ആപ്പ്ജില്ല

അമ്മയും കാമുകനും ചേർന്ന് മകളെ കൊന്നത് കഴുത്തിൽ ഷാൾ കുരുക്കി

അനീഷും മഞ്‌ജുഷയും തമ്മിലുള്ള ബന്ധത്തെ മകൾ പല തവണ ചോദ്യം ചെയ്തിരുന്നു. ക്രൂരമായാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. പതിനാറുകാരിയുടെ കഴുത്തിന്റെ എല്ലുകൾ ഒടിഞ്ഞതായി റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.

Samayam Malayalam 30 Jun 2019, 7:06 pm
തിരുവനന്തപുരം: 19 ദിവസങ്ങൾക്ക് ശേഷം പതിനാറുകാരിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയ സംഭവത്തിന്റെ ചുരുളഴിയുന്നു. കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് അമ്മയും കാമുകനും പോലീസിനോട് സമ്മതിച്ചു. കുട്ടിയുടെ ആന്തരിക അവയവങ്ങൾ രാസ പരിശോധനക്കായി അയച്ചു. നെടുമങ്ങാട് ഡിവൈഎസ്‌പിയാണ് അമ്മ മഞ്‍ജുഷയെയും സുഹൃത്ത് അനീഷിനെയും ചോദ്യം ചെയ്തത്.
Samayam Malayalam manjusha aneesh


മകളെ കൊന്ന് ജഡം കല്ല് കെട്ടി കിണറ്റിൽ താഴ്ത്തിയ അവസ്ഥയിലാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ഇരുവരും ആദ്യം കുട്ടിയെ കാണാതായി എന്ന് പറഞ്ഞ് പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. പിന്നീട് കുട്ടി അതഹത്യ ചെയ്തതാണ് എന്ന് പറഞ്ഞും ഇവർ തെറ്റിദ്ധാരണ ഉണ്ടാക്കാൻ ശ്രമിച്ചു. കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മുത്തശ്ശി നൽകിയ പരാതിയിന്മേലാണ് പോലീസ് അന്വേഷണം നടന്നത്.

സുഹൃത്തുക്കളോട് കുട്ടി സംസാരിച്ചതിനെ തുടർന്നുള്ള തർക്കമാണ് കൊലയിലേക്ക് നയിച്ചതെന്നും അമ്മ പോലീസിനോട് പറഞ്ഞിരുന്നു. എന്നാൽ, ഈ മൊഴികളൊന്നും പോലീസ് വിശ്വസിച്ചില്ല. കൂടുതൽ ചോദ്യം ചെയ്തതോടെയാണ് കുട്ടിയെ തങ്ങൾ കൊലപ്പെടുത്തിയതാണെന്ന് മഞ്‌ജുഷയും അനീഷും സമ്മതിച്ചത്.

അറസ്റ്റിലായ മഞ്‌ജുഷയെയും അനീഷിനെയും കോടതി റിമാൻഡ് ചെയ്തു. ഇരുവരും തമ്മിലുള്ള ബന്ധം കുട്ടി ചോദ്യം ചെയ്തതോടെയാണ് കൊല നടത്തിയതെന്നാണ് അമ്മ മഞ്‌ജുഷ നൽകിയ മൊഴി. ഇരുവർക്കുമെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി. മകളെ ഇരുവരും ചേർന്ന് കിടക്കയിലേക്ക് തള്ളിയിട്ട് കഴുത്തിൽ ഷാൾ മുറുക്കിയാണ് കൊലപ്പെടുത്തിയതെന്ന് മൊഴി നൽകി.

പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ കഴുത്തിലെ എല്ലുകൾ ഒടിഞ്ഞതായി കണ്ടെത്തിയിരുന്നു.മകൾ വഴക്കു പറഞ്ഞതിന് ആത്മഹത്യാ ചെയ്തതാണെന്നും മാനഹാനി ഭയന്ന് മൃതദേഹം കിണറ്റിൽ കെട്ടി താഴ്ത്തിയെന്നും മഞ്‌ജുഷ രക്ഷപെടാൻ വേണ്ടി പോലീസിനോട് പറഞ്ഞിരുന്നു. മഞ്‌ജുഷയെയും അനീഷിനെയും വൈകാതെ പോലീസ് കസ്റ്റഡിയിൽ വാങ്ങും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്