ആപ്പ്ജില്ല

യുപിയിൽ വീണ്ടും കൂട്ടബലാത്സംഗം; ഇരുപത്തിരണ്ടുകാരിയായ ദളിത് വിദ്യാർഥിനി മരിച്ചു

ബലാത്സംഗത്തിനും ക്രൂരപീഡനത്തിനും ഇരയായ ഗൈസരി ഗ്രാമത്തിലെ വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്. ഹത്‍റാസിൽ കൂട്ടബലാത്സംഗത്തിനിരയായ പത്തൊമ്പതുകാരി മരിച്ച സംഭവത്തിൽ പ്രതിഷേധം തുടരുന്നതിനിടെയാണ് പുതിയ സംഭവം

Samayam Malayalam 1 Oct 2020, 4:30 pm
ലഖ്നൗ: ഉത്തർപ്രദേശിലെ ഹാഥ്രസിൽ പീഡനത്തിനിരയായ പത്തൊമ്പതുകാരി മരിച്ച സംഭവത്തിൽ പ്രതിഷേധം തുടരുന്നതിനിടെ സംസ്ഥാനത്ത് സമാനമായ മറ്റൊരു സംഭവം കൂടി. ബൽറാംപൂരിലെ ഇരുപത്തിരണ്ടുകാരിയായ ദളിത് വിദ്യാർഥിനിയാണ് പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. ബലാത്സംഗത്തിനും ക്രൂരപീഡനത്തിനും ഇരയായ ഗൈസരി ഗ്രാമത്തിലെ വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടതെന്ന് ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേയാണ് റിപ്പോർട്ട് ചെയ്യുന്നത്.
Samayam Malayalam UP Police
പ്രതീകാത്മക ചിത്രം


രണ്ടാം വർഷ ബികോം വിദ്യാർഥിനിയായ പെൺകുട്ടി ഫീസ് അടയ്ക്കുന്നതിനായാണ് ചൊവ്വാഴ്ച സമീപത്തെ ടൗണിലെ കോളേജിൽ പോയതെന്നാണ് വീട്ടുകാർ പറയുന്നത്. ഒരു സ്വകാര്യ സ്ഥാപനത്തിൽ പെൺകുട്ടി ജോലി ചെയ്യുന്നുമുണ്ട്. വീട്ടിലേക്ക് മടങ്ങിവരുന്നതിനിടെ മകളെ തട്ടിക്കൊണ്ടുപോയ സംഘം പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി.

Also Read : യുവതിയുടെ കുടുംബത്തിന് 25 ലക്ഷം നൽകും; കുടുംബത്തിൽ ഒരാൾക്ക് ജോലി; വാഗ്ദാനവുമായി യോഗി

അബോധാവസ്ഥയിലായ നിലയിൽ പെൺകുട്ടി തന്നയൊണ് ഒരു റിക്ഷയിൽ വീട്ടിലേക്കെത്തിയത്. കാലുകളും നട്ടെല്ലും ഒടിഞ്ഞ നിലയിലായിരുന്നു വിദ്യാർഥിനി. ഗുരുതരാവസ്ഥയിലായിരുന്ന പെൺകുട്ടിയെ ഉടൻ വീട്ടുകാർ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിയിൽവെച്ച് തന്നെ മരണം സംഭവിക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ച് പ്രതികരിച്ച ബൽറാംപുർ പൊലീസ് സൂപ്രണ്ടന്‍റ് ദേവ് രഞ്ജൻ പെൺകുട്ടി കയ്യിൽ ഡ്രിപ്പ് കുത്തി വച്ച നിലയിലായിരുന്നു വീട്ടിലേക്കെത്തിയത് എന്നാണ് പറയുന്നത്. 'ചൊവ്വാഴ്ച വൈകീട്ട് പതിവായെത്തുന്ന സമയം കഴിഞ്ഞും പെൺകുട്ടി വീട്ടിലേക്കെത്തിയിരുന്നില്ല. അവളെ വിളിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയിരുന്നില്ല. കുറച്ച് കഴിഞ്ഞ് അവശയായി നിലയിൽ കയ്യിൽ ഡ്രിപ്പ് കുത്തി വച്ചാണ് കുട്ടി റിക്ഷയിലെത്തിയത് എന്നാണ് പറയപ്പെടുന്നത്. ബന്ധുക്കൾ അവളെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിയിൽവെച്ച് മരണം സംഭവിക്കുകയായിരുന്നു.' പോലീസ് പറഞ്ഞു.

വീട്ടിൽ തിരിച്ചെത്തിയപ്പോൾ സംസാരിക്കാൻ കഴിയുന്നില്ലെന്നും 'വളരെയധികം വേദനയിലാണ്, ഞാൻ അതിജീവിക്കുകയുമില്ല' എന്ന വാക്കുകൾ മാത്രമേ അവൾ പറഞ്ഞിരുന്നുള്ളൂവെന്നുമാണ് പെൺകുട്ടിയുടെ അമ്മ പറയുന്നത്.

Also Read: യുപി: ക്രൂരമായി പീഡിപ്പിച്ചു കൊന്ന ദളിത് യുവതിയുടെ മൃതദേഹം പോലീസ് നിർബന്ധിച്ച് സംസ്കരിച്ചു

'രാവിലെ 10 മണിയോടെയാണ് അഡ്മിഷനുമായി ബന്ധപ്പെട്ട് അവൾ പോയത്. ഞങ്ങൾക്ക് രസീതുകളുണ്ട്. തിരിച്ചുവരുമ്പോൾ 3-4 പേർ അവളെ നിർബന്ധിച്ച് കാറിൽ കയറ്റി, മരുന്ന് കുത്തിവെച്ച് ബലാത്സംഗം ചെയ്തു. അവർ അവളുടെ നട്ടെല്ലും കാലും തകർത്തു, അവളെ ഒരു റിക്ഷയിൽ തിരിച്ചയച്ചു. നടക്കാൻ പോലും അവൾക്ക് ശേഷിയുണ്ടായിരുന്നില്ല,' പെൺകുട്ടിയുടെ അമ്മ കരഞ്ഞുകൊണ്ട് മാധ്യമങ്ങളോട് പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

പെൺകുട്ടിയുടെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും രണ്ട് പേരെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു. ഷഹിദ്, സഹിൽ എന്നിവരാണ് അറസ്റ്റിലായതെന്നാണ് റിപ്പോർട്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്