ആപ്പ്ജില്ല

ചികിത്സിക്കാൻ പണമില്ല: പിതാവ് മകനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി

അഞ്ചു വയസുകാരനായ മകന്റെ ചികിത്സക്ക് പണം തികയാതെ വന്നതിനെ തുടർന്നാണ് പിതാവ് കൊലപ്പെടുത്താൻ തീരുമാനിച്ചത്. സുഹൃത്തായ മഹേഷിനോട് ബാറിൽ വെച്ചാണ് ജയപ്പ മകനെ കൊല്ലണമെന്ന് ആവശ്യപ്പെട്ടത്.

Samayam Malayalam 19 Jul 2019, 7:58 pm
ബെംഗലൂരു: ചികിത്സിക്കാൻ പണമില്ലാതിരുന്നതിനെ തുടർന്ന് പിതാവ് അപസ്‌മാര രോഗിയായ മകനെ ക്വട്ടേഷൻ നൽകി കൊന്നു. പിതാവ് സ്വന്തം സുഹൃത്തിനാണ് മകനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയത്. 50000 രൂപയ്ക്കാണ് മകനെ കൊല്ലാൻ ദിവസവേതന തൊഴിലാളിയായ പിതാവ് ക്വട്ടേഷൻ നൽകിയത്.
Samayam Malayalam death


എം.ജയപ്പ, സുഹൃത്ത് മഹേഷ് എന്നിവരെ സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തു. കർണാടകയിലെ ദേവനഗരയിലാണ് സംഭവം നടന്നത്. രോഗിയായ മകൻ ബസവരാജു (5) വിനെ ചികിത്സിക്കാൻ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നാല് ലക്ഷത്തോളം രൂപ ചെലവായി. എന്നാൽ, പ്രതീക്ഷിച്ച ഫലം ലഭിച്ചില്ലെന്നും എം.ജയപ്പ പോലീസിനോട് പറഞ്ഞു. മകന്റെ ചികിത്സക്കായി കൂടുതൽ പണം ഉണ്ടാക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്ന് ജയപ്പ വെളിപ്പെടുത്തി. ബസവരാജുവിനെ കൂടാതെ മറ്റ് നാലു മക്കൾ കൂടിയുണ്ട് ജയപ്പക്ക്.

ഒരു ബാറിൽ വെച്ച് മകനെ വേദനയറിയിക്കാതെ കൊല്ലണമെന്ന് ജയപ്പ സുഹൃത്തായ മഹേഷിനോട് പറഞ്ഞു. ഇതിനായി 25000 രൂപയുടെ കുത്തിവെപ്പ് നൽകണമെന്നും കൊല്ലുന്നതിന് തനിക്ക് 25000 രൂപ നൽകണമെന്നും മഹേഷ് ജയപ്പയോട് പറഞ്ഞു. എന്നാൽ, കുട്ടിയെ കൊലപ്പെടുത്താനുള്ള മരുന്ന് സംഘടിപ്പിക്കാൻ കഴിഞ്ഞില്ല. തുടർന്ന് ജയപ്പ ഒരു ദിവസം ഭാര്യയെയും മക്കളെയും ബന്ധുവീട്ടിലേക്ക് മനഃപൂർവം പറഞ്ഞു വിട്ടു.

ഭാര്യയും മറ്റ് മക്കളും വീട്ടിൽ നിന്ന് പോയ ദിവസം മഹേഷ് വീട്ടിലെത്തി രാത്രി ബസവരാജുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ബസവരാജു അപസ്‌മാരാമുണ്ടായതിനെ തുടർന്ന് മരിച്ചെന്നായിരുന്നു ജയപ്പ മറ്റുള്ളവരെ പറഞ്ഞ് വിശ്വസിപ്പിച്ചത്. എന്നാൽ സുഹൃത്ത് മഹേഷ് വീട്ടിൽ വന്നതിനെ തുടർന്ന് ബസവരാജു മരിച്ചത് ബന്ധുക്കളിൽ ചിലരിൽ സംശയം ഉണർത്തി. സംശയത്തെ തുടർന്ന് ജയപ്പയുടെ ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ബസവരാജുവിനെ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്