ആപ്പ്ജില്ല

മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ പ്രതി പിടിയില്‍

സദാചാര പോലീസ് ചമഞ്ഞെത്തിയ സംഘമാണ് കയ്യേറ്റം ചെ‍യ്‍തത്. സംഭവത്തിന് ശേഷം ഇയാള്‍ വിദേശത്തേക്ക് കടന്നിരുന്നു

Samayam Malayalam 13 Oct 2019, 2:08 pm

ഹൈലൈറ്റ്:

  • 2016 ഡിസംബറിലായിരുന്നു സംഭവം
  • വിദേശത്തേക്ക് കടന്ന റഹ്‍മത്തുള്ളയ്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു
  • കേസില്‍ അഞ്ച് പ്രതികളാണ് നേരത്തെ അറസ്റ്റിലായത്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam New Project (1)
മലപ്പുറം: സദാചാര പോലീസ് ചമഞ്ഞ് മാധ്യമ പ്രവര്‍ത്തകയെ അപമാനിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്‍ത കേസില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം നാലാം പ്രതി അറസ്റ്റില്‍. നിലമ്പൂര്‍ അകമ്പാടം സ്വദേശി റഹ്‍മത്തുള്ള(33) യാണ് അറസ്റ്റിലായത്. സംഭവത്തിന് പിന്നാലെ വിദേശത്തേക്ക് കടന്ന പ്രതിയെ ശനിയാഴ്‍ച കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് പോലീസ് പിടികൂടിയത്.
പ്രതിക്കെതിരെ പോലീസ് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ശനിയാഴ്‍ച കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ റഹ്‍മത്തുള്ളയെ ലുക്കൗട്ട് നോട്ടീസ് പ്രകാരം തിരിച്ചറിയുകയും അധികൃതര്‍ വിവരം നിലമ്പൂര്‍ പോലീസിന് കൈമാറുകയുമായിരുന്നു. മാധ്യമപ്രവര്‍ത്തകയായ യുവതിക്ക് നേരെ 2016 ഡിസംബര്‍ 25 നാണ് നിലമ്പൂര്‍ കക്കടാംപൊയിലിനടുത്ത് വച്ച് ആക്രമണമുണ്ടായത്.

Also Read:കുട്ടികളുടെ നഗ്നചിത്രം പ്രചരിപ്പിച്ചു; 11 പേര്‍ അറസ്റ്റില്‍; കുറ്റകൃത്യം ടെലഗ്രാം ആപ്പിലൂടെ?


സഹോദരനൊപ്പം ബൈക്കിലെത്തിയ യുവതിയെ സദാചാര പോലീസ് ചമഞ്ഞെത്തിയ ഒരു സംഘം ചോദ്യം ചെയ്യുകയും തുടര്‍ന്ന് യുവതിയുടെ കയ്യില്‍ നിന്ന് മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയുമായിരുന്നു. ലൈംഗിക അതിക്രമം ചെയ്യുമെന്ന് സംഘം ഭീഷണിപ്പെടുത്തിയതായും സഹോദരനെ ക്രൂരമായി മര്‍ദിച്ചതായും യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. യുവതിയുടെ പരാതിയില്‍ തുടര്‍ന്ന് നിലമ്പൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയായിരുന്നു.

ഡിവൈഎസ്‍പിയുടെ മേല്‍നോട്ടത്തില്‍ നടന്ന കേസ് അന്വേഷണത്തില്‍ അഞ്ച് പ്രതികളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ‍്‍തിരുന്നെങ്കിലും വിദേശത്തേക്ക് കടന്നതിനാല്‍ റഹ്‍മത്തുള്ളയെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. ഇയാള്‍ക്ക് വിദേശത്തേക്ക് രക്ഷപ്പെടാന്‍ സൗകര്യമൊരുക്കിയത് ഉന്നത ഇടപെടലുകളാണെന്നും ആക്ഷേപമുയര്‍ന്നിരുന്നു. റഹ്‍മത്തുള്ളയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും വൈകീട്ടോടെ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കുമെന്നും നിലമ്പൂര്‍ പോലീസ് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്