ആപ്പ്ജില്ല

അഞ്ചംഗ യുഎഇ കുടുംബം കൊവിഡ് ബാധിച്ച് മരിച്ചെന്ന് വ്യാജവാര്‍ത്ത; ടി വി റിപ്പോര്‍ട്ടര്‍ക്ക് തടവ് ശിക്ഷ

വ്യാജവാര്‍ത്ത ചമച്ചു, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു, ജനങ്ങളില്‍ അനാവശ്യ ഭീതി സൃഷ്ടിക്കാന്‍ ശ്രമം നടത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു അറസ്റ്റ്

Samayam Malayalam 6 Nov 2020, 8:34 am
അബുദാബി: കൊവിഡുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പടച്ചുണ്ടാക്കിയെന്ന കുറ്റത്തിന് ടിവി ചാനല്‍ റിപ്പോര്‍ട്ടര്‍ക്കും അഭിമുഖം നല്‍കിയ ആള്‍ക്കും തടവ് ശിക്ഷ വിധിച്ച് അബുദാബി കോടതി. യുഎഇ കുടുംബത്തിലെ അഞ്ചുപേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായി വ്യാജ വാര്‍ത്ത ചമച്ചതിനാണ് നടപടി.
Samayam Malayalam UAE court
Photo Credit: WAM

കൊവിഡ് വ്യാപനം ശക്തമായ ആഗസ്തിലായിരുന്നു കേസിനാസ്പദമായ സംഭവം. സ്വദേശി കുടുംബത്തിലെ അഞ്ചു പേര്‍ കൊവിഡ് ബാധിച്ച് മരിച്ചുവെന്ന് ഒരാള്‍ പറയുന്നത് അബുദാബി സ്‌പോര്‍ട്‌സ് ചാനല്‍ റിപ്പോര്‍ട്ടര്‍ വാര്‍ത്തയായി നല്‍കുകയായിരുന്നു. ഈ വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയുമുണ്ടായി.

അന്നുതന്നെ വാര്‍ത്ത വ്യാജമാണെന്നും ചാനലില്‍ പറയുന്ന ഒരു കുടുംബം യുഎഇയിലില്ലെന്നും നാഷനല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി വ്യക്തമാക്കിയിരുന്നു. വ്യാജവാര്‍ത്ത പുറത്തുവന്നയുടന്‍ ടിവി റിപ്പോര്‍ട്ടറെയും അഭിമുഖം നല്‍കിയ വ്യക്തിയെയും പോലിസ് അറസ്റ്റ് ചെയ്ത് കേസെടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വാര്‍ത്ത ഇല്ലാത്തതാണെന്ന് പബ്ലിക് പ്രൊസിക്യൂഷന്‍ സ്ഥിരീകരിച്ചു.

Also Read: നിയമം കര്‍ശനമാക്കി ഷാര്‍ജ; ഫാമിലി ഏരിയയില്‍ നിന്ന് 6000ത്തിലേറെ പ്രവാസി ബാച്ചിലേഴ്‌സിനെ ഒഴിപ്പിച്ചു

വ്യാജവാര്‍ത്ത ചമച്ചു, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു, ജനങ്ങളില്‍ അനാവശ്യ ഭീതി സൃഷ്ടിക്കാന്‍ ശ്രമം നടത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു അറസറ്റ്. തെറ്റായ വാര്‍ത്ത മാധ്യമങ്ങളിലൂടെ പ്രചരിക്കാനിടയായ സാഹചര്യങ്ങളെ കുറിച്ച് അബുദാബി മീഡിയ വിഭാഗവും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് റിപ്പോര്‍ട്ടറെ ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യുകയും ഇയാള്‍ക്കെതിരേ പിഴ ചുമത്തുകയും ചെയ്തിരുന്നു. കേസ് പരിഗണിച്ച യുഎഇ ഫെഡറല്‍ കോടതി രണ്ട് വര്‍ഷം തടവിനാണ് ഇരുവരെയും ശിക്ഷിച്ചിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ