ദുബായ്: കൊവിഡ് വൈറസിന്റെ വ്യാപനം ലോകത്തെമ്പാടും ജീവിത രീതികളില്‍ വലിയ മാറ്റങ്ങളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ആഢംബരങ്ങള്‍ക്കും ധാരാളിത്തത്തിനും പേരു കേട്ട അറബ് വിവാഹങ്ങളെയും കൊവിഡ് വലിയ തോതില്‍ മാറ്റിയിരിക്കുന്നു. ഒരു അറബ് വിവാഹത്തിന് ശരാശരി 683,000 ദിര്‍ഹം (1.3 കോടി രൂപ) ചെലവ് വരുമെന്ന് 2017ല്‍ സായിദ് സര്‍വകലാശാല നടത്തിയ ഒരു പഠനത്തില്‍ വ്യക്തമായിരുന്നു. വധുവിന് നല്‍കേണ്ട മഹ്റ് ഉള്‍പ്പെടെയുള്ള ചെലവുകളാണിത്. എന്നാല്‍ ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് ദിവസങ്ങളോളം നീണ്ടു നില്ക്കുന്ന വിവാഹ മാമാങ്കങ്ങള്‍ നടത്തിയിരുന്ന അറബികളും കൊവിഡ് കാലത്തെ പുതിയ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകഴിഞ്ഞു.
ഇതിന് ഉദാഹരണമാണ് യുഎഇയിലെ അഞ്ച് കേന്ദ്രങ്ങളിലായി നടന്ന ഓണ്‍ലൈന്‍ സമൂഹ വിവാഹം. കമ്മ്യൂണിറ്റി ഡെവലപ്മെന്റ് മന്ത്രാലയത്തിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. ദുബായ്, അബുദാബി, അല്‍ ഐന്‍, ഷാര്‍ജ, അജ്മാന്, റാസല്‍ഖൈമ, ഉമ്മുല്‍ ഖുവൈന്‍, ഫുജൈറ എന്നീ എമിറേറ്റുകളില്‍ നിന്നുള്ള വധൂവരന്മാരാണ് ചടങ്ങില്‍ വിവാഹിതരായത്.
Also Read: ടൂറിസം, ആരോഗ്യം മേഖലകളില്‍ തൊഴിലവസരങ്ങൾ വര്‍ദ്ധിപ്പിക്കും; പ്രഖ്യാപനവുമായി സൗദി അറേബ്യ
ദുബായ് അല്‍ വഖ്റയിലെ അല്‍ ബൈത്ത് മുതവഹിദ് ഹാള്‍, അല്‍ഐനിലെ പോലിസ് ഓഫീസേഴ്സ് ക്ലബ്ബ്, ഷാര്‍ജയിലെ അല്‍ മവാലിഹ് മജ്ലിസ്, റാസല്‍ ഖൈമയിലെ അല്‍ ബൈത്ത് മുതവഹിദ് ഹാള്‍, ഫുജൈറയിലെ അല്‍ ബുസ്താന്‍ ഹാള്‍ എന്നിവിടങ്ങളിലായിരുന്നു കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പൂര്‍ണമായി പാലിച്ചുകൊണ്ട് ചടങ്ങുകള്‍ നടന്നത്. ഓരോ കേന്ദ്രത്തിലും 20 വീതം വരന്മാര് സന്നിഹിതരായി.
വെര്‍ച്വല്‍ വിവാഹത്തില്‍ ദുബൈ ഭരണാധികാരി ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉള്‍പ്പെടെയുള്ള വിശിഷ്ടാതിഥികളും പങ്കെടുത്തു.
വധൂവരന്മാര്ക്ക് വിവാഹ മംഗളാശംസകള്‍ നേര്‍ന്ന അദ്ദേഹം, വിവാഹച്ചടങ്ങുകളിലെ ലാളിത്യവും എളിമയും ജീവിതത്തിലുട നീളം തുടരാന്‍ കഴിയട്ടെ എന്നും ആശംസിച്ചു. കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കുന്നതില്‍ യുഎഇ ഭരണകൂടം പുലര്‍ത്തുന്ന ജാഗ്രതയുടെ ഉദാഹരണമാണിതെന്ന് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് മന്ത്രി ഹിസ്സ ഈസ അബൂഹുമൈദ് അഭിപ്രായപ്പെട്ടു. യുഎഇയുടെ ഐക്യവും സ്നേഹവും ഇതിലൂടെ പ്രകടമാവുന്നുണ്ടെന്നും അവര്‍ പറഞ്ഞു.