ബെംഗളൂരു: കുടുംബത്തിലെ ബന്ധുക്കൾക്കൊപ്പം നൃത്തം ചെയ്തതിനെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. ബെംഗളൂരുവിലെ അന്നപൂർണശ്വരി നഗറിൽ കഴിഞ്ഞ ബുധനാഴ്ച നടന്ന കൊലപാതകത്തിലാണ് ബി ആർ കാന്തരാജു (40) എന്നയാൾ പോലീസിൻ്റെ പിടിയിലായി. രൂപ ജി എച്ച് (32) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
ഭാര്യയ്ക്ക് കുടുംബത്തിൽ തന്നെയുള്ള രണ്ട് പുരുഷന്മാരുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്നാണ് പ്രതി കൊല നടത്തിയത്. സെപ്റ്റംബർ 19ന് കുടുംബാംഗങ്ങൾ നടത്തിയ മൂന്ന് ദിവസത്തെ വിനോദയാത്രയ്ക്കിടെ ബന്ധുക്കൾക്കൊപ്പം രൂപ നൃത്തം ചെയ്തിരുന്നു. ചിക്കമംഗളൂരുവിന് സമീപത്തുള്ള ഒരു റിസോർട്ടിൽ കുടുംബസമ്മേതം താമസിക്കുകയും ചെയ്തിരുന്നു. ഇതിനിടെ നടന്ന ക്യാമ്പ്ഫയർ ആഘോഷത്തിനിടെയാണ് രൂപ ബന്ധുക്കൾക്കൊപ്പം നൃത്തം ചെയ്യുകയും ചെയ്തത്.
സെപ്റ്റംബർ 21ന് ദമ്പതികൾ ബെംഗളൂരുവിലേക്ക് മടങ്ങി. വീട്ടിലെത്തിയ ശേഷം ബന്ധുക്കൾക്കൊപ്പം നൃത്തം ചെയ്തതിൽ കാന്തരാജു ഭാര്യയെ ചോദ്യം ചെയ്തു. അടുത്ത ബന്ധുക്കൾക്കൊപ്പം നൃത്തം ചെയ്ത നടപടിയെ സംശയത്തോടെ കണ്ട ഭർത്താവിൻ്റെ ആരോപണം രൂപ തള്ളുകയും ചെയ്തു. എന്നാൽ അടുത്ത ദിവസവും കാന്തരാജു ഇക്കാര്യം പറയുകയും തർക്കിക്കുകയും ചെയ്തു. തർക്കം വഴക്കിലേക്ക് നീങ്ങിയതോടെ മുറിയിൽ കരുതിയിരുന്ന സ്ക്രൂഡ്രൈവറും കത്തിയും ഉപയോഗിച്ച് ഇയാൾ രൂപയെ കുത്തുകയായിരുന്നു. യുവതിയുടെ കഴുത്തിലും ശരീരത്തിലുമായിട്ടാണ് കുത്തേറ്റത്.
കൊല നടത്തിയ ശേഷം കാന്തരാജു വീട്ടിൽ നിന്നും രക്ഷപ്പെട്ടു. ഗുരുതര മുറിവുകളുമായി രൂപയെ വീട്ടിൽ നിന്നും കണ്ടെത്തിയതിന് പിന്നാലെ സഹോദരി ലത എച്ച്ജി അന്നപൂർണേശ്വരിനഗർ പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. മരിച്ച നിലയിലാണ് യുവതിയെ സഹോദരി കണ്ടെത്തിയത്. സഹോദരിയെ കൊലപ്പെടുത്തിയത് കാന്തരാജു ആണെന്നാണ് ലത പരാതിയിൽ വ്യക്തമാക്കിയിരുന്നത്.
ഇൻസ്പെക്ടർ ബിഎൻ ലോഹിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ അന്വേഷണത്തിനിടെ തെരച്ചിലിനിടെ വെള്ളിയാഴ്ച കാന്തരാജു പിടിയിലാകുകയായിരുന്നു. ഒളിവിൽ പോയതിന് പിന്നാലെ പണം ആവശ്യപ്പെട്ട് ഇയാൾ നിരവധി പേരെ സ്വന്തം ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഫോൺ ചെയ്ത ശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച പണം ആവശ്യപ്പെട്ടുള്ള ഫോൺ കോളിന് ശേഷം പണം വാങ്ങാൻ എത്തിയപ്പോഴാണ് കാന്തരാജു പിടിയിലായത്. ഭാര്യയ്ക്ക് ബന്ധുക്കളായ യുവാക്കളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമായതെന്ന് ഇയാൾ പോലീസിനോട് വ്യക്തമാക്കി. മഹാലാക്ഷ്മി ലേ ഔട്ടിലുള്ള ഒരു വ്യവസായിയുടെ പക്കൽ നിന്നാണ് പണം വാങ്ങാനായി ഇയാൾ എത്തിയത്. കന്തരാജുവിനും രൂപയ്ക്കും ഏഴ് വയസുള്ള ഒരു മകനുണ്ട്.