ആപ്പ്ജില്ല

അർജുന്‍റെ മരണം: പോലീസ് അന്വേഷണത്തിൽ പിഴവുണ്ടായെന്ന് പിതാവ്

പ്രതികളെ കുറിച്ച് പൊലീസിന് വ്യക്തമായ സൂചന നൽകിയിട്ടും കൃത്യമായ ഇടപെടൽ നടത്തിയില്ലെന്ന് പിതാവ് വിദ്യന്റെ മൊഴി. എന്നാൽ, പോലീസ് ഇക്കാര്യത്തിൽ ഇത് വരെ വെളിപ്പെടുത്തൽ നടത്തിയിട്ടില്ല.

Samayam Malayalam 11 Jul 2019, 12:10 pm
കൊച്ചി: നെട്ടൂരിന് സമീപം ചതുപ്പിൽ നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അഞ്ച് പ്രതികൾ അറസ്റ്റിൽ. കുമ്പളം മാന്ദനാട്ട് വിദ്യന്‍റെ മകൻ അർജുന്‍റെ (20) മൃതദേഹമാണ് കണ്ടെത്തിയത്. ഒരാഴ്ച മുൻപ് അർജുനെ കുമ്പളത്ത് നിന്ന് കാണാതായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത യുവാക്കളിൽ നിന്നാണ് മൃതദേഹം ചതുപ്പിൽ കെട്ടിത്താഴ്ത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചത്.
Samayam Malayalam Arjun


പ്രതികളെ കുറിച്ച് വ്യക്തമായ വിവരണങ്ങൾ പൊലീസിന് കൈമാറിയിട്ടും പോലീസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന് അർജുന്റെ പിതാവ് വിദ്യൻ ആരോപിച്ചു. അർജുനെ ജൂലൈ രണ്ടിന് കാണാതായി. ജൂലൈ മൂന്നിന് തന്നെ പ്രതികളെന്ന് സംശയിക്കുന്നവരുടെ മുഴുവൻ വിവരങ്ങളും പൊലീസിന് കൈമാറിയെങ്കിലും അവർ അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്നാണ് ആരോപണം.

പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ച തന്നെയാണ് മകന്റെ മരണത്തിന് ഇടയാക്കിയതെന്ന് വിദ്യൻ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. അർജുന്റെ തിരോധാനത്തിൽ പങ്കുണ്ടെന്ന് സംശയം തോന്നിയ റോണി, നിബിൻ എന്നിവരെ അഞ്ചാം തീയതി പിടികൂടി പോലീസിൽ ഏൽപിച്ചിട്ടും കൂടുതൽ ചോദ്യം ചെയ്യാതെ പോലീസ് അവരെ വിട്ടയച്ചു. ഒമ്പതാം തീയതി വരെ പോലീസ് ആരുടെയും മൊഴി രേഖപ്പെടുത്തിയില്ലെന്നും വിദ്യൻ ആരോപിച്ചു. ഇന്നലെ വൈകുന്നേരമാണ് അർജുന്റെ മൃതദേഹം ചതുപ്പിൽ കണ്ടെത്തിയത്.

മൃതദേഹം താഴ്ത്തിയത് വാഹനം പോകാൻ കഴിയുന്ന സ്ഥലത്തല്ലാത്തതിനാൽ 150 മീറ്റര്‍ അകലെ വരെ മാത്രമേ പോകാൻ കഴിഞ്ഞുള്ളൂവെന്നാണ് റിപ്പോര്‍ട്ട്. റോഡിൽ നിന്ന് ഒരു കിലോമീറ്ററോളം അകലെയാണ് സ്ഥലം. സംഭവത്തിൽ ലഹരി മാഫിയയുമായി ബന്ധപ്പെട്ട നാലുപേരെ പനങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. ഇങ്ങോട്ട് എത്തിപ്പെടാനുള്ള വഴിയൊരുക്കാൻ സ്ഥലമുടമയോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

പിടിയിലായവരിൽ ഒരാള്‍ക്ക് ക്രിമിനിൽ പശ്ചാത്തലമുണ്ടെന്ന് സൂചനയുണ്ട്. അർജുൻ മർദ്ദിക്കുന്നതിൽ നേതൃത്വം കൊടുത്തത് ഇയാളാണെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ പട്ടിക കൊണ്ടും മറ്റൊരാള്‍ കല്ലു കൊണ്ടും തലയ്ക്കടിച്ച് അര്‍ജുനെ കൊലപ്പെടുത്തുകയായിരുന്നു. ജൂലൈ രണ്ടിന് രാത്രി പത്തുമണിയോടെ വീട്ടിൽ നിന്നിറക്കികൊണ്ട് പോയി അര്‍ജുനെ രണ്ടര മണിക്കൂറിനുള്ളിൽ കൊലപ്പെടുത്തിയെന്നാണ് ഇവരുടെ മൊഴി.

പോലീസ് കസ്റ്റഡിയിലുള്ളവർ അര്‍ജുന്‍റെ സുഹൃത്തുക്കളാണ്. ഇവരിൽ ഒരാളുടെ സഹോദരൻ ഒരു വര്‍ഷം മുൻപ് അര്‍ജുനുമൊത്ത് ബൈക്കിൽ പോകവേ കളമശ്ശേരിയിൽ വെച്ച് അപകടത്തിൽപ്പെട്ട് മരിച്ചിരുന്നു. എന്നാൽ ഇത് അപകടമരണമല്ലെന്നും അര്‍ജുനെയും ഇതേ രീതിയിൽ വധിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. അര്‍ജുനുമായി അടുത്ത കാലത്ത് ചങ്ങാത്തത്തിലായ ഇയാള്‍ മറ്റൊരു സുഹൃത്തിന്‍റെ സഹായത്തോടെ രാത്രി വീട്ടിൽ നിന്ന് വിളിച്ചിറക്കിയ ശേഷം നെട്ടൂരിലെത്തിച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സൂചന.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്