ആപ്പ്ജില്ല

രാജ്‌കുമാറിന് ജയിൽ അധികൃതർ ചികിത്സ നിഷേധിച്ചെന്ന് ഡോക്ടർ

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ പോലീസിനെതിരെ കൂടുതൽ ശക്തമായ വെളിപ്പെടുത്തൽ. തുടയിലും കാലിലുമേറ്റ മർദ്ദനത്തിലൂടെയാണ് രാജ്‌കുമാറിന് ന്യുമോണിയ പിടിപെട്ടതെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തി. രാജ്‌കുമാർ ആശുപത്രിലെത്തുമ്പോൾ അവശനിലയിലായിരുന്നെന്ന് ആശുപത്രി സൂപ്രണ്ട് വെളിപ്പെടുത്തി.

Samayam Malayalam 8 Jul 2019, 12:19 pm
ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി പീരുമേട് താലൂക്ക് ആശുപത്രിയിലെ ഡോക്ടർ. ആശുപത്രി സൂപ്രണ്ട് ഡോ.ആനന്ദാണ് വെളിപ്പെടുത്തൽ നടത്തിയത്. ആശുപത്രിയിൽ എത്തിക്കുമ്പോൾ തന്നെ രാജ്‌കുമാർ ഏറെ അവശനായിരുന്നു. രാജ്‌കുമാറിന്റെ മരണത്തിൽ ജയിൽ അധികൃതർക്ക് വീഴ്‌ച സംഭവിച്ചുവെന്ന ആരോപണത്തെ സാധൂകരിക്കുന്നതാണ് ഡോക്ടർ നടത്തിയ വെളിപ്പെടുത്തൽ.
Samayam Malayalam rajkumar custody


കഴിഞ്ഞ മാസം 18ന് രാജ്‌കുമാറിനെ ആശുപത്രിയിൽ എത്തിക്കുമ്പോൾ നടക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. കാൽ വിരലിന് പൊട്ടലേറ്റിരുന്നു. ജയിൽ ആംബുലൻസിൽ നിന്ന് ഇറങ്ങാൻ കഴിയാതിരുന്ന രാജ്‌കുമാറിനെ ആംബുലൻസിൽ എത്തിയാണ് ഡോക്ടർ പരിശോധിച്ചത്. സഹിക്കാനാവാത്ത വേദനയുണ്ടെന്ന് രാജ്‌കുമാർ ഡോക്ടറിനോട് പറഞ്ഞിരുന്നു. ആശുപത്രിയിലെ ഓർത്തോ വിഭാഗവും രാജ്‌കുമാറിനെ പരിശോധിച്ചിരുന്നു. രാജ്‌കുമാറിന്റെ കാലിനും തുടക്കും നീരുണ്ടായിരുന്നു.

രാജ്‌കുമാറിനെ ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കണമെന്ന് തങ്ങൾ നിർദേശിച്ചിരുന്നെന്നും ആശുപത്രി സൂപ്രണ്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മെഡിക്കൽ കോളജ് ആശുപത്രിയിൽ രാജ്‌കുമാറിനെ എത്തിക്കാമെന്ന് ജയിൽ അധികൃതർ പറഞ്ഞെങ്കിലും അവർ തിരികെ ജയിലിലേക്ക് തന്നെ രാജ്‌കുമാറിനെ കൊണ്ട് പോയി.

അടുത്ത ദിവസം കോട്ടയം മെഡിക്കൽ കോളജിൽ കൊണ്ട് പോയെങ്കിലും കൃത്യമായ ചികിത്സ നൽകാതെ തിരികെ കൊണ്ട് പോയി. കഴിഞ്ഞ മാസം 12 ന് കസ്റ്റഡിയിലെടുത്തപ്പോൾ മുതലുള്ള ക്രൂര മർദ്ദനവും കൃത്യമായി ഭക്ഷണം ലഭിക്കാതെ ന്യുമോണിയ പിടിപെട്ടതുമാണ് രാജ്‌കുമാറിന്റെ മരണത്തിലേക്ക് നയിച്ചത്.

രാജ്‌കുമാറിനെ കൊല്ലാൻ തന്നെയാണ് പോലീസുകാർ മർദ്ദിച്ചതെന്ന് കേസിലെ കൂട്ടുപ്രതി ശാലിനി ഇന്നലെ വെളിപ്പെടുത്തിയിരുന്നു. ഒമ്പത് പോലീസുകാർ രാജ്‌കുമാറിനെ മർദ്ദിക്കുകയും കണ്ണിൽ പച്ചമുളക് അരച്ചൊഴിക്കുകയും ചെയ്‌തെന്ന് ശാലിനി ഇന്നലെ വെളിപ്പെടുത്തിയിരുന്നു. പോലീസുകാരുടെ മർദ്ദനത്തെ തുടർന്ന് ഉടുത്തിരുന്ന മുണ്ടിൽ ചോര പുരണ്ടിരുന്നെന്നും രാജ്‌കുമാർ വേദന കൊണ്ട് നിലവിളിച്ചെന്നും ശാലിനി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്