ആപ്പ്ജില്ല

ആംബുലന്‍സ് നല്‍കിയില്ല; ഗർഭിണിയായ സ്ത്രീയുടെ മൃതദേഹം സ്ട്രെച്ചറിൽ കൊണ്ടുപോയി കുടുംബം (വീഡിയോ)

ഡോക്ടർമാരുടെ അശ്രദ്ധയാണ് യുവതിയുടെ മരണത്തിന് കാരണമെന്ന് കുടുംബം ആരോപിക്കുന്നു. സംഭവത്തില്‍ ഒരു ഡോക്ടറെയും ഒരു നഴ്സിനെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. എന്നാല്‍ കൊവിഡ്-19 പരിശോധന നടത്താതെയാണ് യുവതിയുടെ മൃതദേഹം കുടുംബം കൊണ്ടുപോയതെന്ന് അനന്ത്നാഗിന്‍റെ ഡെപ്യൂട്ടി കമ്മീഷണർ

Samayam Malayalam 4 May 2020, 1:12 pm
ആംബുലൻസ് നൽകാൻ ആശുപത്രി അധികൃതർ വിസമ്മതിച്ചതിനെ തുടർന്ന് ഗർഭിണിയായ സ്ത്രീയുടെ മൃതദേഹം സ്ട്രെച്ചറിൽ കൊണ്ട് പോയി ബന്ധുക്കള്‍. ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലാണ് സംഭവം നടക്കുന്നത്. ഡോക്ടർമാരുടെ അശ്രദ്ധയാണ് യുവതിയുടെ മരണത്തിന് കാരണമെന്ന് കുടുംബം ആരോപിക്കുന്നു. ഡോക്ടർമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ആശുപത്രിയില്‍ ആളുകള്‍ പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് ആശുപത്രി അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തില്‍ ഒരു ഡോക്ടറെയും ഒരു നഴ്സിനെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്.
Samayam Malayalam പ്രതീകാത്മക ചിത്രം


Also Read: COVID- 19 LIVE: മൂന്നാം ഘട്ട ലോക്ക് ഡൗണില്‍ രാജ്യം; 42000 കടന്ന് രോഗികള്‍; മരണം 1306

യുവതിയുടെ മൃതദേഹം കൊണ്ട് പോകാന്‍ ആശുപത്രി അധികൃതര്‍ ആംബുലൻസ് നൽകിയില്ല. തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ സ്‌ട്രെച്ചറിൽ കൊണ്ട് പോയി. റോ‍ഡിലൂടെ പുതപ്പിൽ പൊതിഞ്ഞ് സ്ട്രെച്ചറിൽ കിടത്തി മൃതദേഹം കൊണ്ട് പോകുന്നത് വീഡിയോയില്‍ കാണാം. തെക്കേ കശ്മീർ ജില്ലയിൽ കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ മെഡിക്കൽ അശ്രദ്ധ മൂലം സംഭവിക്കുന്ന രണ്ടാമത്തെ മരണമാണ് ഇത്.

Also Read: വീട്ടുജോലിക്കായി പതിനേഴ് വയസ്സുള്ള പെണ്‍കുട്ടിയെ വാങ്ങി; തൊഴിലുടമക്കെതിരെ പോലീസ് കേസെടുത്തു

യുവതിയെ ആദ്യം പ്രവേശിപ്പിച്ച ഉപജില്ലാ ആശുപത്രിയിൽ നിന്ന് അനന്ത്നാഗിലെ മെറ്റേണിറ്റി ആൻഡ് ചൈൽഡ് കെയർ ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നിന്ന് ചികിത്സ വൈകിയതിനാലാണ് യുവതി മരണപ്പെട്ടതെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ കൊവിഡ്-19 പരിശോധന നടത്താതെയാണ് യുവതിയുടെ മൃതദേഹം കുടുംബം കൊണ്ടുപോയതെന്ന് അനന്ത്നാഗിന്‍റെ ഡെപ്യൂട്ടി കമ്മീഷണർ ബഷീർ അഹ്മദ് ദാര്‍ പറഞ്ഞതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.



കഴിഞ്ഞയാഴ്ച, മറ്റൊരു സ്ത്രീ പ്രസവിച്ച രണ്ട് കുഞ്ഞുങ്ങളും മരിച്ചിരുന്നു. കൃത്യസമയത്ത് അവർക്ക് വൈദ്യസഹായം നല്‍കിയില്ലെന്നാണ് ആരോപണം. എന്നാല്‍ സംഭവത്തില്‍ അന്വേഷണം നടത്താൻ ഉത്തരവിട്ടെങ്കിലും ഇതുവരെ മെഡിക്കൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്