ആപ്പ്ജില്ല

കേന്ദ്രസർക്കാർ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ്: തമിഴ്നാട് സ്വദേശിയും കൂട്ടാളിയും പിടിയിൽ

തമിഴ്നാട് സ്വദേശിയും തിരുവനന്തപുരം സ്വദേശിയുമാണ് അറസ്റ്റിലായിരിക്കുന്നത്. ചെന്നൈയിലേയ്ക്ക് സെക്യൂരിറ്റിയായി ആൾക്കാർക്ക് ജോലി തരപ്പെടുത്തി കൊടുത്തിരുന്ന ശിവകുമാർ കേന്ദ്രസർക്കാരിന്റെ വെരിഫിക്കേഷൻ ഓഫീസർ ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവാക്കളിൽ നിന്നും പണം വാങ്ങിയത്

Samayam Malayalam 21 Apr 2021, 11:23 pm
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ പബ്ലിക് റിലേഷൻസ് വകുപ്പിലും വിജിലൻസിലും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത സംഘം അറസ്റ്റിലായി. തമിഴ്നാട് സ്വദേശിയെയും കൂട്ടാളിയായ തിരുവനന്തപുരം സ്വദേശിയെയും പോലീസ് പിടികൂടിയിരിക്കുന്നത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
Samayam Malayalam Police Crime Representative Image (2)
പ്രതീകാത്മക ചിത്രം


തമിഴ്നാട് ആവടി സ്വദേശി ശിവകുമാർ (51), തമിഴ്നാട്ടിൽ താൽക്കാലികമായി താമസിക്കുന്ന, തിരുവനന്തപുരം കാച്ചാണി ശ്രീശൈലം വീട്ടിൽ അശോക് കുമാർ (51) എന്നിവരെയാണ് ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തത്.

ഈഞ്ചയ്ക്കലിലെ ഹോട്ടലിൽ മുറിയെടുത്ത് എസ്.എസ് വെരിഫിക്കേഷൻ സർവീസ് എന്ന പേരിൽ സ്ഥാപനം നടത്തിയാണ് തൊഴിൽ അന്വേഷകരായ നിരവധി യുവാക്കളിൽ നിന്നും പ്രതികൾ പണം തട്ടിപ്പ് നടത്തിയത്. നേരത്തെ, ചെന്നൈയിലേയ്ക്ക് സെക്യൂരിറ്റിയായി ആൾക്കാർക്ക് ജോലി തരപ്പെടുത്തി കൊടുത്തിരുന്ന ശിവകുമാർ കേന്ദ്രസർക്കാരിന്റെ വെരിഫിക്കേഷൻ ഓഫീസർ ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവാക്കളിൽ നിന്നും ആദ്യം 5530 രൂപ രജിസ്ട്രേഷൻ ഫീസും രേഖകളും ഫോട്ടോയും വാങ്ങുകയും അതിന് ശേഷം ഇന്റർവ്യൂ നടത്തുകയും ചെയ്തിരുന്നുവെന്ന് പോലീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കി.

വാങ്ങിയ തുകയ്ക്ക് വ്യാജരസീതും നൽകിയശേഷം അപ്പോയിന്റ്മെന്റ് ലെറ്റർ കിട്ടുമ്പോൾ 50,000 രൂപ കൂടി നൽകണമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. പ്രതികൾ 23-ഓളം പേരെ ഇത്തരത്തിൽ വ്യാജ ഇന്റർവ്യൂ നടത്തി കബളിപ്പിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ഇന്റർവ്യൂ നടത്തിപ്പിലും പ്രതികളുടെ പെരുമാറ്റത്തിലും സംശയം തോന്നിയ മുട്ടത്തറ സ്വദേശി ആനന്ദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.

പ്രതികൾ സമാനരീതിയിൽ പലയിടങ്ങളിലും തട്ടിപ്പ് നടത്തിയിട്ടുളളതായി സൂചന ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഡോ.വൈഭവ് സക്‌സേന അറിയിച്ചു. തട്ടിപ്പിനിരയായ കൂടുതൽ പേർ പരാതിയുമായി പോലീസിനെ സമീപിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്