസ്ഥാ ശാസ്ത്ര വകുപ്പിലെ സീനിയര്‍ ലക്ചറര്‍ ഫ്രെഡറിക് ഓട്ടോ പറയുന്നത്. ശൂന്യതയില്‍ നിന്ന് മേഘങ്ങളെ സൃഷ്ടിക്കാന്‍ കഴിയില്ല. കാലാവസ്ഥ ചൂടുപിടിക്കുമ്പോള്‍ ലോകമെമ്പാടും മഴ വളരെ കനത്തതായി മാറും. കാരണം ചൂടുള്ള അന്തരീക്ഷത്തിന് കൂടുതല്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ കഴിയും. ഇതാണ് മേഘങ്ങളായി രൂപപ്പെടുന്നത്. ക്ലൗഡ് സീഡിംഗിന് ശൂന്യതയില്‍ നിന്ന് മേഘങ്ങളെ സൃഷ്ടിക്കാന്‍ കഴിയില്ല. വലിയ തോതിലുള്ള ഈര്‍പ്പം അന്തരീക്ഷത്തില്‍ ഉണ്ടെങ്കിലേ അതിനെ മഴ മേഘമാക്കി കൃത്രിമ വഴിയിലൂടെ മാറ്റാന്‍ പറ്റുകയുള്ളൂ. ഈര്‍പ്പമില്ലാതെ മേഘങ്ങള്‍ ഉണ്ടാകില്ലെന്നും അവള്‍ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ കാരണം യുഎഇ, ഒമാന്‍ എന്നിവിടങ്ങളിലെ പോലെ അതിതീവ്രമായ മഴ പലയിടത്തും കൂടുതലായി ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലെ കാലാവസ്ഥാ നിരീക്ഷകന്‍ ഗാബി ഹെഗര്‍ല്‍ പറഞ്ഞു. വായു ചൂടാകുന്നതാണ് അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടാന്‍ കാരണമാവുന്നത്. കനത്ത മഴയ്ക്ക് അനുയോജ്യമായ സാഹചര്യങ്ങള്‍ ഉണ്ടാകുന്നത് അതുകൊണ്ടാണ്- അവര്‍ പറഞ്ഞു.
ഓതറിനെ കുറിച്ച്
സുമയ്യ തെസ്നി കെപി
സുമയ്യ തെസ്നി കെപി, സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസര്‍ ആണ്. കോട്ടയം മഹാത്മാഗാന്ധി യുണിവേഴ്‌സിറ്റിയിൽ നിന്നും ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കി. 5 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. തുടക്കം എംവി നികേഷ് കുമാർ നേതൃത്വം നൽകുന്ന റിപ്പോർട്ടർ ടിവിയിലെ ഓൺലെെൻ വിഭാ​ഗത്തിൽ ആയിരുന്നു. 2020 മുതൽ സമയം മലയാളത്തിനൊപ്പം ഉണ്ട്. നിലവിൽ ഗൾഫ് ഡെസ്കിൽ ആണ് പ്രവർത്തിക്കുന്നത്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ