ആപ്പ്ജില്ല

പോലീസിനെ വിളിച്ചത് കൂർക്കംവലി കേട്ട വീട്ടുടമ; 'ജോലിയ്ക്കിടെ' ഉറങ്ങിപ്പോയ കള്ളൻ പിടിയിൽ

മോഷണം നടത്താനായി വീട്ടിൽ കയറിയ കള്ളൻ എസിയുടെ തണുപ്പിൽ വീട്ടുടമയുടെ കട്ടിലിന് അടിയിൽ കിടന്ന് ഉറങ്ങിപ്പോകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Samayam Malayalam 19 Sept 2020, 11:52 am
ഈസ്റ്റ് ഗോദാവരി: എസിയുള്ള ഓഫീസുകളിൽ ജോലിയുടെ ക്ഷീണത്തിൽ പലരും ഉറങ്ങിപ്പോകുന്നത് അത്ര പുതിയ കാര്യമല്ല. ആന്ധ്രാ പ്രദേശിലെ ഒരു വീട്ടിൽ മോഷ്ടിക്കാൻ കയറിയ കള്ളനും സംഭവിച്ചത് അതുതന്നെയായിരുന്നു. മോഷണം പൂര്‍ത്തിയാക്കി അൽപസമയം ഉറങ്ങിയിട്ടു പോകമെന്നേ 22കാരനായ മോഷ്ടാവ് വിചാരിച്ചുള്ളൂ, പക്ഷെ എഴുന്നേൽപ്പിച്ചതാകട്ടെ രാവിലെ 7.30ന് വീട്ടുകാരും പോലീസും ചേര്‍ന്ന്.
Samayam Malayalam sleeping
പ്രതീകാത്മക ചിത്രം


ആന്ധ്രാ പ്രദേശിലെ ഈസ്റ്റ് ഗോദാവരിയിലെ ഒരു പെട്രോള്‍ പമ്പുടമയുടെ വീട്ടിൽ മോഷ്ടിക്കാൻ കയറിയ കള്ളനാണ് അപ്രതീക്ഷിതമായി പോലീസിന്‍റെ മുന്നിൽ കുടുങ്ങിയതെന്നാണ് ദ ന്യൂസ് മിനിട്ട് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബാബു എന്നാണ് ഇയാളുടെ പേരെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. വീട്ടിൽ അതിക്രമിച്ചു കടക്കുന്നതിനു മുൻപു തന്നെ വീടും ചുറ്റുപാടും ബാബു നിരീക്ഷിച്ചിരുന്നു. സെപ്റ്റംബര്‍ 12 ശനിയാഴ്ച പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു സട്ടി വെങ്കട്ട് റെഡ്ഡി എന്നയാളുടെ വീട്ടിൽ ബാബു മോഷ്ടിക്കാൻ കയറിയത്. പ്രതീക്ഷിച്ചതു പോലെയെല്ലാം നടന്നെങ്കിലും വീട്ടിലെ എയര്‍ കണ്ടീഷണറാണ് പണി പറ്റിച്ചത്.

Also Read: 53 ലക്ഷം കടന്ന് രോഗബാധ; 93,337 പ്രതിദിന കേസുകള്‍, 85,000 കവിഞ്ഞ് മരണസംഖ്യ

വീട്ടുടമയുടെ കട്ടിലിന്‍റെ അടിയിൽ അൽപസമയം കിടന്നുറങ്ങിയ ശേഷം സ്ഥലം കാലിയാക്കാമെന്നാണ് കള്ളൻ കരുതിയത്. പക്ഷെ എസിയുടെ സുഖത്തിൽ ബാബു ഗാഢനിദ്രയിലാണ്ടു പോയി. "അയാള്‍ക്ക് നല്ല ക്ഷീണമുണ്ടായിരുന്നുവെന്നാണ് ഞങ്ങളോട് പറഞ്ഞത്. എസി കൂടി ഉണ്ടെന്ന് കണ്ടപ്പോള്‍ ഉറക്കം പിടിച്ചു നിര്‍ത്താൻ പറ്റിയില്ല." ഗോകാവരം പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിള്‍ അര്‍ജുൻ ദ ന്യൂസ് മിനിട്ടിനോടു പറഞ്ഞു.

വീട്ടിൽ ആരുടെയോ കൂര്‍ക്കം വലി കേട്ടുണര്‍ന്ന വീട്ടുടമ റെഡ്ഡി ഉടൻ തന്നെ വാതിൽ പൂട്ടുകയും പോലീസിനെ വിളിക്കുകയുമായിരുന്നു. ഏകദേശം ഏഴരയോടെ പോലീസ് വീട്ടിലെത്തി കള്ളനെ പിടികൂടി. പോലീസ് സ്ഥലത്തെത്തുമ്പോള്‍ ബാബു മുറി ഉള്ളിൽ നിന്ന് പൂട്ടിയിരുന്നു. "കുറച്ചു സമയം അനുനയിപ്പിച്ചതോടെ അയാള്‍ കീഴടങ്ങി." കോൺസ്റ്റബിള്‍ പറഞ്ഞു.

Also Read: നാടൻ തോക്കുകളും 'ജിഹാദി സാഹിത്യവും': അൽ ഖ്വയ്ദ പ്രവ‍ര്‍ത്തകരെ പിടിച്ചത് ഡൽഹിയിലേയ്ക്ക് തിരിക്കും മുൻപ്

ഒരു മധുരപലഹാരക്കടയിൽ ജോലി ചെയ്തിരുന്ന ബാബുവിന് വലിയ തുക കടമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. ജോലിയിൽ നിന്നു ലഭിക്കുന്ന വരുമാനം കൊണ്ട് കടം വീട്ടാൻ കഴിയില്ലെന്ന് കണ്ടതോടെ ഇയാള്‍ മോഷണത്തിലേയ്ക്ക് തിരിയുകയായിരുന്നു. ബാബു ഒരു 'പ്രൊഫഷണൽ മോഷ്ടാവല്ലെ'ന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. സെക്ഷൻ 380/ 511 പ്രകാരം മോഷണശ്രമത്തിനാണ് പോലീസ് കേസെടുത്തിട്ടുള്ളത്. "മോഷണം നടത്തിയിരുന്നില്ല. എന്നാൽ അയാള്‍ മോഷണശ്രമം നടത്തിയതു കൊണ്ട് അയാളെ അറസ്റ്റ് ചെയ്യേണ്ടി വന്നു." എസ് ഐ ചന്ന റാവു വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്