ആപ്പ്ജില്ല

വധശ്രമക്കേസ്: ശിവരഞ്ജിത്തിനെയും നസീമിനെയും റിമാൻഡ് ചെയ്തു

ഈ മാസം 29 വരെയാണ് ശിവരഞ്ജിത്തിനെയും നസീമിനെയും റിമാൻഡ് ചെയ്തത്. ഇന്ന് കോളേജിൽ നടത്തിയ തെളിവെടുപ്പിൽ അഖിലിനെ കുത്തിയ കത്തി പോലീസ് കണ്ടെത്തി. ഒന്നാം പ്രതി ശിവരഞ്ജിത്താണ് കത്തി പുറത്തെടുത്തത്.

Samayam Malayalam 19 Jul 2019, 1:54 pm
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിലെ മുഖ്യപ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും റിമാൻഡ് ചെയ്തു. ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ഈ മാസം 29 വരെയാണ് പ്രതികളെ റിമാൻഡ് ചെയ്തത്. ഇന്ന് രാവിലെ ശിവരഞ്ജിത്തിനെയും നസീമിനെയും യൂണിവേഴ്സിറ്റി കോളേജിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
Samayam Malayalam Trivandrum University College Violence


ക്യാമ്പസിലുണ്ടായ സംഘര്‍ഷത്തിൽ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അഖിലിനെ കുത്താൻ ഉപയോഗിച്ച കത്തി പോലീസ് കണ്ടെത്തി. ശിവരഞ്ജിത്ത്, നസീം എന്നിവരുമായി നടത്തിയ തെളിവെടുപ്പിലാണ് കത്തി കണ്ടെത്തിയത്. ക്യാമ്പസിലെ കോളേജിലെ ചവറുകൂനയിൽ നിന്ന് ശിവരഞ്ജിത്താണ് കത്തി പുറത്തെടുത്തത്. തുടര്‍ന്ന് എസ്എഫ്ഐ യൂണിയൻ ഓഫീസിലും പരിശോധന നടത്തി.

സംഘര്‍ഷമുണ്ടായ ഓഡിറ്റോറിയം പരിസരം, അഖിലിന് കുത്തേറ്റ സ്ഥലം എന്നിവിടങ്ങളിൽ പ്രതികളുമായി എത്തിയാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്. ക്യാമ്പസിലെ പ്രധാന കവാടത്തിനു സമീപമുള്ള ചവറുകൂനയിലാണ് പ്രതികള്‍ അഖിലിനെ കുത്തിയ ശേഷം കത്തി ഒളിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്താനാണ് പോലീസ് സംഘം പ്രതികളെ കോളേജിലേക്ക് നേരിട്ടെത്തിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകരും വിദ്യാര്‍ത്ഥികളും തമ്മിൽ സംഘര്‍ഷമുണ്ടായത്. കോളേജ് പരിസരത്തിരുന്ന് പാട്ടു പാടിയതിനെ തുടര്‍ന്നാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അഖിൽ ഉൾപ്പടെയുള്ള വിദ്യാര്‍ത്ഥികളെ ആക്രമിച്ചത്. തുടര്‍ന്നാണ് അഖിലിനെ ശിവരഞ്ജിത്ത് കുത്തിയത്. നെഞ്ചിൽ കുത്തേറ്റ അഖിലിനെ ഉടൻ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു.

സംഭവത്തിൽ ഇതുവരെ ആറ് പേരെയാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന 30 പേരെ പ്രതിപ്പട്ടികയിൽ ചേര്‍ത്തിട്ടുണ്ട്. കൂടുതൽ പ്രതികള്‍ക്കായി തെരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു.

അതേസമയം യൂണിവേഴ്സിറ്റി കോളേജിനും പിഎസ്‍സിക്കും എതിരെ ഉയര്‍ന്ന ആരോപണങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് ഗവര്‍ണണറെ കാണും. യൂണിവേഴ്‍സിറ്റി കോളജിലുണ്ടായത് ഒരിക്കലും നടക്കാന്‍ പാടില്ലാത്ത വിഷയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. അന്വേഷണത്തില്‍ ഒരു ലാഘവത്വവും ഉണ്ടാകില്ലെന്നും കത്തിക്കുത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ മാധ്യമങ്ങളെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി. പ്രമുഖരെ അണിനിരത്തി എസ്എഫ്ഐ വിരുദ്ധ വാര്‍ത്തകള്‍ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് കോടിയേരി ആരോപിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്