ആപ്പ്ജില്ല

ഹിന്ദു നേതാവ് കമലേഷ് തിവാരിയെ കൊലപ്പെടുത്തിയ കേസിൽ വഴിത്തിരിവായത് മധുപലഹാര ബാഗ്; അഞ്ച് പേർ അറസ്റ്റിൽ

2017 ൽ കമലേഷ് തിവാരിക്കെതിരായ കേസ് റദ്ദാക്കിയിരുന്നു. 2015ലാണ് മുഹമ്മദ് നബിക്കെതിരായ പരാമർശത്തിൽ തിവാരിക്കെതിരെ കേസെടുത്തത്.

Samayam Malayalam 19 Oct 2019, 7:03 pm
ലഖ്‌നൗ: ഹിന്ദു മഹാസഭാ നേതാവും ഹിന്ദു സമാജ് പാർട്ടി സ്ഥാപകനുമായിരുന്ന കമലേഷ് തിവാരിയുടെ കൊലപാതകത്തിൽ അഞ്ച് പേർ അറസ്റ്റിൽ. ഗുജറാത്ത്, ഉത്തർപ്രദേശ് പോലീസ് സേനകൾ സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കമലേഷ് തിവാരിയുടെ മുറിയിലേക്ക് മധുരപലഹാരവുമായി എത്തിയവരാണ് ആക്രമണം നടത്തിയതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
Samayam Malayalam kamlesh tiwari


മൂന്ന് പ്രതികളെ ഗുജറാത്തിൽ നിന്നും രണ്ടു പേരെ ഉത്തർപ്രദേശിലെ ബിജ്‌നോറിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. മധുരപലഹാരം കൊണ്ടുവന്ന ബാഗാണ് കേസിൽ വഴിത്തിരിവായത്. രണ്ടു പ്രതികളെ ഇനി കണ്ടെത്താനുണ്ടെന്ന് പോലീസ് വ്യക്തമാക്കി. രണ്ടു പുരുഷന്മാരും ഒരു സ്ത്രീയും മധുരപലഹാരങ്ങളുമായി തിവാരിയുടെ വീട്ടിലേക്ക് വരുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.

പുരുഷന്മാർ കുങ്കുമ കുർത്തയും ചുവപ്പു കുർത്തയുമാണ് ധരിച്ചിരുന്നത്. സ്ത്രീ ചുവന്ന കുർത്തയും വെളുത്ത ദുപ്പട്ടയും ധരിച്ചിരുന്നു. മധുപലഹാരങ്ങൾ ഇവർ ഗുജറാത്തിൽ നിന്ന് വാങ്ങിയതായാണ് തെളിവുകൾ സൂചിപ്പിക്കുന്നത്. നേരത്തെ തന്നെ ഭർത്താവിന് ധാരാളം ഭീഷണി ഫോൺ കോളുകൾ വന്നിരുന്നെന്ന് കമലേഷ് തിവാരിയുടെ ഭാര്യ കിരൺ തിവാരി ആരോപിച്ചു.

Also Read: ഹിന്ദു സമാജ് പാർട്ടി സ്ഥാപകൻ കമലേഷ് തിവാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വീട് സന്ദർശിച്ചില്ലെങ്കിൽ മക്കളെയും കൊണ്ട് തീ കൊളുത്തി ആത്മഹത്യ ചെയ്യുമെന്നും അവർ ഭീഷണി മുഴക്കിയിരുന്നു. ബിജെപി തന്നെയാണ് കമലേഷ് തിവാരിയുടെ കൊലപാതകത്തിന് പിന്നിലെന്നും യോഗി ആദിത്യനാഥ് സന്ദർശനം നടത്താതെ മൃതദേഹം സംസ്‌കരിക്കില്ലെന്നും ബന്ധുക്കൾ പറഞ്ഞിരുന്നു.

ബന്ധുക്കളുടെ പ്രതിഷേധത്തിന് വഴങ്ങി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കമലേഷ് തിവാരിയുടെ വീട് സന്ദർശിക്കുമെന്ന് ഉറപ്പ് നൽകി. മൂത്ത മകന് ജോലിയും കുടുംബത്തിന് സുരക്ഷയും ഉറപ്പാക്കുമെന്ന് സർക്കാർ വക്താവ് അറിയിച്ചു. മുഖ്യമന്ത്രിയിൽ നിന്ന് അനുകൂല നിലപാട് ഉറപ്പായതോടെ സിതാപൂരിൽ കമലേഷ് തിവാരിയുടെ മൃതദേഹം സംസ്‌കരിച്ചു.

മുഹമ്മദ് നബിക്കെതിരെ വിവാദപരാമർശം നടത്തിയതിന് 2015 ൽ തിവാരിക്കെതിരെ കേസടുത്തിരുന്നു. മുസ്ലിം സംഘടനകളാണ് തിവാരിയുടെ മരണത്തിന് പിന്നിലെന്ന ആരോപണം ശക്തമായിരുന്നു. ഇന്നലെയാണ് ഖുർഷിദ്‌ബാഗിലെ വീടിന് സമീപത്തുള്ള ഓഫീസിൽ വെച്ച് കമലേഷ് തിവാരി ക്രൂരമായി കൊല്ലപ്പെട്ടത്. കഴുത്ത് മുറിച്ച അവസ്ഥയിലായിരുന്നു തിവാരിയുടെ മൃതദേഹം കിടന്നിരുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്