വഡോദര: ഭാര്യയെ നിരീക്ഷിക്കാൻ കിടപ്പുമുറിയിൽ സിസിടിവി ക്യാമറ സ്ഥാപിച്ച റിട്ടയേർഡ് നേവി ഉദ്യോഗസ്ഥന് പിഴ. വീട്ടിലെ മുറികളിൽ നിന്ന് ക്യാമറ നീക്കം ചെയ്യാൻ നിർദേശിച്ച കോടതി 40,000 രൂപ പിഴയായി നൽകണമെന്നും വ്യക്തമാക്കി.
Also Read: വിവാഹേതര ബന്ധം ഉണ്ടെന്ന് സംശയം; ഭാര്യയേയും അമ്മായിയമ്മയേയും കൊലപ്പെടുത്തി
അഡീഷണൽ സീനിയർ സിവിൽ ജഡ്ജിയും അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റുമായ പിഎ പട്ടേലാണ് 43കാരന് ശിക്ഷ വിധിച്ചത്. ഇയാളുടെ ഭാര്യ പരാതി നൽകിയെങ്കിലും കേസ് രജിസ്റ്റർ ചെയ്യാൻ പോലീസ് തയ്യാറായില്ലെന്നാണ് റിപ്പോർട്ട്. തുടർന്ന് അഭിഭാഷകൻ മുഖേനെ ഇവർ കോടതിയെ സമീപിക്കുകയായിരുന്നു.
ലോക്ക് ഡൗൺ കാലത്ത് ഭാര്യയെ നിരീക്ഷിക്കാനാണ് ഇയാൾ കിടപ്പുമുറിയിലടക്കം സിസിടിവി ക്യാമറ സ്ഥാപിച്ചത്. മാർച്ച് അവസാനം മുംബൈയിൽ നിന്ന് വഡോദരയിലെ ഭർത്താവിന്റെ വീട്ടിലേക്ക് യുവതിയും രണ്ട് മക്കളും താമസം മാറ്റിയിരുന്നു. മേയ് ഇരുപതിന് ഭർത്താവ് വീട്ടിൽ സിസിടിവി ക്യാമറ സ്ഥാപിക്കുകയും ചെയ്തു. ക്യാമറ സ്ഥാപിച്ചതിനെ തുടർന്നുള്ള ബുദ്ധിമുട്ടുകൾ യുവതിയും മക്കളും അറിയിച്ചെങ്കിലും ഇയാൾ എതിർപ്പ് തുടർന്നു.
ഭാര്യയുടെ സ്വഭാവത്തെ സംശയിച്ച പ്രതി മദ്യപിച്ച് വീട്ടിലെത്തുന്നത് പതിവായിരുന്നു. സിസിടിവി ക്യാമറകൾ ഓഫ് ചെയ്ത ശേഷമാണ് ഇയാൾ ഭാര്യയെ മർദ്ദിച്ചിരുന്നത്. ഭർത്താവിൻ്റെ മർദ്ദനത്തിൽ യുവതിക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ ഏപ്രിൽ മുതൽ ജൂൺ മാസം വരെയുള്ള കാലയളവിൽ ശാരീരിക പീഡനം പതിവായിരുന്നുവെന്ന് യുവതി വ്യക്തമാക്കി. ഇയാൾ ഭാര്യയുടെ ഫോൺ സ്വന്തമാക്കുകയും തിരിച്ചറിയൽ രേഖകളായ ആധാർ കാർഡ്, പാസ്പോർട്ട് തുടങ്ങിയ ബലമായി പിടിച്ച് വാങ്ങുകയും ചെയ്തു.
Also Read: പണത്തെ ചൊല്ലി തർക്കം; അടിവയറ്റിൽ തൊഴിച്ച് ക്രൂരത; മാസം തികയാതെ പ്രസവിച്ച് യുവതി
പീഡനം താങ്ങാൻ കഴിയാതെ വന്നതോടെ അഭിഭാഷകരുടെ സഹായത്തോടെ സ്ത്രീ നിയമസഹായം തേടുകയുമായിരുന്നു. ഭർത്താവിൽ നിന്നും തനിക്കും കുട്ടികൾക്കും സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയിട്ടും പോലീസ് കേസ് രജിസ്റ്റർ ചെയ്തില്ലെന്ന് യുവതി പറയുന്നു. തുടർന്ന് തൻ്റെ അഭിഭാഷകർ മുഖേനെ കോടതിയെ സമീപിക്കുകയായിരുന്നു.