ആപ്പ്ജില്ല

12 വര്‍ഷത്തെ രഹസ്യബന്ധം ഭര്‍ത്താവ് അറിഞ്ഞു; ലൈംഗികബന്ധം വാഗ്‌ദാനം ചെയ്‌തു വിളിച്ചുവരുത്തി കൊന്നു, ഭാര്യ ഉൾപ്പെടെ ഏഴംഗസംഘം അറസ്‌റ്റിൽ

മഹാരാഷ്‌ട്ര ബദൻപുർ സ്വദേശിയായ അശോക് ജാദവ് (50) ആണ് കൊല്ലപ്പെട്ടത്.

Samayam Malayalam 22 May 2021, 6:16 pm
മുംബൈ: ശക്തമായ നിയമനടപടികൾ ഏർപ്പെടുത്തിയിട്ടും രാജ്യത്ത് കൊലപാതക കേസുകൾക്ക് കുറവില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പോലീസും കോടതിയും മികച്ച രീതിയിൽ ഇടപെടലുകൾ നടത്തുമ്പോഴും രാജ്യത്തെ വിവിധ കോണുകളിൽ നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഭർത്താവിനെ ഭാര്യ ഉൾപ്പെട്ട സംഘം ക്രൂരമായി കൊലപ്പെടുത്തിയ വാർത്തയാണ് മഹാരാഷ്‌ട്രയിൽ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. അവിഹിതബന്ധം ഭർത്താവ് തിരിച്ചറിഞ്ഞതോടെയാണ് കൊലപാതകം നടന്നത്.
Samayam Malayalam man murdered in maharashtra
12 വര്‍ഷത്തെ രഹസ്യബന്ധം ഭര്‍ത്താവ് അറിഞ്ഞു; ലൈംഗികബന്ധം വാഗ്‌ദാനം ചെയ്‌തു വിളിച്ചുവരുത്തി കൊന്നു, ഭാര്യ ഉൾപ്പെടെ ഏഴംഗസംഘം അറസ്‌റ്റിൽ


കൊല നടന്നത് ദിവസങ്ങൾക്ക് മുൻപ്

മഹാരാഷ്‌ട്ര ബദൻപുർ സ്വദേശിയായ അശോക് ജാദവ് (50) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ രഞ്ജനയും (36) ബന്ധുവായ രാംപ്രസാദും തമ്മിലുള്ള അവിഹിത ബന്ധം അറിഞ്ഞതോടെയാണ് പ്രശ്‌നം ആരംഭിച്ചത്. രഞ്ജനയും രാംപ്രസാദ് ജാദവ് (32) കഴിഞ്ഞ 12 വർഷമായി അടുപ്പത്തിലായിരുന്നു. മൊബൈൽ ഫോണിൽ കൂടി ഇവർ നടത്തിയ സംഭാഷണം ആഴ്‌ചകൾക്ക് മുൻപ് അശോക് ജാദവിന് ലഭിച്ചതോടെയാണ് വീട്ടിൽ പ്രശ്‌നം ആരംഭിച്ചത്. അവിഹിതബന്ധത്തെ ചൊല്ലി ഭർത്താവ് പതിവായി ചോദ്യം ചെയ്‌തോടെ അശോക് ജാദവിനെ കൊലപ്പെടുത്താനുള്ള തീരുമാനത്തിലേക്ക് രഞ്ജന എത്തുകയായിരുന്നു.

കൊല നടത്താൻ സഹായിച്ചത് സഹോദരി

ബന്ധു കൂടിയായ രാംപ്രസാദുമായുള്ള ബന്ധം ഭർത്താവ് അറിഞ്ഞതായി രഞ്ജന സഹോദരി മീനഭായിയെ (40) അറിയിച്ചതോടെയാണ് കൊലപാതക ആസൂത്രണം ആരംഭിച്ചത്. മീനഭായി വിവരം രാംപ്രസാദിനെ അറിയിച്ചു. മൂവരും സന്തോഷ് പവാർ (40) എന്ന വാടക കൊലയാളിയുമായി സംസാരിച്ച് കൊല നടത്താൻ തീരുമാനിച്ചു. രണ്ട് ലക്ഷം രൂപയ്‌ക്കാണ് ക്വട്ടേഷൻ ഉറപ്പിച്ചത്. രഞ്ജനയുടെ സ്വർണം വിറ്റ് കിട്ടിയ തുകയാണ് ഇതിനായി ഉപയോഗിച്ചത്. കൊല നടത്തുന്നതിന് മുൻപായി 17,000 രൂപ കൈമാറുകയും ചെയ്‌തു.

ലൈംഗിക ബന്ധം വാഗ്‌ദാനം ചെയ്‌തു വിളിച്ചുവരുത്തി

അശോക് ജാദവിനെ കൊലപ്പെടുത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്‌തത് രഞ്ജനയുടെ സഹോദരി മീനഭായി ആണെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്‌ച അശോകുമായി ഇവർ ഫോണിൽ സംസാരിച്ചു. ഗ്രാമത്തിലേക്ക് ഉടൻ എത്തണമെന്നും നേരിൽ കാണണമെന്നും ആവശ്യപ്പെട്ടു. ഗ്രാമത്തിലെത്തിയ അശോകുമായി ഇവർ സംസാരിച്ചു. ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ താൽപ്പര്യമുണ്ടെന്ന് അറിയിക്കുകയും ചെയ്‌തു. തുടർന്ന് ഇരുവരും വീട്ടിൽ നിന്നും പുറത്തേക്ക് പോയി. വീടിനോട് ചേർന്ന ആളൊഴിഞ്ഞ പ്രദേശത്തേക്ക് പോകാമെന്ന് പറഞ്ഞാണ് അശോകിനെ കൂട്ടിക്കൊണ്ട് പോയത്. ഇവിടെ എത്തിയതോടെ സന്തോഷ് പവാർ അടക്കമുള്ളവർ അശോകിനെ മർദ്ദിക്കുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

തിരിച്ചടിയായത് ഫോൺ രേഖകൾ

കൊല നടത്തിയ ശേഷം അശോകിൻ്റെ മൃതദേഹം മറ്റൊരിടത്ത് ഉപേക്ഷിച്ച ശേഷം പ്രതികൾ രക്ഷപ്പെട്ടു. വ്യാഴാഴ്‌ച മൃതദേഹം പോലീസ് കണ്ടെത്തിയതോടെ അന്വേഷണം രഞ്ജനയിലേക്ക് എത്തി. രഞ്ജനയെ ചോദ്യം ചെയ്‌തെങ്കിലും പോലീസിന് സംശയം തോന്നിയില്ല. ഇതിനിടെ അശോകിൻ്റെ ഫോണിലേക്ക് അവസാനമായി എത്തിയ ഫോൺ കോൾ മീനഭായിയുടെ നമ്പറിൽ നിന്നാണെന്ന് കണ്ടെത്തി. ഇവരെ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തതോടെയാണ് കൊലപാതക വിവരം പുറത്തായത്. തുടർന്ന് മറ്റ് പ്രതികളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇവരെ കോടതിയിൽ ഹാജരാക്കി. സന്തോഷിനൊപ്പം ഉണ്ടായിരുന്ന ബാപൂർ ഗോപാൽ (37), അരുൺ നാഗ്രെ, ശ്യാം താംബെ എന്നിവരാണ് അറസ്‌റ്റിലായ മറ്റുള്ളവർ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്