ആപ്പ്ജില്ല

45കാരനെ മുള്ളുകമ്പി കൊണ്ട് കെട്ടിയിട്ട് ജീവനോടെ കത്തിച്ചു കൊന്നു; പരാതി നല്‍കാതെ ബന്ധുക്കള്‍

രാത്രി ഉറങ്ങാനായി പോയി മണിക്കൂറുകള്‍ക്കു ശേഷമാണ് അച്ഛനെ കാണാതായതെന്ന് മകള്‍ പറഞ്ഞു. നടന്നത് ക്രൂരമായ കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം.

Samayam Malayalam 25 Jan 2021, 1:15 pm
ബറേലി: ഉത്തര്‍ പ്രദേശിൽ 45കാരനെ മരത്തിൽ കെട്ടിയിട്ട് ജീവനോടെ ചുട്ടുകൊന്നു. ബറേലിയിലെ ശീഷ്ഗാഹിലാണ് സംഭവമുണ്ടായത്. പഴയ ശത്രുതയുടെ പേരിൽ അയൽക്കാര്‍ ചേര്‍ന്ന് ഇയാളെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് മരിച്ചയാളുടെ മകള്‍ പോലിസിനോടു പറഞ്ഞത്. താൻ കൊല്ലപ്പെട്ടേക്കുമെന്ന് മരിച്ച ധരംപാലിന് ആശങ്കയുണ്ടായിരുന്നതായും മകള്‍ പറഞ്ഞു.
Samayam Malayalam barelly
സ്ഥലത്ത് തെളിവെടുപ്പ് നടത്തുന്ന പോലീസ് Photo: The Times of India


ശനിയാഴ്ച വൈകിട്ടാണ് ധരംപാലിൻ്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഫോറൻസിക് സംഘം സാമ്പിളുകള്‍ ശേഖരിച്ചതായും അന്വേഷണം തുടങ്ങിയതായും ശീഷ്ഗാഹ് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസര്‍ രാജ്കുമാര്‍ ഭരദ്വാജ് അറിയിച്ചു. ബലം പ്രയോഗിച്ച് മരത്തിൽ കെട്ടിയിട്ട ശേഷം തീകൊളുത്തുകയായിരുന്നുവെന്നാണ് സാഹചര്യത്തെളിവുകളിൽ നിന്ന് മനസ്സിലാകുന്നതെന്ന് പോലീസ് അറിയിച്ചു. രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തതായും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

Also Read: സോളാർ പീഡനക്കേസ്: കുടുങ്ങുക കോൺഗ്രസുകാർ മാത്രമല്ല; BJP ദേശീയ നേതാവും, ഇടതുപക്ഷത്തെ പ്രമുഖനും

തീപ്പൊള്ളലേറ്റാണ് മരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമായിട്ടുള്ളത്. തീകൊളുത്തുമ്പോള്‍ ധരംപാലിന് ജീവനുണ്ടായിരുന്നുവെന്ന നിഗമനത്തിലാണ് പോലീസ്. മൃതദേഹത്തിൻ്റെ സ്ഥിതി സൂചിപ്പിക്കുന്നത് വേദനാജനകമായിരുന്ന മരണമായിരുന്നുവെന്നാണെന്നും റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു.

വെള്ളിയാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാനായി പോയ ധരംപാലിനെ ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം കാണാതാകുകയായിരുന്നുവെന്ന് മകള്‍ പറഞ്ഞു. വീട്ടിൽ നിന്ന് ഒരു കിലോമീറ്ററോളം അകലെയാണ് മൃതദേഹം കണ്ടെത്തിയത്. ധരംപാൽ ചെരിപ്പും ധരിച്ചിരുന്നില്ല.

Also Read: ചൈനീസ് അതിര്‍ത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ; ഇരുഭാഗത്തെയും സൈനികര്‍ക്ക് പരിക്ക്

ധരംപാലിനെ തട്ടിക്കൊണ്ടു പോയ ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. മരത്തിൽ ബലമായി കെട്ടിയിരുന്ന നിലയിലായിരുന്നു മൃതദേഹമെന്നും നടന്നത് ക്രൂരമായ കൊലപാതകമാണെന്നും സഹോദരൻ പറഞ്ഞു.

ബിരുദാനന്തര ബിരുദധാരിയായിരുന്നെങ്കിലും ധരംപാൽ തൊഴിൽരഹിതനായിരുന്നു. 2003ൽ സ്വത്ത് ഭാഗംവെച്ചതിനു ശേഷം ഇദ്ദേഹം നിരാശയിലായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.

അതേസമയം, മരണത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ ഇതുവരെ പരാതി നല്‍കാൻ കൂട്ടാക്കിയിട്ടില്ലെന്നും എസ്എസ്പി വ്യക്തമാക്കി. ബന്ധുക്കള്‍ പരാതി എഴുതി നല്‍കിയിട്ടില്ലെന്നും ധരംപാൽ എഴുതി വെച്ച കുറിപ്പിലും വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണെന്നും പോലീസ് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്