കൊച്ചി: ബിഡിഎസ് വിദ്യാർഥിനിയെ പ്രണയബന്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ മനസികാരോഗ്യകേന്ദ്രത്തിലാക്കിയ വീട്ടുകാർക്കെതിരെ പോലീസ് കേസെടുത്തു. പെൺകുട്ടിയുടെ പിതാവിനും സഹോദരനും എതിരെയാണ് പോലീസ് കേസെടുത്തത്. പ്രണയിച്ച യുവാവുമായുള്ള വിദ്യാർഥിനിയുടെ ബന്ധം തടയാനാണ് പിതാവും സഹോദരനും ചേർന്ന് എറണാകുളത്തുള്ള മനസികാരോഗ്യകേന്ദ്രത്തിൽ ആക്കിയതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
മൂന്ന് പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പെൺകുട്ടി ചെറുകര സ്വദേശിനിയാണ്. യുവാവ് വരന്തരപ്പള്ളി സ്വദേശിയാണ്. വിവാഹം നടത്തി നൽകാമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് പിതാവും സഹോദരനും ചേർന്ന് വിദ്യാർഥിനിയെ വിളിച്ചു കൊണ്ട് വന്ന് മനസികാരോഗ്യകേന്ദ്രത്തിലാക്കിയത്. വീട്ടുകാരുടെ എതിർപ്പ് ശക്തമായപ്പോൾ യുവാവുമായി റജിസ്റ്റർ വിവാഹം നടത്താൻ വിദ്യാർഥിനി അപേക്ഷ നൽകിയിരുന്നു.
Also Read: ഷെഹ്ല ഷെറിന്റെ മരണം; അധ്യാപകർക്കെതിരെ ബാലവകാശ കമ്മീഷൻ നടപടിയെടുത്തേക്കില്ല: കാരണം ഇതാണ്
യുവാവിന് മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതി ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥിനിയുടെ വീട്ടുകാർ ബന്ധത്തെ എതിർത്തത്. വിദ്യാർഥിനിയെ കുറിച്ച് വിവരമില്ലാതിരുന്നതിനെ തുടർന്ന് യുവാവ് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് സമർപ്പിച്ചു. തുടർന്ന് രണ്ട് തവണ ഹൈക്കോടതി വിദ്യാർഥിനിയെ കോടതിയിൽ ഹാജരാക്കാൻ ഉത്തരവിട്ടെങ്കിലും വീട്ടുകാർ അത് അനുസരിച്ചില്ല. ഹൈക്കോടതി ഉത്തരവനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർഥിനിയെ അവശനിലയിൽ മാനസികാരോഗ്യ കേന്ദ്രത്തിൽ പോലീസ് കണ്ടെത്തിയത്.
മാനസിക പ്രശ്നങ്ങൾ ഇല്ലാതിരുന്നിട്ടും വിദ്യാർഥിനിക്ക് അനാവശ്യ മരുന്നുകൾ കൊടുത്തതായും കുത്തിവെപ്പുകൾ നൽകിയതായും പോലീസ് കണ്ടെത്തി. മരുന്നുകൾ നൽകിയിരുന്നതിനാൽ പോലീസ് കണ്ടെത്തുമ്പോൾ വിദ്യാർഥിനി അവശ നിലയിലായിരുന്നു. വിദ്യാർഥിനിയെ പിന്നീട് യുവാവിനൊപ്പം പോകാൻ കോടതി അനുവദിച്ചു. കൂടാതെ, തുടർ ചികിത്സക്ക് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. വിദ്യാർഥിനിയെ പ്രവേശിപ്പിച്ച മനസികാരോഗ്യകേന്ദ്രത്തെ കുറിച്ച് അന്വേഷിക്കാനും ഹൈക്കോടതി ഉത്തരവിട്ടു.