ആപ്പ്ജില്ല

മദ്യപാനിയായ പിതാവിന്റെ നിരന്തര പീഡനം; സഹിക്കെട്ട് പത്താം ക്ലാസുകാരി ജീവനൊടുക്കി

മുറിക്കുള്ളിൽനിന്ന് കണ്ടെടുന്ന ആത്മഹ്യക്കുറിപ്പിൽ പിതാവിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പെൺകുട്ടി വെളിപ്പെടുത്തിയത്. പോലീസിൽ ചേർന്ന് പിതാവിനോട് പ്രതികാരം ചെയ്യണമെന്നായിരുന്നു തന്റെ ആ​​ഗ്രഹമെന്ന് പെൺകുട്ടി കുറിച്ചു.

Samayam Malayalam 18 Apr 2020, 1:45 pm
ആഗ്ര: മദ്യപാനിയായ പിതാവിന്റെ നിരന്തര പീഡനം സഹിക്കാനാകാത്തതിനെ തുടർന്ന് പത്താം ക്ലാസുകാരി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ആഗ്രയിലാണ് വീട്ടിനുള്ളിലെ മുറിയിൽ പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുടെ മുറിയിൽനിന്ന് പോലീസ് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. പിതാവിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പെൺകുട്ടി കുറിപ്പിൽ വെളിപ്പെടുത്തിയത്.
Samayam Malayalam alcohol addicted fathers repeat assault class 10 student committed suicide in agra
മദ്യപാനിയായ പിതാവിന്റെ നിരന്തര പീഡനം; സഹിക്കെട്ട് പത്താം ക്ലാസുകാരി ജീവനൊടുക്കി


ആഗ്രയിലെ സദാർ പ്രദേശത്താണ് സംഭവം. വീട്ടിന്റെ രണ്ടാംനിലയിലുള്ള മുറിക്കുള്ളിലെ സീലിങ് ഫാനിലാണ് പെൺകുട്ടി തൂങ്ങിമരിച്ചത്. വീട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് മൃതദേഹം താഴേയിറക്കുകയും പോസ്റ്റുമോർട്ടത്തിനയക്കുകയും ചെയ്തു. മുറിക്കുള്ളിലെ തറയിൽനിന്നാണ് പോലീസിന് പെൺകുട്ടിയുടെ ആത്മഹത്യ കുറിപ്പ് ലഭിച്ചത്. തന്നെയും അമ്മയെയും സഹോദരങ്ങളെയും ക്രൂരമായ പീഡനത്തിനിരയാക്കുന്ന പിതാവിനോട് പോലീസിൽ ചേർന്ന് പ്രതികാരം ചെയ്യണമെന്നായിരുന്നു തന്റെ ആഗ്രഹമെന്ന് പെൺകുട്ടി ആത്മഹത്യ കുറിപ്പിൽ കുറിച്ചു.

സംഭവത്തിൽ കേസെടുത്ത പോലീസ് പിതാവ് അമർ സിംഗിനെ അറസ്റ്റ് ചെയ്തു. അമർ സിംഗിന് രണ്ടാം ഭാര്യയിലുണ്ടായ മകളാണ് ആത്മഹത്യ ചെയ്ത പെൺകുട്ടി. 25 വർഷം വർഷം മുമ്പാണ് അമർ സിംഗ് പെൺകുട്ടിയുടെ അമ്മയെ വിവാഹം ചെയ്തത്. ഇതിനുമുമ്പ് വിവാഹം ചെയ്തിരുന്ന യുവതിയും ആ ബന്ധത്തിലുണ്ടായ മൂന്ന് കുട്ടികളും ദുരൂഹസാഹചര്യത്തിൽ തീപിടിച്ച് മരിക്കുകയായിരുന്നു. സംഭവത്തിൽ അമർ സിംഗിനെതിരെ കൊലപാതകക്കുറ്റം ചുമത്തി പോലീസ് കേസെടുത്തിരുന്നു. ആ കേസ് പിന്നീട് ഒത്തുതീർപ്പായി.

ഇതിന് പിന്നാലെയാണ് അമർ സിംഗ് വീണ്ടും വിവാഹിതനാകുന്നത്. ഈ ബന്ധത്തിൽ മരിച്ച പെൺകുട്ടി ഉൾപ്പെട അമർ സിംഗിന് മൂന്ന് മക്കളാണുള്ളത്. താനും അമ്മയും സഹോദരങ്ങളുമൊക്കെ വർഷങ്ങളായി ഗാർഹിക പീഡനത്തിന്റെ ഇരകളാണെന്ന് പെൺകുട്ടി ആത്മഹത്യ കുറിപ്പിൽ പറഞ്ഞു. അമർ സിംഗ് മദ്യപിച്ച് വന്ന് ഭാര്യയെയും മക്കളെയും നിരന്തരം മർദ്ദിക്കാറുണ്ടായിരുന്നു. വീട്ടിൽ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി അയാൾ മദ്യവിരുന്ന് ഒരുക്കാറുണ്ടായിരുന്നുവെന്നും പെൺകുട്ടിയുടെ കുറിപ്പില്‍നിന്ന് വ്യക്തമാണെന്ന് പോലീസ് പറ‍ഞ്ഞു.

ആത്മഹത്യ ചെയ്ത ദിവസവും അമർ സിംഗിന്റെ ക്രൂരമർദ്ദനത്തിന് പെൺകുട്ടി ഇരയായിരുന്നു. ഇതിന് പിന്നാലെ സഹിക്കെട്ട പെൺകുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. വീട്ടിലെ അവസ്ഥയെക്കുറിച്ച് ഓർത്ത് മാനസികമായി തളർന്നിരിക്കുകയാണെന്നും ജീവിക്കാനുള്ള എല്ലാ പ്രതീക്ഷയും നശിച്ചതോടെയാണ് ആത്മഹത്യ എന്ന വഴി തെരഞ്ഞെടുത്തതെന്നും പെൺകുട്ടി ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കിയിരുന്നതായും പോലീസ് കൂട്ടിച്ചേർത്തു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്