അങ്കമാലി: വടക്കൻ പറവൂരിൽ മുബാറക് എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികൾ കീഴടങ്ങി. പുലർച്ചെ അങ്കമാലിയിൽ എത്തിയാണ് പ്രതികൾ പോലീസിൽ കീഴടങ്ങിയത്. റെന്റ് എ കാർ ഇടപാടിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് മുബാറക്കിനെ കഴിഞ്ഞ ഞായറാഴ്ച രാത്രി കുത്തി കൊലപ്പെടുത്തിയത്.
വടക്കൻ പറവൂരിൽ മുബാറക് എന്ന 24 കാരനെയും നാദിർഷ എന്ന സുഹൃത്തിനെയും തർക്കത്തെ തുടർന്ന് പ്രതികൾ കുത്തി. പരിക്കേറ്റ നാദിർഷ ചികിത്സയിൽ തുടരുകയാണ്. അഹമ്മദ്, റംഷാദ്, സാലി എന്നീ പ്രതികളാണ് പുലർച്ചെ അങ്കമാലിയിൽ വെച്ച് കീഴടങ്ങിയത്. മുബാറക്കിനെ കുത്തിയ ശേഷം പ്രതികൾ ഒളിവിൽ പോയിരുന്നു.
Also Read: തെലങ്കാന സംഭവം തണുപ്പിക്കാനോ?; നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഉടനെന്ന് റിപ്പോർട്ട്, ആരാച്ചാർക്കായി അന്വേഷണം ആരംഭിച്ചു
കാർ ഇടപാടിനെ ചൊല്ലി രണ്ട് ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള തർക്കമാണ് കൊലയിൽ കലാശിച്ചതെന്ന് നേരത്തെ പോലീസ് പറഞ്ഞിരുന്നു. സംഭവത്തിൽ ഇനിയും പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് വ്യക്തമാകുന്നത്. ഒളിവിലായിരുന്ന പ്രതികൾ അഭിഭാഷകന്റെ സഹായത്തോടെ പോലീസുമായി ബന്ധപ്പെട്ട് കീഴടങ്ങാൻ തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു.
കേസിലെ മറ്റൊരു പ്രതിയായ റിയാസ് ഇപ്പോഴും ഒളിവിലാണ്. അഭിഭാഷകൻ അറിയിച്ചതനുസരിച്ച് പുലർച്ചെ മൂന്നു മണിയോടെ വടക്കൻ പറവൂർ എസ് ഐയും സംഘവും അങ്കമാലിയിലെത്തി. പ്രതികൾ പോലീസ് ജീപ്പിനടുത്തെത്തി തങ്ങൾ മുബാറക് കൊലക്കേസ് പ്രതികളാണെന്നും കീഴടങ്ങാൻ തയ്യാറാണെന്നും അറിയിക്കുകയായിരുന്നു.
Also Read: 'വിശക്കുന്നു അമ്മേ എന്നു പറഞ്ഞ് അവൾ വിളിച്ചിരുന്നു'; മകളെ കൊന്ന പോലെ പ്രതികളെയും ചുട്ടു കൊല്ലണമെന്ന് തെലങ്കാനയിലെ ഡോക്ടറുടെ അമ്മ!!
മുബാറക്കും കീഴടങ്ങിയ പ്രതികളും തമ്മിൽ മൂന്ന് മാസത്തിന് മുൻപ് വാക്ക് തർക്കമുണ്ടായിരുന്നു. എന്നാൽ, ഇത് പറഞ്ഞു തീർത്തതാണെന്നും കാറിന്റെ ഇടപാടിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് ഇടയാക്കിയതെന്നും പോലീസ് കൂട്ടിച്ചേർത്തു. മുബാറക് വധക്കേസിലെ പ്രതികൾക്ക് എസ്ഡിപിഐ - പോപ്പുലർ ഫ്രണ്ട് ബന്ധമുള്ളതായി ആരോപണം ഉണ്ടായിരുന്നുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.