ആപ്പ്ജില്ല

ശ്രീറാം വെങ്കിട്ടരാമനെ ഇന്ന് സസ്‌പെൻഡ് ചെയ്‌തേക്കും

14 ദിവസത്തേക്ക് റിമാൻഡ് ചെയ്യപ്പെട്ട ശ്രീറാം വെങ്കിട്ടരാമന് പ്രത്യേക മെഡിക്കൽ പരിഗണന വേണ്ടെന്ന് ആരോഗ്യ മന്ത്രി. ശ്രീറാമിന് മേലുള്ള നടപടിയെന്തെന്ന് ഇന്ന് വ്യക്തമാകുമെന്ന് സൂചന.

Samayam Malayalam 5 Aug 2019, 5:02 pm
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെതിരെ ഇന്ന് നടപടിയുണ്ടാകുമെന്ന് സൂചന. സർവേ ഡയറക്ടറായ ശ്രീറാമിനെ ഇന്ന് സസ്‌പെൻഡ് ചെയ്‌തേക്കും. സ്ഥാനമോ പദവിയോ നോക്കില്ല, തെറ്റ് ചെയ്തത് ആരായാലും മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പ്രസ്താവിച്ചിരുന്നു. ശ്രീറാം മദ്യലഹരിയിൽ വാഹനമോടിച്ചുണ്ടായ അപകടത്തിൽ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടതിനെ തുടർന്നാണ് കർശന നടപടിയെടുക്കാൻ തീരുമാനിച്ചത്.
Samayam Malayalam Sriram Venkitaraman


സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫ് എം.കെ ബഷീറാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. റിമാൻഡിലായ ഉദ്യോഗസ്ഥനെ 24 മണിക്കൂറിനകം സസ്‌പെൻഡ് ചെയ്യണമെന്നാണ് സിവിൽ സർവീസ് ചട്ടം. ശ്രീറാമിനെതിരായ പോലീസ് നടപടി വൈകിയത് ഏറെ വിമർശനം ഉയർത്തിയിരുന്നു.

അപകടം നടന്ന് ഒമ്പത് മണിക്കൂറോളം കഴിഞ്ഞാണ് ശ്രീറാമിന്റെ രക്തപരിശോധനക്ക് പോലീസ് തയ്യാറായത്. സമയം വൈകും തോറും രക്തത്തിലെ മദ്യത്തിന്റെ അളവ് കുറയും. രക്തപരിശോധനാ
ഫലത്തിൽ മദ്യത്തിന്റെ അംശം ഇല്ലെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടാൽ മനപ്പൂർവ്വമല്ലാത്ത നരഹത്യ മാത്രമാകും ശ്രീറാമിനെതിരായ കുറ്റം. ഇത് സ്റ്റേഷൻ ജാമ്യം ലഭിക്കാൻ ഇടയാക്കും.

ശ്രീറാമിന്റെ രക്തത്തിൽ മദ്യത്തിന്റെ അളവ് ഇല്ലെന്നാണ് റിപ്പോർട്ട് എന്നാണ് സൂചന. നിർണായകമായ റിപ്പോർട്ട് ഇന്ന് പുറത്ത് വരും. റിമാൻഡിലായിട്ടും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞിരുന്ന ശ്രീറാമിനെ ഇന്നലെ മെഡിക്കൽ കോളജിലേക്ക് മാറ്റി.

അതെ സമയം, ശ്രീറാമിന്റെ ജാമ്യാപേക്ഷ ഇന്ന് തിരുവനന്തപുരം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. ശ്രീറാമിന്റെ ആരോഗ്യസ്ഥിതി വിലയിരുത്താനും മെഡിക്കൽ കോളജിലെ സെല്ലിൽ പാർപ്പിക്കണോ അതോ ജയിലിലേക്ക് മാറ്റണോ എന്നീ കാര്യങ്ങൾ തീരുമാനിക്കാൻ സർക്കാർ മെഡിക്കൽ ബോർഡ് രൂപീകരിക്കും.

14 ദിവസത്തേക്കാണ് ശ്രീറാമിനെ റിമാൻഡ് ചെയ്തിരിക്കുന്നത്. അതിനിടെ, മെഡിക്കൽ കോളജിലെ ഡോക്ടർമാരുമായി ചർച്ച ചെയ്തതിനെ തുടർന്ന് ശ്രീറാമിന് മെഡിക്കൽ കോളജിൽ പ്രത്യേക പരിഗണന കൊടുക്കേണ്ട എന്ന് തീരുമാനിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്