ഭോപ്പാൽ: കുഴൽക്കിണറിൽ നിന്ന് വെള്ളമെടുക്കുന്നതിനൊച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ മധ്യപ്രദേശിൽ ദളിത് യുവാവിനെ വനംവകുപ്പ് ഉദ്യോഗസ്ഥൻ വെടിവെച്ച് കൊന്നു. വീട്ടുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള തർക്കത്തിനൊടുവിൽ ഞായറാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.
ശിവപുരി ജില്ലാ ആസ്ഥാനത്ത് നിന്ന് അറുപത് കിലോമീറ്റർ അകലെയുള്ള ഫത്തേപൂർ ഗ്രാമത്തിലാണ് സംഭവം. മദന്‍ ബാല്‍മീകി എന്ന യുവാവാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കെതിരെ ബാൽമീകിയുടെ ഭാര്യ സരോജ് പരാതി നൽകിയിട്ടുണ്ട്. ഫത്തേപൂർ ഫോറസ്റ്റ് ചെക്ക്പോസ്റ്റിനു സമീപത്തെ കുഴൽക്കിണറിൽ നിന്ന് വെള്ളമെടുത്ത് താനും മകളും പാത്രങ്ങൾ കഴുകുന്നതിനിടെ ഫോറസ്റ്റ് റേഞ്ചർ സുരേഷ് ശർമ മോശമായി പെരുമാറുകയായിരുന്നെന്നാണ് പരാതിയിൽ പറയുന്നത്.
Also Read: പ്രതികളിലൊരാളുടെ ദയാഹർജി ഇനിയും ബാക്കി; നിർഭയ കേസ് വധശിക്ഷ ഇനിയും നീളുമോ? അറിയേണ്ടതെല്ലാം
'അസഭ്യം പറയരുതെന്ന് എന്‍റെ മകൾ പറഞ്ഞപ്പോൾ റേഞ്ചറിനൊപ്പമുണ്ടായിരുന്ന വനിതാ ഓഫീസർ അവളുടെ മുടിക്ക് പിടിച്ച് വലിച്ചിഴക്കുകയായിരുന്നു. ഇക്കാര്യം ഭർത്താവിനോട് പറഞ്ഞപ്പോൾ നൂറുമീറ്റർ അകലെയുണ്ടായിരുന്ന അയാൾ ഇവിടേക്കെത്തുകയായിരുന്നു. ഉടൻ തന്നെ വെടിയേറ്റ് മരിക്കുകയും ചെയ്തു.' സരോജ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
എന്നാല്‍ സംഭവത്തെ പ്രതിരോധിക്കാനാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. ഉദ്യോഗസ്ഥന്‍റെ തോക്ക് നാട്ടുകാര്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ചതിനിടയിലാണ് മദന് വെടിയേറ്റതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരോട് ഇവർ പറഞ്ഞത്. എന്നാൽ നാട്ടുകാർ പോലീസ് സ്റ്റേഷനുമുന്നിൽ പ്രതിഷേധവുമായി എത്തിയതോടെ റേഞ്ചർ ഉൾപ്പെടെ 15 പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.