തിരുവനന്തപുരം: കഴിഞ്ഞ ഓഗസ്റ്റ് മൂന്നാം തീയതി ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിന്റെ കാറിടിച്ച് മാധ്യമപ്രവർത്തകൻ കെ.എം ബഷീർ കൊല്ലപ്പെട്ട സംഭവത്തിൽ വഴിത്തിരിവ്. ബഷീർ ഉപയോഗിച്ചിരുന്ന ഫോൺ അപകടശേഷം കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല. സുഹൃത്തുക്കളും ബന്ധുക്കളും ബഷീറിന്റെ നമ്പറിൽ വിളിച്ചു നോക്കിയെങ്കിലും സ്വിച്ച് ഓഫ് ആണെന്ന സന്ദേശമാണ് ഇത് വരെ ലഭിച്ചിട്ടുള്ളത്.
എന്നാൽ, ഇന്നലെ രാത്രി ബഷീർ അംഗമായിരുന്ന വാട്‍സാപ്പ് ഗ്രൂപ്പുകളിൽ നിന്ന് 'ബഷീർ ലെഫ്റ്റ്' ആയതായി അംഗങ്ങൾക്ക് സന്ദേശം ലഭിച്ചു.വാട്‍സാപ്പിൽ ബഷീർ നിരവധി മാധ്യമ ഗ്രൂപ്പുകളിലും കുടുംബ ഗ്രൂപ്പുകളിലും അംഗമായിരുന്നു. ബഷീറിന്റെ സിം മറ്റാരെങ്കിലും മറ്റേതെങ്കിലും ഫോണിൽ ഇട്ട് ഉപയോഗിക്കുന്നുണ്ടോ എന്ന് കണ്ടെത്താനായി പോലീസ് ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
Also Read: എല്ലാം അയാളുടെ തന്ത്രമായിരുന്നു; കൃതിയെ കൊന്ന് കട്ടിലിൽ കിടത്തിയ ശേഷം ഫോണിൽ സുഹൃത്തുമായി ചാറ്റ് ചെയ്തു: വെളിപ്പെടുത്തലുമായി അച്ഛൻ
കെ.എം ബഷീർ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിന് അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ വീഴ്ചയുണ്ടായതുമായി ബന്ധപ്പെട്ട് വലിയ വിവാദമുണ്ടായിരുന്നു. ബഷീറിന്റെ ഫോണിനെ കുറിച്ചും ഉപയോഗിച്ചിരുന്ന സിം കാർഡിനെ കുറിച്ചും നിരവധി സംശയങ്ങൾ നിലനിൽക്കുന്നതിനിടെയാണ് പുതിയ വഴിത്തിരിവ്. ഇന്നലെ ബഷീർ അംഗമായിരുന്ന ഗ്രൂപ്പുകളിൽ ലെഫ്റ്റ് സന്ദേശം കണ്ടതോടെ ഈ നമ്പർ ആരോ ഉപയോഗിക്കുന്നുണ്ടെന്ന സംശയം ശക്തമാകുകയാണ്. പോലീസ് ഇതേ കുറിച്ച് അന്വേഷണം ആരംഭിച്ചു.
Also Read: 120 ബിജെപി പ്രവർത്തകർ കേരളത്തിൽ കൊല്ലപ്പെട്ടുവെന്ന് അമിത് ഷാ രാജ്യസഭയിൽ; പ്രതിഷേധവുമായി കെകെ രാഗേഷ് എംപി
സൈബർ വിദഗ്‌ധർ നൽകിയ വിശദീകരണം അനുസരിച്ച് കുറെ കാലം വാട്‍സാപ്പ് ഉപയോഗിക്കാതിരുന്നാൽ ലെഫ്റ്റ് ആകില്ല. കൂടാതെ, ഒരിക്കൽ വാട്‍സാപ്പിൽ നമ്പർ രജിസ്റ്റർ ചെയ്‌താൽ സിം കാർഡില്ലാതെ വൈഫൈയിലും ഉപയോഗിക്കാൻ സാധിക്കും. ബഷീറിന്റെ ഫോൺ കിട്ടിയവർ വാട്‍സാപ്പ് അൺ ഇൻസ്റ്റോൾ ചെയ്ത് വീണ്ടും ഇൻസ്റ്റോൾ ചെയ്യാൻ ശ്രമിച്ചാലും ഇങ്ങനെ സംഭവിക്കുമെന്ന് സൈബർ വിദഗ്‌ധർ പറഞ്ഞതായി ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തു.