ആപ്പ്ജില്ല

33 വര്‍ഷത്തിനു ശേഷം യുഎഇക്ക് വീണ്ടും യുഎന്‍ രക്ഷാ സമിതി അംഗത്വം; ആഹ്ലാദം പങ്കിട്ട് നേതാക്കള്‍

2022-23 വര്‍ഷത്തേക്കാണ് യുഎഇ ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങളെ യുഎന്‍ ജനറല്‍ അസംബ്ലി വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തത്. 193 അംഗ ജനറല്‍ അസംബ്ലിയില്‍ മൂന്നില്‍ രണ്ട് അംഗങ്ങളുടെ പിന്തുണയാണ് വേണ്ടതെങ്കിലും 179 വോട്ടുകള്‍ നേടിയാണ് യുഎഇ രക്ഷാസമതിയില്‍ അംഗത്വം നേടിയത്.

Samayam Malayalam 12 Jun 2021, 10:33 am
അബൂദാബി: 33 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം യുഎന്‍ രക്ഷാ സമിതിയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പട്ട് യുഎഇ. 2022-23 വര്‍ഷത്തേക്കാണ് യുഎഇ ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങളെ യുഎന്‍ ജനറല്‍ അസംബ്ലി വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തത്. 193 അംഗ ജനറല്‍ അസംബ്ലിയില്‍ മൂന്നില്‍ രണ്ട് അംഗങ്ങളുടെ പിന്തുണയാണ് വേണ്ടതെങ്കിലും 179 വോട്ടുകള്‍ നേടിയാണ് യുഎഇ രക്ഷാസമതിയില്‍ അംഗത്വം നേടിയത്. നിലവില്‍ വന്ന 1971 മുതല്‍ യുഎന്നില്‍ അംഗമായിരുന്ന യുഎഇ 1986-87 കാലത്താണ് ഇതിനു മുമ്പ് രക്ഷാ സമിതിയില്‍ അംഗമായത്. യുഎഇക്കൊപ്പം അല്‍ബേനിയ, ബ്രസീല്‍, ഗാബോണ്‍, ഘാന എന്നീ രാജ്യങ്ങളും പുതുതായി യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
Samayam Malayalam uae is elected to the un security council
33 വര്‍ഷത്തിനു ശേഷം യുഎഇക്ക് വീണ്ടും യുഎന്‍ രക്ഷാ സമിതി അംഗത്വം; ആഹ്ലാദം പങ്കിട്ട് നേതാക്കള്‍


​ആഹ്ലാദം പങ്കുവച്ച് യുഎഇ ഭരണാധികാരികള്‍

യുഎന്‍ രക്ഷാ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷവും ആഹ്ലാദവും പങ്കുവച്ച യുഎഇ ഭരണാധികാരികള്‍, ആഗോള തലത്തില്‍ കൂടുതല്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുമെന്ന് വാഗ്ദാനം ചെയ്തു. അന്താരാഷ്ട്ര തലത്തിലെ സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് രക്ഷാ സമതി അംഗത്വം ഉപയോഗിക്കുമെന്ന് അബൂദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രിം കമാന്ററുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ട്വിറ്ററില്‍ പ്രതികരിച്ചു. രാജ്യം സ്ഥാപിതമായതു മുതല്‍ തുടരുന്ന അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്താന്‍ പുതിയ അവസരം ഉപയോഗപ്പെടുത്തും. അന്താരാഷ്ട്ര സമൂഹവുമായി സഹകരിച്ച് ലോകം അനുഭവിക്കുന്ന ഗുരുതരമായ വെല്ലുവിളികളെ നേരിടുന്നതില്‍ തങ്ങളുടെ പങ്ക് വഹിക്കാന്‍ യുഎഇക്ക് എന്നും സാധിച്ചിട്ടുണ്ട്. അതുതന്നെയാണ് യുഎന്‍ രക്ഷാ സമിതി അംഗത്വത്തിന് യുഎഇയെ പ്രാപ്തമാക്കിയതും- അദ്ദേഹം വ്യക്തമാക്കി.

​അഭിനന്ദനം അറിയിച്ച് ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ്

രക്ഷാസമിതി അംഗത്വം അന്താരാഷ്ട്ര തലത്തില്‍ യുഎഇ കൈവരിച്ച സ്ഥാനവും രാജ്യം മുന്നോട്ടുവയ്ക്കുന്ന വികസന മോഡലിന് ലഭിച്ച അംഗീകാരവുമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂം ട്വിറ്ററില്‍ കുറിച്ചു. രക്ഷാ സമിതി അംഗമെന്ന നിലയില്‍ സജീവവും സക്രിയവുമായ ഇടപെടുലകള്‍ യുഎഇ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച വിദേശകാര്യ മന്ത്രി ശെയ്ഖ് അബ്ദുല്ല ബിന്‍ സിയാദിന്റെ നേതൃത്വത്തിലുള്ള നയതന്ത്രസംഘത്തെ അദ്ദേഹം അഭിനന്ദിക്കുകുയം ചെയ്തു.

​2022 ജനുവരിയില്‍ സ്ഥാനമേല്‍ക്കും

വോട്ടെടുപ്പിന് മുമ്പായി യുഎന്‍ ജനറല്‍ അസംബ്ലിയില്‍ സംസാരിച്ച യുഎന്നിലെ യുഎഇ അംബാസഡര്‍ ലാന നസീബ, അന്താരാഷ്ട്ര തലത്തില്‍ വലിയ സംഭാവനകള്‍ അര്‍പ്പിക്കാന്‍ തന്റെ രാജ്യത്തിന് സാധിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. ചലനാത്മകവും ദീര്‍ഘവീക്ഷണവുമുള്ള ഒരു രാജ്യമാണ് തങ്ങളുടേത്. യുഎന്‍ രക്ഷാ സമിതി അംഗത്വം അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ ക്രിയാത്മകമായി ഇടപെടാല്‍ യുഎഇക്ക് അവസരം നല്‍കുമെന്നും അവര്‍ പറഞ്ഞു. ഏഷ്യാ പസഫിക് മേഖലയെ പ്രതിനിധീകരിച്ച് 2022 ജനുവരി മുതലാണ് യുഎഇക്ക് രക്ഷാ സമിതിയില്‍ സീറ്റ് ലഭിക്കുക. നിലവില്‍ തുനീഷ്യയാണ് ഈ മേഖലയിലെ പ്രതിനിധി.

ആര്‍ട്ടിക്കിള്‍ ഷോ