വിജയപുര: അർദ്ധ നഗ്നനായി വാഹനങ്ങൾക്ക് നേരെ പതിവായി കല്ലെറിഞ്ഞ സംഭവത്തിൽ പബ്ജി
മൊബൈൽ വീഡിയോ ഗെയിമിന് അടിമയായ കൗമാരക്കാരൻ പിടിയിൽ. കർണാടകയിലെ വിജയപുരയിലെ ലക്ഷമി നഗർ സ്വദേശിയായ മല്ലികാർജുൻ ചന്ദ്രകാന്ത് ആണ് പിടിയിലായത്. നാട്ടുകാർ പിടികൂടിയ ശേഷം ഇയാളെ പോലീസിന് കൈമാറുകയായിരുന്നു.
അർദ്ധ നഗ്നനായി അലഞ്ഞു നടന്ന ചന്ദ്രകാന്ത് പ്രദേശത്തെ വീടുകൾക്കും കാറുകൾക്കും നേരെ കല്ലെറിയുകയായിരുന്നു. പൊലീസിനെ വിവരമറിയിച്ചെങ്കിലും ആക്രമണം രൂക്ഷമായതോടെ ഇയാളെ നാട്ടുകാർ ബലമായി പിടികൂടി കെട്ടിയിട്ടു. പോലീസ് എത്തിയ ശേഷം മോചിപ്പിച്ച യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.
യുവാവിൻ്റെ ആക്രമണത്തിൽ രണ്ട് കാറുകൾക്കും വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. കൗമാരക്കാരൻ പബ്ജി ഗെയിമിന് അടിമയായതിനാൽ ആണ് ഇങ്ങനെ പെരുമാറിയതെന്ന് സമീപവാസിയായ ഒരാൾ വ്യക്തമാക്കി. ചില ക്യാരക്ടറുകൾ തുടക്കത്തിൽ അർദ്ധ നഗ്നനായി ആക്രമണം നടത്തുന്നത് ഗെയിമിലുണ്ട്. കൗമാരക്കാരൻ ഇത് അനുകരിക്കുകയാണ് ചെയ്തതെന്നും ഇയാൾ പറഞ്ഞു.
Also Read: ബോംബ് നിർമ്മാണം യുട്യൂബിലൂടെ പഠിച്ചു, സ്ഫോടക വസ്തുക്കൾ ഓണ്ലൈനില് വാങ്ങി; ആദിത്യറാവുവിന്റെ മൊഴി
മാനസിക പ്രശ്നങ്ങൾ പ്രകടിപ്പിച്ചിരുന്ന വ്യക്തിയാണ് കൗമാരക്കാരനെന്ന് മാതാപിതാക്കൾ വ്യക്തമാക്കി. ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ഇയാളെ ബുധനാഴ്ച ഡിസ്ചാർജ് ചെയ്തു. പബ്ജി ഗെയിമിന് അടിമകളായ ഇത്തരക്കാർ പല രീതിയിൽ സ്വഭാവങ്ങൾ പ്രകടിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
പബ്ജി കളിക്കുന്നതിനിടെ കഴിഞ്ഞ ദിവസം യുവാവ് ഹൃദയാഘാതം മൂലം മരിച്ചിരുന്നു. പുനെയിലെ പിംപ്രി ചിഞ്ച്വാദ് സ്വദേശിയായ ഹർഷൽ ദേവിദാസ് മേമൻ (27) ആണ് ചികിൽസയിലിരിക്കെ വെള്ളിയാഴ്ച മരിച്ചത്. ഗെയിം കളിക്കുന്നതിൻ്റെ സമ്മർദ്ദത്തിൽ ഞരമ്പുകൾ വലിയുകയും തുടർന്ന് രക്തയോട്ടം നിലച്ച് ഹൃദയാഘാതം ഉണ്ടാകുകയുമായിരുന്നു. ഇതിനിടെ തലച്ചോറിൽ രക്തസ്രാവം ഉണ്ടായാണ് മരണം സംഭവിച്ചതെന്നും പോലീസ് പറഞ്ഞു.